

കണ്ണൂർ: ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചക്കരക്കൽ ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർ.ഡി.ഒ) കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഷാനവാസിന്റെ ബംഗളൂരു സ്വദേശിയായ ഭാര്യ ഈ ആവശ്യത്തിനായി നിയമപോരാട്ടത്തിലായിരുന്നു.
കഴിഞ്ഞ മാർച്ച് 16-നാണ് ഷാനവാസ് ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ വെച്ച് പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണപ്പെടുന്നത്. ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാപ്പിഴവാണ് ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു.
ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഷാനവാസിന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്നത്.ആശുപത്രിയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഷാനവാസിന് ശസ്ത്രക്രിയ നടത്തിയതെന്ന് ഭാര്യ വെളിപ്പെടുത്തി. ഈ കടുത്ത അനാസ്ഥയും ചികിത്സാപ്പിഴവുമാണ് മരണത്തിന് കാരണമായതെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ബംഗളൂരുവിലെ മരണത്തിന് ശേഷം നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു അന്ന് ഖബറടക്കിയിരുന്നത്. ഇന്ന് രാവിലെ ചക്കരക്കൽ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളോടെ ഇവിടെ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് നിലവിൽ നേതൃത്വം നൽകുന്നത്. റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾ പൂർണ്ണമായും നീങ്ങുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates