പയ്യന്നൂർ: നാട്ടിലെ വായനശാലകളിൽ നിന്നും സ്കൂളിലെയും വീട്ടിലെയും പുസ്തകശേഖരങ്ങളിൽ നിന്നുമായി ഒരു വർഷം കൊണ്ട് 109 പുസ്തകങ്ങൾ വായിച്ചുതീർത്ത ആറാം ക്ലാസുകാരി അളകയ്ക്ക് അപൂർവ്വ സമ്മാനവുമായി പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി. പുസ്തകം നെഞ്ചോട് ചേർത്ത് പുഞ്ചിരിച്ചുനിൽക്കുന്ന നാല് അടി ഉയരവും മൂന്ന് അടി വീതിയുമുള്ള മനോഹരമായ ഒരു കളിമൺ ശിൽപമാണ് ഉണ്ണി കാനായി അളകയ്ക്ക് സമ്മാനമായി നൽകിയത്.
കാനായി അണക്കെട്ടിന് സമീപത്തെ പന്ത്രണ്ടുകാരിയായ അളകമോൾ, ഉണ്ണി കാനായിയുടെ പിതാവിന്റെ സഹോദരപുത്രനായ സതീഷ് പുളുകൂലിന്റെയും രമ്യാ സതീഷിന്റെയും മകളാണ്. കടന്നപ്പള്ളി യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കിയുടെ വായനാശീലത്തിന് പിന്നിൽ വല്യച്ഛനായ ഉണ്ണി കാനായി നൽകിയ ഒരു വലിയ വാക്കിന്റെ കഥയുണ്ട്.
വല്യച്ഛൻ്റെ വാക്ക്; നൂറിന് പകരം 109 പുസ്തകം
അളക നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ഇതുവരെയായി നാപ്പതോളം പുസ്തകങ്ങൾ വായിച്ചുതീർത്തുവെന്ന സന്തോഷവാർത്ത അഭിമാനത്തോടെ വല്യച്ഛനായ ഉണ്ണിയോട് പങ്കുവെക്കുന്നത്. കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, "ഇനി 100 പുസ്തകങ്ങൾ വായിച്ചുതീർത്താൽ വലിയൊരു സമ്മാനം തരാം" എന്ന് ഉണ്ണി കാനായി അളകയ്ക്ക് വാക്ക് നൽകുകയായിരുന്നു.
വല്യച്ഛന്റെ പ്രോത്സാഹനം മുഖവിലയ്ക്കടുത്ത അളക, തന്റെ സ്കൂൾ പഠനത്തോടൊപ്പം തന്നെ അതീവ താല്പര്യത്തോടെ വായന മുന്നോട്ട് കൊണ്ടുപോയി. രണ്ടു വർഷത്തിനിപ്പുറം പന്ത്രണ്ടാമത്തെ വയസ്സിൽ ലക്ഷ്യം പൂർത്തീകരിച്ചപ്പോൾ നൂറിന് പകരം 109 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കി വായിച്ചുതീർത്തത്.
ഡയറിയിലെ കൃത്യത; കളിമണ്ണിൽ വിരിഞ്ഞ സമ്മാനം
താൻ വായിച്ച ഓരോ പുസ്തകത്തിന്റെയും പേരും അതിന്റെ ഗ്രന്ഥകർത്താവിന്റെ പേരും കൃത്യമായി ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചാണ് 109 പുസ്തകങ്ങൾ വായിച്ചതായി അളക തെളിയിക്കുന്നത്. കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന്റെ 'ഇന്ത്യൻ നാടോടിക്കഥകൾ' തുടങ്ങി എൻ. മുസക്കുട്ടിയുടെ 'ഇന്ത്യൻ മഹത് വ്യക്തിത്വങ്ങൾ' വരെയുള്ള വൈവിധ്യമാർന്ന 109 പുസ്തകങ്ങളാണ് അളക ഈ കാലയളവിൽ വായിച്ചുതീർത്തതെന്ന് വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ഉണ്ണി കാനായി സാക്ഷ്യപ്പെടുത്തി.
താൻ രണ്ടു വർഷം മുൻപ് കുട്ടിക്ക് നൽകിയ വാക്കുപാലിക്കുന്നതിനായി സ്വന്തം കൈകളാൽ തീർത്ത കളിമൺ ശിൽപമാണ് വായനാദിനത്തിൽ അദ്ദേഹം അളകയുടെ വീട്ടിലെത്തി സമ്മാനിച്ചത്. ഡിജിറ്റൽ യുഗത്തിലും കുട്ടികൾ വായനയെ നെഞ്ചോട് ചേർക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അളകയെന്നും, ഈ വായനാദിനത്തിൽ ഇതിലും നല്ലൊരു സമ്മാനം തനിക്ക് നൽകാനില്ലെന്നും ഉണ്ണി കാനായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates