

കാഞ്ഞങ്ങാട്: കർക്കടക വാവ് ദിനത്തിൽ കാസർഗോഡ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. കനത്ത മഴയെപ്പോലും അവഗണിച്ച് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ഭക്തർ പുലർച്ചെ നാലു മണി മുതൽ ബലികർമ്മങ്ങളുടെ ചടങ്ങുകൾക്കായി അണിനിരന്നു. ക്ഷേത്രം മേൽശാന്തി നവീൻചന്ദ്ര കായർത്തായ, പുരോഹിതൻ രാജേന്ദ്ര അരളിത്തായ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പുരോഹിതന്മാരാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ എട്ട് കൗണ്ടറുകൾ വഴി രസീതുകൾ വിതരണം ചെയ്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ 7.30-ന് നടക്കേണ്ട ശീവേലി 5.30-ന് തന്നെ പൂർത്തിയാക്കിയിരുന്നു.
നടരാജ മണ്ഡപത്തിൽ നിന്ന് അരിയും പൂവും വാങ്ങി പന്തലിലും അഗ്രശാലയിലുമായി ബലികർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭക്തർ കടപ്പുറത്തെത്തി കാക്കകൾക്ക് ബലിച്ചോറ് സമർപ്പിച്ചു. തുടർന്ന് കടൽവെള്ളം തലയിൽ തളിച്ച ശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി നിവർന്ന് പ്രാർത്ഥിച്ചാണ് ഭക്തർ മടങ്ങിയത്. കടലേറ്റ സാധ്യത കണക്കിലെടുത്ത് പൊലീസും കോസ്റ്റ് ഗാർഡും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തീരത്ത് സജ്ജമായിരുന്നു. അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ്, മത്സ്യത്തൊഴിലാളികൾ, ക്ഷേത്ര സമിതികൾ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്. ക്ഷേത്രത്തിലെത്തിയ ഭക്തർക്കായി ലഘുഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്തു. കർക്കടക വാവ് തിഥി തുടരുന്നതിനാൽ അടുത്ത ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates