

കാസർകോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ കാറിൽ കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ റിസ്‌വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെ. ദിനേശൻ അറസ്റ്റ് ചെയ്തത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-ഉം 14-ഉം വയസ്സുള്ള പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് 15-ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ സഹോദരിമാരെ കാണാതാവുകയായിരുന്നു. റിസ്‌വാനും മുഹമ്മദ് സഅദും ചേർന്ന് പെൺകുട്ടികളെ കാറിൽ കയറ്റി തലപ്പാടിയിലേക്ക് കൊണ്ടുപോവുകയും അവിടുത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.
കുട്ടികളെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ഉടൻതന്നെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെൺകുട്ടികളെയും തലപ്പാടിയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് പെൺകുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തുവന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates