

പാലക്കാട്: വീട്ടിൽ നിന്ന് അപ്രതീക്ഷിതമായി ആ ഫോൺ കോൾ വന്നില്ലായിരുന്നുവെങ്കിൽ താനും ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്ന് നേപ്പാളിലെ വൻ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാലക്കാട് കിഴക്കഞ്ചേരി സ്വദേശി ഗോവിന്ദരാജ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ നാട്ടിൽ ഓണം ആഘോഷിക്കുന്നതിനിടയിലാണ് തനിക്കൊപ്പം താമസിച്ചിരുന്ന സഹപ്രവർത്തകരുൾപ്പെടെയുള്ളവരെ തൃശ്ശൂലി നദിയിലെ മലവെള്ളപ്പാച്ചിൽ കൊണ്ടുപോയെന്ന നടുക്കുന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. വർഷങ്ങളായി നേപ്പാളിൽ ജോലി ചെയ്യുന്ന ഗോവിന്ദരാജ്, ദുരന്തമുണ്ടായ തൃശ്ശൂലി നദിക്ക് കുറുകെയുള്ള അപ്പർ തൃശ്ശൂലി ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിലെ സുരക്ഷാ മാനേജറാണ്.
മക്കളുടെ സ്കൂൾ പഠന ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമായി ദീപാവലിക്കോ നവരാത്രി വിളക്ക് സമയത്തോ നാട്ടിലേക്ക് വരാനായിരുന്നു ഗോവിന്ദരാജ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടയിലാണ് വീട്ടിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ വരുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി എത്രയും വേഗം നാട്ടിലെത്തണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം യാത്ര നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 14-ന് നേപ്പാളിൽ നിന്ന് പുറപ്പെട്ട ഗോവിന്ദരാജ് 16-ന് പാലക്കാട്ടെ വീട്ടിലെത്തി. ആ ഒരു ഫോൺ കോൾ വന്നില്ലായിരുന്നുവെങ്കിൽ താൻ പ്രോജക്റ്റ് സൈറ്റിൽ തന്നെ തുടരുമായിരുന്നുവെന്നും അവിടെയുണ്ടായിരുന്നെങ്കിൽ ഇന്ന് കാണില്ലായിരുന്നുവെന്നും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം ഓർക്കുന്നു.
നിർമ്മാണം പൂർത്തിയാക്കാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് പവർ പ്ലാന്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായത്. മറ്റൊരു കമ്പനിയിലെ ജീവനക്കാരുമായി പോവുകയായിരുന്ന ബസ് പൂർണ്ണമായും മലവെള്ളത്തിൽ ഒലിച്ചുപോയി. സമീപത്തെ ഷെൽട്ടറുകളിൽ കഴിഞ്ഞിരുന്ന നിരവധി തൊഴിലാളികളെയാണ് കാണാതായത്. നൂറിലധികം പേർ രക്ഷപ്പെട്ട് സമീപത്തെ ഹോട്ടലുകളിൽ സുരക്ഷിതമായി കഴിയുന്നുണ്ടെന്ന വിവരം മാത്രമാണ് ഏക ആശ്വാസം.
കഴിഞ്ഞ വർഷവും നേപ്പാളിൽ വലിയ വെള്ളപ്പൊക്കത്തിന് സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്തവണയുണ്ടായത് പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയിലധികം ഭീകരമായ അവസ്ഥയാണെന്ന് ഗോവിന്ദരാജ് വ്യക്തമാക്കുന്നു. മുപ്പതടിയിലധികം ഉയരത്തിലാണ് തൃശ്ശൂലി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നത്. ഇതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. ദുരന്തം ഭയപ്പെടുത്തുന്നുണ്ടെങ്കിലും നിർമ്മാണ മേഖല പഴയപടിയാക്കാൻ ജോലിയിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നാണ് ഈ മലയാളി എൻജിനീയറുടെ പക്ഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates