

മടുപ്പിക്കുന്ന വേനൽച്ചൂടിന്റെ വിടവാങ്ങലിന് ശേഷം പ്രകൃതി തണുത്തുവിറയ്ക്കുന്ന മൺസൂൺ കാലത്തെ ആരാണ് ഇഷ്ടപ്പെടാത്തത്? ആ മഴയനുഭവം നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ടയുടെ മണ്ണിലാകുമ്പോൾ അത് സഞ്ചാരികൾക്ക് നൽകുന്നത് വാക്കുകൾക്ക് അതീതമായ സുഖാനുഭൂതിയാണ്. മൺസൂൺ മഴയുടെ വശ്യതയും കുളിരും അടുത്തറിഞ്ഞ് ആസ്വദിക്കാൻ ഇപ്പോൾ ബേക്കൽ കോട്ടയിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ചരിത്രസ്മൃതികളോടൊപ്പം പ്രകൃതിയുടെ മടിത്തട്ടിൽ അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേക്കൽകോട്ട. മഴക്കാലമെത്തുന്നതോടെ കോട്ടയുടെ പ്രകൃതിസൗന്ദര്യം ഇരട്ടിയായി മാറുന്നു.
കോട്ടയ്ക്കുള്ളിലെ വിശാലമായ പുൽത്തകിടികൾ പച്ചപ്പട്ടുടുത്തതുപോലെ പച്ചപിടിച്ചു നിൽക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമതിലുകളിലൂടെയും കൊത്തളങ്ങളിലൂടെയും ഒലിച്ചിറങ്ങുന്ന മഴവെള്ളവും, തൊട്ടരികിൽ അറബിക്കടലിന്റെ വന്യവും അനന്തവുമായ ഓളപ്പരപ്പിൽ ആർത്തിരമ്പുന്ന തിരമാലകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
മണിരത്നത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ 'ബോംബെ'യുടെ ചിത്രീകരണം മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പെരുമഴക്കാലത്താണ് ബേക്കൽ കോട്ടയിൽ നടക്കുന്നത്. കോട്ടമതിലുകളിൽ ചാറിവീഴുന്ന മഴത്തുള്ളികളെയും ആടിയുലയുന്ന തിരമാലകളെയും സാക്ഷിയാക്കി ചിത്രീകരിച്ച "ഉയിരേ..." എന്ന നിത്യഹരിത ഗാനമാണ് പലർക്കും ബേക്കൽ കോട്ട കാണുമ്പോൾ ഇപ്പോഴും ആദ്യമായി മനസ്സിലേക്ക് ഓടിയെത്തുക. മഴക്കാലം വെറുതെ വീട്ടിലിരിക്കാനുള്ളതല്ല, മറിച്ച് യാത്ര ചെയ്ത് ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് ബേക്കലിലെ മൺസൂൺ ടൂറിസത്തെ ജനപ്രിയമാക്കുന്നത്.
കേരളത്തിലെ ഏറ്റവും വലുതും ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ബേക്കൽ കോട്ടയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രൗഢമായ ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയിൽ ഇക്കേരി നായ്ക്കന്മാരുടെ വംശത്തിലെ ശിവപ്പ നായ്ക്കനാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. പിന്നീട് മൈസൂർ ഭരണാധികാരികളായ ഹൈദരാലിയുടെയും ടിപ്പു സുൽത്താന്റെയും ഭരണത്തിൻ കീഴിലായ കോട്ട, കാലാന്തരത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലുമായി.
കർണ്ണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസേന ആയിരക്കണക്കിന് ആളുകളാണ് മഴക്കാല സൗന്ദര്യമാസ്വദിക്കാൻ കോട്ടയിലെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വലിയ ജനപ്രവാഹത്തിനാണ് കോട്ട സാക്ഷ്യം വഹിച്ചത്. പൊതുവെ വേനൽക്കാലത്താണ് ഇവിടെ കൂടുതൽ ആളുകൾ എത്താറുള്ളതെങ്കിലും, അടുത്തകാലത്തായി മൺസൂൺ ടൂറിസവും വലിയ വിജയമായി മാറി. സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചത് പ്രദേശത്തെ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്കെല്ലാം വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. അതേസമയം, മഴക്കാലത്ത് കടൽ കടുക്കാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കോട്ടയുടെ ചില പ്രത്യേക ഭാഗങ്ങളിൽ സഞ്ചാരികൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates