

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പരസ്യപ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കുട്ടികളുടെ നീന്തൽ മത്സരമായ 'കിഡ്സ് സ്വിമ്മത്തോൺ' വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യ നിലപാടെടുക്കുകയായിരുന്നു. "കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല" എന്ന് രക്ഷിതാവ് ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കിയതോടെ ചടങ്ങിൽ പങ്കെടുത്തവരും സംഘാടകരും അമ്പരന്നു. രക്ഷിതാവിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർന്നതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാനത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി. തുടർന്ന് ചടങ്ങിൽ സന്നിഹിതനായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് വേദിയിലെത്തി കുട്ടികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്.
ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു കുട്ടികൾക്കായുള്ള കിഡ്സ് സ്വിമ്മത്തോൺ മത്സരങ്ങൾ നടന്നിരുന്നത്. നഗരത്തിൽ നടന്ന കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കാനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ട് എത്തിയത്. ഇതിനിടെ തൊട്ടടുത്ത് നടന്ന സ്വിമ്മിംഗ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ ആദരസൂചകമായി കുട്ടികൾക്ക് സമ്മാനം നൽകാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ കെ.എം. ബഷീറിന്റെ മരണം ഇന്നും കേരള മനസ്സാക്ഷിയിൽ നീതി കിട്ടാത്ത മുറിവായി നിലനിൽക്കെ, പൊതുവേദിയിൽ വെച്ച് രക്ഷിതാവ് സ്വീകരിച്ച ഈ നിലപാട് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates