കോഴിക്കോട്: ഇറ്റലിയിലെ തെരുവുകളിലെ കഫേകളിൽ പകൽ വിൽക്കാതെ ബാക്കിവരുന്ന ആഹാരം രാത്രിയിൽ ആർക്കും ഉപകാരമില്ലാതെ ഉപേക്ഷിക്കുന്നതിനു പകരം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് ഒരു മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരിക്കെ മുഹമ്മദ് നിഹാൽ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം സ്വന്തം നാടായ കോഴിക്കോട്ടെത്തിയപ്പോൾ ആ ലളിതമായ നിരീക്ഷണം ഒരു വലിയ മാറ്റത്തിന് തുടക്കമിടുകയാണ്. ഭക്ഷണപ്രേമികളുടെ നഗരമായ കോഴിക്കോട്ട് ഓരോ ദിവസവും ടൺ കണക്കിന് ഗുണമേന്മയുള്ള ആഹാരം പാഴാകുന്നത് തടയാൻ 'കൈയ്‌ക്ക' (Kyka) എന്ന സ്റ്റാർട്ടപ്പുമായി എത്തുകയാണ് ഈ 25-കാരൻ.
കേരളത്തിന്റെ ഭക്ഷണ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്ട്, അർദ്ധരാത്രിയിലും ബിരിയാണി കൗണ്ടറുകൾ സജീവമാണ്. എന്നാൽ ഓരോ ദിവസത്തിനൊടുവിലും ഗുണമേന്മയുള്ള വലിയൊരു അളവ് ഭക്ഷണം ഇവിടെ പാഴാകുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് മാറ്റമുണ്ടാക്കണമെന്ന ഉറച്ച തീരുമാനത്തിൽ നിഹാലിനൊപ്പം സഹോദരനും ബിസിനസ് പങ്കാളിയുമായ സനൂജ് റഹ്മാൻ, ഹിബ നൂറിൻ എന്നിവരും കൈകോർത്തു.
28 ശതമാനത്തിലധികം ഭക്ഷണം പാഴാകുന്നു
കോഴിക്കോട്ടെ ഹോട്ടലുകളിൽ ടീം നടത്തിയ വിശദമായ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഓരോ ദിവസവും തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവ്, വിൽപ്പനയുടെ ട്രെൻഡ്, രാത്രി 11 മണിക്ക് ശേഷമുള്ള ബാക്കിപത്രം എന്നിവ നിരീക്ഷിച്ചപ്പോൾ ഏകദേശം 28 ശതമാനത്തിലധികം ഭക്ഷണം ഓരോ ദിവസവും പാഴാകുന്നുണ്ടെന്ന് ഇവർ കണ്ടെത്തി. ഇതിനൊരു സാങ്കേതിക പരിഹാരമായാണ് 'കൈയ്‌ക്ക' മൊബൈൽ ആപ്പ് വികസിപ്പിച്ചത്. 'കൈയ്‌ക്ക' എന്നാൽ പ്രാദേശിക ഭാഷയിൽ 'നമുക്ക് കഴിക്കാം' (let’s eat) എന്നാണർത്ഥം.
സർപ്രൈസ് ബോക്സും 'മാജിക് പാക്കും'
ഹോട്ടലുകളിലും കഫേകളിലും തിരക്കേറിയ സമയം കഴിഞ്ഞ് വിൽക്കാതെ ബാക്കിവരുന്ന ആഹാരം 'മാജിക് പാക്കുകൾ' ആയി ആപ്പിൽ ലിസ്റ്റ് ചെയ്യും. 60 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ഇത് വാങ്ങാം. എന്നാൽ ഇതിലൊരു 'ട്വിസ്റ്റ്' ഉണ്ട്. ഈ മാജിക് പാക്ക് ഒരു സർപ്രൈസ് ബോക്സായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സ്മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ സൈസ് തിരഞ്ഞെടുക്കാം എന്നല്ലാതെ ബോക്സിനുള്ളിൽ കൃത്യമായി എന്താണെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ല. ഇത് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിക്കുന്നതിനൊപ്പം ഒരു കൗതുകം കൂടി നൽകുന്നു.
"കോർപറേഷൻ ഹെൽത്ത് ഓഫീസറായി വിരമിച്ച എന്റെ പിതാവ് ഖാലിദ് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും പാഴാകുന്നതിനെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ആ സംഭാഷണങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു. ഇറ്റലിയിൽ ബിബിഎയും എംബിഎയും ചെയ്യുന്ന സമയത്താണ് ദിവസാവസാനം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വിൽക്കുന്ന രീതി അവിടെ എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ കണ്ടത്. ആ ആശയം കോഴിക്കോട്ട് കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചു," നിഹാൽ പറയുന്നു.
ലക്ഷ്യം വിദ്യാർത്ഥികളും രാത്രി ജോലിക്കാരും
ഭക്ഷണമാലിന്യം കുറയ്ക്കുക എന്നത് മാത്രമല്ല, കുറഞ്ഞ ചിലവിൽ ആഹാരം ലഭ്യമാക്കുക എന്നതുമാണ് കൈയ്ക്കയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, യാത്രക്കാർ എന്നിവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. രാത്രി വൈകി കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് കൈയ്ക്ക ഒരു വലിയ ആശ്വാസമാകും.
രണ്ടു വർഷം മുമ്പ് ഈ ആശയം അവതരിപ്പിച്ചപ്പോൾ തന്നെ കോഴിക്കോട് കോർപറേഷൻ അധികൃതർ ഇതിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ പത്തോളം പ്രീമിയം ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ നാൽപ്പതോളം ഹോട്ടലുകൾ കൈയ്ക്കയുമായി കൈകോർത്തു കഴിഞ്ഞു. ഹോട്ടലുകൾക്ക് അവരുടെ നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭിക്കാനും നഗരത്തിന് മാലിന്യം കുറയ്ക്കാനും ഈ പദ്ധതി ഉപകരിക്കും. വരും ദിവസങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും കൈയ്ക്ക വ്യാപിപ്പിക്കാനാണ് ടീമിന്റെ ലക്ഷ്യം.
English Summary: Kozhikode youth set to launch app to turn surplus restaurant food into low-cost 'magic packs'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates