

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് ടെ എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ചോദ്യത്തിന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഒരു ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും കൃത്യമായ താല്പര്യമുണ്ടെന്ന് കെകെ രാഗേഷ് ഫെയ്‌സ്ബുക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണ് തങ്ങൾ കാണിക്കുന്നതെന്നും, ഇതിനെതിരെ അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും കടുത്ത ചോദ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചോദ്യങ്ങൾ ഉയരുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അസ്വസ്ഥതയും ശരീരഭാഷയും കാണുമ്പോൾ അദ്ദേഹം കടുത്ത പ്രതിരോധത്തിലാണെന്ന് വ്യക്തമാകുകയാണെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് വിഡി സതീശന്റെ ശൈലിയാണെന്ന് കെകെ. രാഗേഷ് കുറ്റപ്പെടുത്തി. പൊതുപ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതേണ്ടെന്നും വിഴിഞ്ഞം വിഷയത്തിൽ മലയാളികൾക്ക് ഇപ്പോഴും യ സംശയങ്ങളുണ്ടെന്നും വ്യക്തമാക്കിയ കെകെ രാഗേഷ് മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചു.
വകുപ്പുകൾ ഏറ്റെടുത്തത് എന്തിന്?: ധനം, നിയമം, തുറമുഖം എന്നീ നിർണ്ണായക വകുപ്പുകൾ മുഖ്യമന്ത്രി വിഡി സതീശൻ ബോധപൂർവ്വം സ്വന്തമായി ഏറ്റെടുത്തത് എന്തിനാണ്?
രഹസ്യ മംഗലാപുരം യാത്ര: ഭരണത്തിലേറുന്നതിന് തൊട്ടുമുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി ഗ്രൂപ്പ് അധികൃതരെ കണ്ടത് എന്തിനായിരുന്നു?
സർക്കാരിനെ അറിയിക്കാത്ത ഓഹരി മാറ്റം: സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചതിന് പിന്നിലെന്താണ്?
എംഡിയെ മാറ്റിയതിലെ തിടുക്കം: വിഴിഞ്ഞം പോർട്ട് മുൻ മാനേജിങ് ഡയറക്ടറെ ഇത്ര തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നിലെ അജണ്ടയെന്താണ്?
അമിത താല്പര്യം: വിഴിഞ്ഞം തുറമുഖത്തോട് മുഖ്യമന്ത്രിക്ക് മാത്രമായി എന്താണ് ഇത്ര 'അമിത താല്പര്യം'?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates