

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗലാപുരത്തെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് വികെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ഡിവിഷൻ ഒരു കാരണവശാലും വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് വ്യക്തമായ ഉറപ്പ് നൽകിയിരുന്നതാണെന്നും, അർദ്ധരാത്രിയിൽ ആരുമറിയാതെ കൈക്കൊണ്ട ഈ തീരുമാനം കടുത്ത വാക്കുലംഘനവും കേരളത്തോടുള്ള വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എം.പിമാരുമായോ സംസ്ഥാന സർക്കാരുമായോ യാതൊരുവിധ കൂടിയാലോചനകളും നടത്താതെ തികച്ചും രഹസ്യമായാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ വിഭജന ഉത്തരവ് നടപ്പിലാക്കിയത്. വരുമാനത്തിന്റെ കാര്യത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് അടർത്തിമാറ്റിയത് വഴി ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. വരുമാനവും വികസന ഫണ്ടും ക്രമേണ കുറച്ചുകൊണ്ടുവന്ന് ഭാവിയിൽ പാലക്കാട് റെയിൽവേ ഡിവിഷനെത്തന്നെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് എംപി കുറ്റപ്പെടുത്തി.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും, പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളെ അണിനിരത്തി റെയിൽവേ മന്ത്രാലയത്തിനെതിരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വികെ. ശ്രീകണ്ഠൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates