തലശ്ശേരി: നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പൊലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പൊലീസിനും ഒരേപോലെ തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ളതുമായ ഇടപെടലാണ് പ്രതിയെ അതിവേഗം കുടുക്കാൻ സഹായകമായത്.
കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് അവസാനമായി മോഷണം നടന്നത്. ഓട്ടോയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം (8,000) രൂപയാണ് പ്രതി കവർന്നത്.
ഇത് സംബന്ധിച്ച് അന്ന് രാവിലെ പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ സി.പി.ഓ ഷിജിൻ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ മാസ്ക് ധരിച്ച ഒരാൾ സംശയാസ്പദമായ രീതിയിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആദ്യദിനം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രതിയെ പിടികൂടാനായി പിറ്റേദിവസം രാവിലെ വീണ്ടും പഴയ ബസ് സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സിവിൽ ഡ്രസ്സിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെയാണ് ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ ഒരാൾ കയറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംശയം തോന്നി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ തലേദിവസം സിസിടിവിയിൽ കണ്ട അതേ വ്യക്തി തന്നെയാണ് ഇതെന്ന് പൊലീസ് ഉറപ്പിച്ചു. അടുത്ത മോഷണത്തിനായുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates