

നിലമ്പൂർ: കാളകളുടെ കുതിപ്പും കാണികളുടെ ആവേശവും നിറഞ്ഞ കരുളായിയിലെ പാടം ഞായറാഴ്ച സാക്ഷ്യം വഹിച്ചത് ഒരു നാടൻ കായികമത്സരത്തിന് മാത്രമായിരുന്നില്ല. അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സ ആവശ്യമുള്ള അഞ്ചുവയസ്സുകാരൻ മുഹമ്മദ് ഐസിന്റെ ചികിത്സയ്ക്കായി ഒരു നാട് ഒന്നിച്ചുനിന്ന ദിനം കൂടിയായിരുന്നു അത്.
കരുളായി മണ്ടമ്പൊയിലിൽ നടന്ന പരമ്പരാഗത കാളപ്പൂട്ട് മത്സരം കാരുണ്യത്തിന്റെ സന്ദേശം കൂടി ഏറ്റെടുത്താണ് ഇത്തവണ സംഘടിപ്പിച്ചത്. കരുളായി ബ്രദേഴ്സ് കാളപ്പൂട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 ജോഡി കാളകൾ പങ്കെടുത്തു. രാവിലെ ആരംഭിച്ച മത്സരം വൈകിട്ട് ആറുവരെയാണ് നീണ്ടത്. മത്സരം കാണാൻ വൻ ജനക്കൂട്ടമാണ് പാടത്തേക്ക് ഒഴുകിയെത്തിയത്.
ജന്മനാ ഗുരുതരമായ രോഗാവസ്ഥയുമായി കഴിയുന്ന മുഹമ്മദ് ഐസിന് രണ്ട് വർഷം മുമ്പാണ് അസ്ഥിമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ കൂടുതൽ ചികിത്സ ആവശ്യമായി വന്നു. ഇതോടെയാണ് ഈ വർഷത്തെ കാളപ്പൂട്ട് മത്സരത്തിലൂടെ ലഭിക്കുന്ന തുക ഐസിന്റെ ചികിത്സയ്ക്കായി നൽകാൻ കരുളായി ബ്രദേഴ്സ് തീരുമാനിച്ചത്.
“വർഷങ്ങളായി ഞങ്ങൾ കാളപ്പൂട്ട് മത്സരം നടത്തിവരുന്നു. ഓരോ വർഷവും മത്സരത്തിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഐസിനെയും കുടുംബത്തെയും വർഷങ്ങളായി അറിയാം. ജന്മനാ രോഗബാധിതനായ ഐസിന് രണ്ട് വർഷം മുമ്പ് അസ്ഥിമജ്ജ മാറ്റിവെക്കൽ നടത്തിയിരുന്നു. ഇപ്പോൾ രോഗാവസ്ഥ ഗുരുതരമായതിനാൽ തുടർചികിത്സ ആവശ്യമായി വന്നിരിക്കുകയാണ്. അതിനാലാണ് ഇത്തവണത്തെ മത്സരം ഐസിനായി സമർപ്പിക്കാൻ തീരുമാനിച്ചത്,” കരുളായി ബ്രദേഴ്സ് ക്ലബ് അംഗം അബൂബക്കർ പറഞ്ഞു.
മത്സരത്തിനെത്തിയ കാണികളിൽനിന്ന് മാത്രം ഏകദേശം 70,000 രൂപ സമാഹരിക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു. തുക റൗണ്ട് ഫിഗറാക്കി ഐസിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനം.
ഒതുക്കുങ്ങലിൽ നിന്നുള്ള കുന്നിയിൽ ഫായിസ്‌മോനാണ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. വിജയിക്ക് ട്രോഫിക്കൊപ്പം ഇലക്ട്രിക് സ്കൂട്ടറും സമ്മാനമായി നൽകി. കാളകളുടെ കുതിപ്പിനൊപ്പം ഒരു കുഞ്ഞിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷ പകരാനുള്ള ഓട്ടം കൂടിയായിരുന്നു കരുളായിയിൽ ഞായറാഴ്ച നടന്ന കാളപ്പൂട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates