കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ മാനസിക സമ്മർദ്ദവും പ്രളയഭീതിയും കുറയ്ക്കുന്നതിനായി വേറിട്ട പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. യുനെസ്കോയുടെ സിറ്റി ഓഫ് ലിറ്ററേച്ചർ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ കഥപറച്ചിൽ സെഷനുകൾക്ക് കോർപ്പറേഷൻ തുടക്കമിട്ടു.
പ്രൊവിഡൻസ് വനിതാ കോളജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ആദ്യ ഘട്ടമായി നാടക കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും എത്തിയത്. ദുരന്തമുഖത്ത് മനസ്സ് തളർന്ന കുടുംബങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയവിനിമയ പരിപാടി സംഘടിപ്പിച്ചത്.
എഴുത്തുകാരിയും കലാകാരിയുമായ പാസ്കി 'വെളിച്ചം വിതറുന്ന പെൺകുട്ടി'എന്ന കഥ അവതരിപ്പിച്ചു. 'രോഷ്നി ദേവി' എന്ന പ്രധാന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള കഥ, കനത്ത ഇരുട്ടിലും പ്രതീക്ഷയുടെ വെളിച്ചം കണ്ടെത്താൻ മനുഷ്യന് സാധിക്കുമെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. കേവലം കഥകൾ പറയുന്നതിനപ്പുറം, ആളുകൾക്ക് സ്വന്തം ജീവിതാനുഭവങ്ങളും ആകുലതകളും പരസ്പരം പങ്കുവെക്കാനുള്ള ഒരു സ്ഥിരം വേദിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കേൾക്കുകയും താങ്ങാവുകയും ചെയ്യുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള വഴിയെന്ന് സംഘാടകരിലൊരാൾ പറഞ്ഞു.
പ്രളയത്തിൽ വീടുകൾ മുങ്ങിപ്പോയതിന്റെ ആശങ്കയ്ക്കിടയിൽ ഈ കഥപറച്ചിൽ വലിയ ആശ്വാസമാണ് നൽകിയതെന്ന് ക്യാമ്പിലുള്ളവർ പ്രതികരിച്ചു. പ്രതിസന്ധികളെ അതിജീവിക്കുന്ന കഥകൾ കേൾക്കുന്നത് വലിയ തോതിലുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്. മനസിലെ ദുഃഖഭാരം അൽപ്പമൊന്നു കുറയ്ക്കാനും കുറച്ചുനേരത്തേക്കെങ്കിലും സമാധാനം ലഭിക്കാനും ഇത് സഹായിച്ചു. മനസ്സിന്റെ പകുതിയും വെള്ളത്തിലായ വീടുകളെക്കുറിച്ചുള്ള ആകുലതയിലായിരുന്നു, ഈ മാനസികാവസ്ഥയിൽ നി്ന്നും മോചനം നേടാൻ കഴിഞ്ഞു എന്നത് നൽകുന്ന ആശ്വാസവും കുളിർമയും ചെറുതല്ല" ക്യാമ്പിലെ അന്തേവാസി അഭിപ്രായപ്പെട്ടു. നഗരത്തിലെ മറ്റ് പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഈ പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates