

കോഴിക്കോട്: താമരശ്ശേരിയില്‍ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ അതീവ നാടകീയമായ തിരിവ്. കേസിലെ പ്രധാന പ്രതിയായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അധികൃതർക്ക് സാധിക്കാത്തതാണ് ഇയാൾക്ക് രാജ്യം വിടാൻ വഴിയൊരുക്കിയതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നിയമനടപടികൾ വൈകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
തോട്ടത്തിലും വാറ്റ് കേന്ദ്രത്തിലും വൻ റെയ്ഡ്; പിടിച്ചെടുത്തത് നൂറുകണക്കിന് കുപ്പികൾ
പ്രതിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും ഇയാളുടെ ഉടമസ്ഥതയിലുള്ള രഹസ്യ വാറ്റ് കേന്ദ്രത്തിൽ നിന്നും വൻ വ്യാജമദ്യ ശേഖരമാണ് എക്സൈസ് സംഘം നേരത്തെ കണ്ടെടുത്തത്. പരിശോധനയിൽ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 56 കുപ്പി ചാരായവും വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇത്രയും വലിയ മദ്യശേഖരം കണ്ടെത്തിയിട്ടും പ്രതിയെ നിരീക്ഷണത്തിലാക്കാൻ സാധിക്കാത്തതാണ് പോലീസിന് വലിയ തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ വിദേശത്തേക്ക് കടന്നതായി എക്സൈസ് അധികൃതർക്ക് വിവരം ലഭിക്കുന്നത്.
ബാഗ് പരിശോധനയിൽ പുറത്തായ 'വാറ്റ് രഹസ്യം'
സ്‌കൂളിലെ ചില കുട്ടികൾ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ സ്കൂളിൽ നടത്തിയ ബാഗ് പരിശോധനയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഒരു വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് സംശയാസ്പദമായ രീതിയിൽ ചാരായം കണ്ടെത്തിയതോടെ അധ്യാപകർ കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് തനിക്ക് ഇത് എത്തിച്ചു നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സ്കൂളിലെ മറ്റ് ചില കുട്ടികൾക്കും ഇത്തരത്തിൽ ചാരായം നൽകിയിട്ടുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.
തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മദ്യം എത്തിച്ചു നൽകിയ വിദ്യാർത്ഥിയുടെ രണ്ടാനച്ഛനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. തന്റെ രണ്ടാനച്ഛന് വലിയ രീതിയിൽ നാടൻ വാറ്റുണ്ടെന്നും വ്യാജമദ്യം നിർമിക്കാൻ ഇയാൾ തന്നെ നിരന്തരം സഹായത്തിന് വിളിക്കാറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നൽകി. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നതിനിടയിലാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. പ്രതിയെ അന്താരാഷ്ട്ര തലത്തിൽ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates