കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിർമ്മാണം സുരക്ഷിതമാണെന്നുമുള്ള കൽപ്പറ്റ എംഎൽഎയും കൃഷിവകുപ്പ് മന്ത്രിയുമായ ടി. സിദ്ദിഖിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. മതിയായ വിദഗ്ദ്ധ പഠനം നടത്താതെ, സംശയാസ്പദമായ വേഗത്തിലും ധൃതിപ്പെട്ടും ഉദ്ഘാടനം ചെയ്യപ്പെട്ട തുരങ്ക നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഈ ദുരന്തത്തിന് എൽഡിഎഫ് സർക്കാരും, അന്നത്തെ കൽപ്പറ്റ, തിരുവമ്പാടി എംഎൽഎമാരും, ജുഡീഷ്യറിയും, നിസ്സംഗത പുലർത്തിയ പൊതുസമൂഹവുമാണ് ഉത്തരവാദികളെന്ന് സമിതി യോഗം കുറ്റപ്പെടുത്തി.
മതിയായ ശാസ്ത്രീയ പഠനമോ വിദഗ്ദ്ധാഭിപ്രായമോ കൂടാതെ, വനം പരിസ്ഥിതി മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചാണ് കേരള സർക്കാർ പദ്ധതിയുടെ സ്റ്റേജ് വൺ ക്ലിയറൻസ് സംഘടിപ്പിച്ചതെന്ന് സമിതി ആരോപിച്ചു.
കൊങ്കൺ റെയിൽവേ കോർപ്പറേഷനെ മുൻനിർത്തി ഉണ്ടാക്കിയ വിശദമായ പദ്ധതി രേഖ ഒട്ടും സുതാര്യമല്ല. എന്തുവിലകൊടുത്തും തുരങ്കം പണിതുടങ്ങാനുള്ള ഭരണകൂടത്തിന്റെ ധൃതിയിൽ പല സുപ്രധാന സുരക്ഷാ മാനദണ്ഡങ്ങളും ബലികഴിക്കേണ്ടി വന്നു എന്നത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
വയനാട്ടിലേക്കുള്ള ചുരങ്ങളിലെ ഗതാഗതക്കുരുക്കിന് ഒറ്റമൂലിയായാണ് തുരങ്കപാത അവതരിപ്പിക്കപ്പെട്ടത്. എന്നാൽ വയനാടിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും ഈ ഇരട്ട തുരങ്കമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും വിദഗ്ദ്ധരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാർ പൂർണ്ണമായി അവഗണിച്ചു.
നിർമ്മാണത്തിന് മുൻപ് ശാസ്ത്രീയ പഠനം വേണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ച പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരെ 'വികസന വിരുദ്ധർ' എന്ന് മുദ്രകുത്തി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുകയും അവരുടെ വീടുകളിലേക്ക് ഗുണ്ടകളെ സംഘടിപ്പിച്ച് മാർച്ച് നടത്തുകയുമാണ് ചെയ്തതെന്നും സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ 60 വർഷത്തിനിടയിൽ നിരവധി മണ്ണിടിച്ചിലുകളും അതിശക്തമായ ഉരുൾപൊട്ടലുകളും ഉണ്ടാവുകയും നൂറുകണക്കിന് മനുഷ്യർ മരണപ്പെടുകയും ചെയ്ത കാമൽ ഹമ്പ് (Camel Hump) മലനിരകളെ തുരന്ന് കടന്നുപോകുന്ന ഈ വൻകിട തുരങ്കപാത ഉപേക്ഷിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. കള്ളാടിയിൽ ഇപ്പോൾ നടന്നത് പ്രകൃതിയുടെ ചെറിയൊരു മുന്നറിയിപ്പ് മാത്രമാണ്. ഇതിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.