തറക്കല്ലിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും പദ്ധതി അനാഥം; കരിന്തളത്തെ ദേശീയ യോഗ-നാച്ചുറോപ്പതി കേന്ദ്രം ഫയലുകളിൽ ഒതുങ്ങി

80 കോടി ചിലവിൽ 100 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സമുച്ചയം നിർമ്മിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല. 15 ഏക്കർ സർക്കാർ ഭൂമി കാടുപിടിച്ചു കിടക്കുന്നു.
Land for yoga kendra Karinthalam
Land for yoga kendra Karinthalam
Updated on
2 min read

കാസർകോട്: ജില്ലയിലെ മലയോര മേഖലയ്ക്ക് വലിയ ആരോഗ്യ-വിനോദസഞ്ചാര വികസന സാധ്യതകൾ ഉറപ്പുനൽകി പ്രഖ്യാപിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ 'കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി' (Council for Research in Yoga and Naturopathy) പദ്ധതി തറക്കല്ലിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഒരടി പോലും മുന്നോട്ട് പോകാതെ പൂർണ്ണമായി സ്തംഭിച്ച നിലയിൽ. ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ്, 2019 ഫെബ്രുവരി 3-നാണ് വലിയ ആഘോഷങ്ങളോടെ ഈ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. അന്നത്തെ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസ്സോ നായിക് ഒരു വർഷത്തിനകം 100 കിടക്കകളുള്ള ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്ന് പദ്ധതിയുടെ ഉദ്ഘാടന ഫലകങ്ങൾ കരിന്തളം പഞ്ചായത്ത് ഓഫീസിലെ ഒരു കോണിലിരുന്ന് പൊടിപിടിക്കുന്ന അവസ്ഥയിലാണ്. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

Land for yoga kendra Karinthalam
ശക്തന്റെ കോപവും ഇലഞ്ഞിത്തറയിലെ മേളപ്പെരുക്കവും; ചരിത്രവഴികളിലൂടെ വേണാട്ടുമനയുടെ യാത്രാപുസ്തകം

ടൂറിസം മേഖലകളിൽ ആയുർവേദത്തിനും പ്രകൃതിചികിത്സയ്ക്കും പ്രാധാന്യം ഏറിവരുന്ന പശ്ചാത്തലത്തിലാണ് കാസർകോട് ജില്ലയിൽ ഇത്തരമൊരു ദേശീയ ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി കിനാനൂർ-കരിന്തളം പഞ്ചായത്തിന് കീഴിലുള്ള കരിന്തളം വില്ലേജിലെ തോലേരിയിൽ 15 ഏക്കർ സർക്കാർ ഭൂമിയാണ് സംസ്ഥാന സർക്കാർ വിട്ടുനൽകിയിരുന്നത്. പ്രതിവർഷം വെറും 100 രൂപ എന്ന പ്രതീകാത്മക നിരക്കിൽ 30 വർഷത്തെ ലീസിനാണ് ഈ ഭൂമി അനുവദിച്ചത്. ആകെ 80 കോടി രൂപ ചിലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയിലൂടെ മൂന്ന് വർഷത്തിനകം അത്യാധുനിക രീതിയിലുള്ള ഗവേഷണ കേന്ദ്രവും ആശുപത്രിയും പൂർണ്ണ സജ്ജമാക്കുമെന്നായിരുന്നു അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നത്. സ്വകാര്യ പ്രകൃതിചികിത്സാ കേന്ദ്രങ്ങളിൽ ഒരൊറ്റ സിറ്റിംഗിന് 2,000 രൂപയിലധികം ഈടാക്കുന്ന സാഹചര്യത്തിൽ, സാധാരണക്കാരായ ജനങ്ങൾക്ക് തുച്ഛമായ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ ഈ സർക്കാർ സ്ഥാപനത്തിലൂടെ സാധിക്കുമെന്നായിരുന്നു ജനങ്ങളുടെ വലിയ പ്രതീക്ഷ.

Land for yoga kendra Karinthalam
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വലിപ്പമേറിയ ഒറ്റത്തൂൺ മേൽപ്പാലം ഇനി കാസർകോടിന് സ്വന്തം; ഗതാഗതത്തിന് തുറന്നുകൊടുത്തു

എന്നാൽ തറക്കല്ലിടൽ ചടങ്ങിന് ശേഷം പദ്ധതി പ്രദേശത്ത് ഒരു കല്ല് പോലും മാറ്റിവെക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പ്രാദേശിക താമസക്കാരനുമായ പരക്കോൽ രാജൻ കുറ്റപ്പെടുത്തി. കരിന്തളത്തെ ഒരു ദേശീയതല യോഗ-നാച്ചുറോപ്പതി ഹബ്ബാക്കി മാറ്റാൻ ശേഷിയുണ്ടായിരുന്ന വലിയൊരു പദ്ധതിയാണ് ഇപ്പോൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ ഈ വിഷയം മുൻപ് പാർലമെന്റിൽ ഉന്നയിക്കുകയും പദ്ധതിക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. തനതായ പാരമ്പര്യ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയുടെ മലയോര മേഖലയിലെ വികസനത്തിനും വലിയ സഹായകരമാകുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിച്ച് നാടിന് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.

Summary

Even seven years after the foundation stone laying ceremony by Union Minister Shripad Yesso Naik, the proposed Rs 80-crore Council for Research in Yoga and Naturopathy project at Karinthalam in Kasaragod remains a non-starter.

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com