കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദമായി മാറിയ 'കാഫിർ' സ്‌ക്രീൻഷോട്ട് നിർമ്മാണക്കേസിൽ ജാമ്യം ലഭിച്ച പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കറിന് ജയിൽ കവാടത്തിൽ സ്വീകരണമൊരുക്കി പാർട്ടിക്കാർ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിനെ സ്വീകരിക്കാൻ സിപിഎം ഡിവൈഎഫ്ഐ പ്രമുഖ നേതാക്കളുടെ വലിയൊരു സംഘം തന്നെ എത്തിയിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലൻ മാസ്റ്റർ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ജിതിനെ മാലയിട്ട് സ്വീകരിച്ചത്. തുടർന്ന് ജിതിനെയും കൂട്ടി അണികൾ റോഡിലൂടെ പ്രകടനമായി നീങ്ങി.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ജിതിന് പതിനെട്ടാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നിർബന്ധമായും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ.
കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐ അവകാശപ്പെടുന്നത്. വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് നിർമ്മാണത്തിൽ ജിതിന് യാതൊരുവിധ പങ്കുമില്ലെന്നും പാർട്ടി വിരുദ്ധർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ വാദിക്കുന്നു.
എന്നാൽ ഡിവൈഎഫ്ഐയുടെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ. ജിതിൻ ഭാസ്കർ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ചതെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂൺ 16-നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates