പയ്യന്നൂർ: പിണറായി വിജയന്റെ പ്രസംഗത്തിൽ ഭീഷണിയുണ്ടെന്ന് പറയുന്ന വി. കുഞ്ഞികൃഷ്ണനെ പോലുള്ളവർക്ക് പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഐ. മധുസൂദനൻ. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നിങ്ങൾ കണ്ടത് തോറ്റമാണെന്നും ഇനി കാണാൻ പോകുന്നത് തെയ്യമാണെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കുലർ കമ്മ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് നിലവിൽ പയ്യന്നൂർ എംഎൽഎയുടെ അവസ്ഥയെന്ന് ടിഐ മധുസൂദനൻ പരിഹസിച്ചു. ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന കുഞ്ഞികൃഷ്ണൻ തനിക്കാഗ്രഹമുള്ള ഒരു സ്ഥാനം വേണമെന്ന് ഇതുവരെ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂർ മണ്ഡലത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ട വോട്ടുകൾ ഓരോന്നായി തിരിച്ചുപിടിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഓരോ വീടുകളിലും നേതാക്കളും പ്രവർത്തകരും നേരിട്ടെത്തി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും. പയ്യന്നൂരിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരം ഒരു തിരുത്തൽ നടപടിയിലേക്ക് പാർട്ടി കടക്കുന്നത്.
പാർട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേലകൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ പുനഃപരിശോധന നടത്തുമായിരുന്നുവെന്ന് മധുസൂദനൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് കുഞ്ഞികൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ചിലരെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി, അഡ്വ. പി. സന്തോഷ്, കെ.കെ. ഗംഗാധരൻ, എം. രാഘവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates