പാലക്കാട്: ആഗോള പട്ട് (സിൽക്ക്) വിപണിയിലെ ചൈനയുടെ ദീർഘകാല കുത്തക തകർക്കാനുള്ള ഇന്ത്യയുടെ നിർണ്ണായക ചുവടുവെപ്പിൽ പാലക്കാട് ജില്ലയ്ക്ക് സുപ്രധാന പങ്കാളിത്തം. ഉയർന്ന ഗുണനിലവാരമുള്ള പട്ടുനൂൽ വിത്തുകൾ ഉത്പാദിപ്പിക്കുന്ന പാലക്കാട്ടെ കേന്ദ്രം രാജ്യത്തെ പട്ടുനൂൽ കൃഷി മേഖലയുടെ പ്രധാന ഊർജ്ജമായി മാറുന്നു. കേന്ദ്ര സർക്കാരിന്റെ 'മേരാ ദേശ്, മേരാ രേഷ്മം' പദ്ധതിക്ക് കീഴിൽ രാജ്യവ്യാപകമായി തെരഞ്ഞെടുത്ത 218 ജില്ലകളിൽ പാലക്കാടും ഇടംപിടിച്ചു.
പാലക്കാട്ടെ സിൽക്ക് വേം സീഡ് പ്രൊഡക്ഷൻ സെന്ററിൽ നിന്നുള്ള മികച്ചയിനം വിത്തുകളാണ് ജമ്മു കശ്മീരിലെ പാമ്പോറിലുള്ള സെൻട്രൽ സെറികൾച്ചറൽ റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎസ്ആർ&ടിഐ) ശാസ്ത്രജ്ഞർ പുത്തൻ പട്ടുനൂൽ പുഴു വകഭേദങ്ങൾ വികസിപ്പിച്ചെടുക്കാനായി പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്.
കേരളത്തിലെ കാലാവസ്ഥയും മണ്ണും പട്ടുനൂൽ കൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് സിഎസ്ആർ&ടിഐ ശാസ്ത്രജ്ഞൻ ഡോ. ഇർഫാൻ ഇലാഹി വ്യക്തമാക്കി.
"നൂതന പട്ടുനൂൽ പുഴു വളർത്തൽ, നൂൽ നൂൽക്കൽ സാങ്കേതികവിദ്യകൾ താഴെത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മേരാ ദേശ്, മേരാ രേഷ്മം' പദ്ധതിയിലൂടെ 218 ജില്ലകളെ തെരഞ്ഞെടുത്തത്. ഉത്പാദനത്തിന്റെ ഗുണനിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ശാസ്ത്രീയമായ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ നടപ്പിലാക്കാനും ഈ പദ്ധതി കർഷകരെ സഹായിക്കും. 29,000-ത്തിലധികം കർഷകർ പട്ടുനൂൽ കൃഷിയിൽ ഏർപ്പെടുന്ന ജമ്മു കശ്മീരിലെ വിജയ മാതൃക കേരളത്തിലെ കർഷകർക്കും പരീക്ഷിക്കാവുന്നതാണ്. കശ്മീരിലെ കർഷകർ പ്രധാന വിളയായ ആപ്പിളിനൊപ്പം ഇതൊരു ഇടവിളയായി ചെയ്യുകയാണ് പതിവ്. ഉത്പാദനത്തിനനുസരിച്ച് പ്രതിവർഷം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ അധിക വരുമാനമായി ഇതിലൂടെ കർഷകർക്ക് ലഭിക്കുന്നുണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടി.
2025-26 സാമ്പത്തിക വർഷത്തിൽ കേരളം 18 മെട്രിക് ടൺ അസംസ്കൃത പട്ട് ഉത്പാദിപ്പിച്ചതായി മറ്റൊരു ശാസ്ത്രജ്ഞനായ ശ്യാം എസ്. വ്യക്തമാക്കി. എന്നാൽ പാലക്കാട് ജില്ലയിൽ മൾബറി കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 2019-20 കാലഘട്ടത്തിൽ 144 ഹെക്ടറിലുണ്ടായിരുന്ന മൾബറി കൃഷി നിലവിൽ 90 ഹെക്ടറായി ചുരുങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 'മേരാ ദേശ്, മേരാ രേഷ്മം' പദ്ധതിയിൽ ഉൾപ്പെടുത്തി മൾബറി കൃഷി വിസ്തൃതി തിരിച്ചുപിടിക്കാൻ ശാസ്ത്രജ്ഞർ വിശദമായ സർവേകൾ നടത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. പാലക്കാടിന് പുറമെ ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലെ ചില പ്രത്യേക കാർഷിക മേഖലകളും പട്ടുനൂൽ കൃഷിക്ക് മികച്ച സാധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളാണെന്ന് ഡോ. ഇർഫാൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates