കാസർകോട്: വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡി സതീശൻ സർക്കാരിന്റെ നിലപാട് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അടുത്ത വിഭജനത്തിന് വിത്തുപാകലാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി ജില്ലാ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭാരതത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളും വന്ദേമാതരത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ പാരമ്പര്യമുള്ള കോൺഗ്രസ് മുസ്ലിം ലീഗിന് പൂർണ്ണമായും കീഴടങ്ങിയതാണ് ഏറെ അപകടകരമെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാർഥികളുടെ അവകാശങ്ങളെയും സമരങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യ മുന്നണിയുടെ അവകാശവാദം കപടമാണ്. ഝാർഖണ്ഡ് സമരത്തോടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തോടും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാടിൽ നിന്നും ഇത് വ്യക്തമാണ്. കേരളത്തിൽ വിവിധ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരങ്ങളിൽ അവരുമായി ചർച്ച നടത്താൻ പോലും കേരള മുഖ്യമന്ത്രി തയ്യാറായില്ല. നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പിഎസ്‌സി സംബന്ധിച്ച അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ നിന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇരുമുന്നണികളും ഒന്നാണെന്ന് തെളിഞ്ഞതായും പികെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നിയമസഭാ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചർച്ചയായതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി, ജില്ലാ ജനറൽ സെക്രട്ടറി പിആർ സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ് എന്നിവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates