

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണ പ്രവൃത്തികൾ അടുത്ത പുതുവർഷത്തോടെ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് തള്ളിക്കളഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പദ്ധതി പൂർത്തിയാക്കാൻ അത്രയും നീണ്ട സമയം നൽകാനാവില്ലെന്നും, ഓരോ ദിവസവും നടക്കുന്ന നിർമ്മാണ പ്രവർത്തികളുടെ പ്രതിദിന റിപ്പോർട്ടാണ് തനിക്ക് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിലെ നവീകരണ പ്രവർത്തികൾ അനന്തമായി നീളുന്നതിൽ ശക്തമായ ജനകീയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉദ്യാനം നേരിട്ട് സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുമായും കരാറുകാരുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ പ്രവർത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകിയ വാഗ്ദാനമാണെന്നും, ഇത് കൃത്യമായി പാലിക്കാൻ അവർ ബാധ്യസ്ഥരാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിൽ വെറും 3.75 ശതമാനം പണികൾ മാത്രമാണ് മലമ്പുഴയിൽ പൂർത്തിയായിട്ടുള്ളത്. ഉദ്യാനത്തിനകത്തുകൂടി പോകുന്ന നിരവധി ഭൂഗർഭ കേബിളുകൾ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളാണ് കാലതാമസത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താൻ എല്ലാ മാസവും മലമ്പുഴയിൽ നേരിട്ടെത്തി സന്ദർശനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും തീർക്കാമെന്ന സമയം തനിക്ക് തരേണ്ടതില്ലെന്നും, പകരം ഓരോ ദിവസവും എന്തൊക്കെ ജോലികൾ നടന്നു, അടുത്തതായി എന്തൊക്കെയാണ് ചെയ്യാനുള്ളത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ പ്രതിദിന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. മലമ്പുഴ നവീകരണ പ്രവർത്തനങ്ങളുടെ പിന്നാലെ ഒരു ചൂരലുമായി ഈ ജനകീയ കമ്മിറ്റി നടക്കണമെന്നും ഒരു പൊലീസിന്റെ ജാഗ്രതയോടെ അവർ കാര്യങ്ങൾ നിരീക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates