കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടെ വിലങ്ങഴിച്ചു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ വെച്ച് വീണ്ടും പിടിയിലായി. പൂനെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്രയാണ് പൊലീസിന്റെ വലയിലായത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് പൂനെ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നാടകീയമായി ഇയാൾ ചാടിപ്പോയത്. കഴിഞ്ഞ ജൂൺ 29-ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ചരയ്ക്കും ഇടയിലായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മഹാരാഷ്ട്രയിലെ രത്‌നഗിരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി, ട്രെയിൻ നിർത്തിയ സമയം നോക്കി തനിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും വെട്ടിച്ച് പുറത്തേക്ക് ഓടിമറയുകയായിരുന്നു. കറുത്ത ടീഷർട്ടും പാന്റ്സുമായിരുന്നു രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് സഞ്ജുരാജ് മൽഹോത്രയ്ക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിനെ തുടർന്ന് പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പിടിയിലായ പ്രതിയെ ഉടൻ തന്നെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates