കണ്ണൂർ: ക്ലാസ് മുറിയിൽ ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ നടന്നിരുന്ന ഒരു കുട്ടി, ഇന്ന് ചായക്കൂട്ടുകൾക്ക് മുന്നിൽ മണിക്കൂറുകളോളം വിസ്മയം തീർക്കുന്ന ചിത്രകാരനായി മാറിയ അപൂർവ്വമായൊരു വിജയകഥയാണ് കണ്ണൂർ മുഴപ്പിലങ്ങാട് യു.പി സ്കൂളിന് പറയാനുള്ളത്. ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഭിന്നശേഷിക്കാരൻ ടികെ മുഹമ്മദ് ഉസ്മാന്റെ കാൻവാസിൽ വിരിയുന്ന പ്രകൃതിദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ നാടിനാകെ അത്ഭുതമായി മാറിയിരിക്കുകയാണ്.
വ്യത്യസ്തമായ സാഹചര്യങ്ങൾ മൂലം അല്പം വൈകി സ്കൂളിൽ ചേർത്ത ഉസ്മാന്റെ ഈ അസാധാരണ കഴിവ് തിരിച്ചറിഞ്ഞത് സ്കൂൾ പ്രധാന അധ്യാപിക കെ.കെ. റംലത്താണ്. ക്ലാസിൽ അടങ്ങിയിരിക്കാത്ത ഉസ്മാൻ എപ്പോഴും ഓടിയെത്തിയിരുന്നത് എച്ച്.എമ്മിന്റെ ഓഫീസ് മുറിയിലേക്കായിരുന്നു. കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ച ടീച്ചർ ഒരു ദിവസം അവന് കടലാസും പെൻസിലും നൽകി ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. ആ കടലാസിൽ ഉസ്മാൻ വരച്ചുവെച്ച മനോഹരമായ പൂവിന്റെ ചിത്രം ടീച്ചറെ വിസ്മയിപ്പിച്ചു. പിന്നീട് അധ്യാപകർ അവന് ആവശ്യമായ നിറക്കൂട്ടുകളും കാൻവാസും നൽകി പ്രോത്സാഹിപ്പിക്കുകയായിരുന്നു.
മത്സരവേദികളിലെ താരം; ഒപ്പം എൽഎസ്എസ് തിളക്കവും
അധ്യാപകരുടെ പിന്തുണയോടെ പ്രകൃതിയിലെ സുന്ദരമായ കാഴ്ചകൾ ഉസ്മാൻ കാൻവാസിലേക്ക് പകർത്തിത്തുടങ്ങി. സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടിയതോടെ ചിത്രരചനയോടുള്ള അവന്റെ ആവേശം ഇരട്ടിച്ചു. ചായക്കൂട്ടുകൾ ലഭിച്ചാൽ എത്ര സമയം വേണമെങ്കിലും ഉസ്മാൻ വരയ്ക്കാനായി ചിലവഴിക്കും.ചിത്രരചനയിലെ ഈ മികവ് ഉസ്മാനെ പഠനത്തിലും മുൻപന്തിയിലെത്തിച്ചു. മാസങ്ങൾ നീണ്ട അധ്യാപകരുടെ പ്രത്യേക പരിശീലനത്തിന്റെ ഫലമായി കഴിഞ്ഞവർഷം ഈ മിടുക്കൻ എൽഎസ്എസ് സ്കോളർഷിപ്പ് നേടുകയും ചെയ്തു. മുഴപ്പിലങ്ങാട് അഫ്സാനയിൽ എപി മുഹമ്മദ് അഫ്സലിന്റെയും ടികെ നസ്രീനയുടെയും മകനാണ് മുഹമ്മദ് ഉസ്മാൻ. കണ്ണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഉസ്മാന്റെ സഹോദരൻ മുഹമ്മദ് സൽമാനും ഇതേ സ്കൂളിൽ പഠിക്കുമ്പോൾ യുഎസ്എസ് സ്കോളർഷിപ്പ് നേടിയിട്ടുള്ള പ്രതിഭയാണ്.
സ്കൂളിൽ വൻ ജനപങ്കാളിത്തത്തോടെ ചിത്രപ്രദർശനം
ഉസ്മാൻ വരച്ച മനോഹരമായ ചിത്രങ്ങളുടെ വിപുലമായ ഒരു പ്രദർശനം മുഴപ്പിലങ്ങാട് യു.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക കെ.കെ. റംലത്ത് അധ്യക്ഷത വഹിച്ചു.മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അതുൽ, ജനു ആയിച്ചാൻകണ്ടി, രവി നമ്പ്രം, വി. റോജ തുടങ്ങിയ പ്രമുഖർ ഉസ്മാന്റെ ചിത്രങ്ങളെയും അവന്റെ കഠിനാധ്വാനത്തെയും പ്രശംസിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വലിയ കാൻവാസുകളിലേക്ക് തന്റെ സ്വപ്നങ്ങൾ വരച്ചുചേർക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു ചിത്രകാരൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates