

തിരുവനന്തപുരം: തുടർച്ചയായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് തിരിച്ചടി നേരിട്ട വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് പകരാൻ വിപുലമായ പുനരുജ്ജീവന പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വയനാടിന്റെ പച്ചപ്പും മലനിരകളും ഗോത്ര പാരമ്പര്യവും തോട്ടങ്ങളും ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിന് മുൻഗണന നൽകിക്കൊണ്ട് 'വൈ നോട്ട് വയനാട്?' എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രചാരണ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഒക്ടോബർ മാസത്തോടെ തുടക്കം കുറിക്കുന്ന പദ്ധതിയുടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ സജീവമാകും. നിലവിൽ ചുരുക്കം ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന സഞ്ചാരികളുടെ തിരക്ക് കുറച്ച്, ജില്ലയിലെ അധികമാരും അറിയപ്പെടാത്ത പ്രകൃതിഭംഗിയുള്ള ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വയനാടിന്റെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് തികച്ചും പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. പരമ്പരാഗത കാർഷിക രീതികൾ, നാടൻ തനത് ഭക്ഷണങ്ങൾ, തനത് കലകൾ എന്നിവ ഉൾപ്പെടുത്തി സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന പദ്ധതികൾ ഒരുക്കും
അഗ്രി ടൂറിസവും പ്ലാന്റേഷൻ ടൂറിസവുമാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. തോട്ടം മേഖലകളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. പ്ലാന്റേഷൻ ഭൂമിയുടെ നിശ്ചിത ഭാഗം ഇത്തരം വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നത് ജില്ലയിലെ ടൂറിസം സാധ്യതകളെ കൂടുതൽ വിപുലമാക്കും. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വകുപ്പ് ഒരുക്കുമെന്നും, ഇതിലൂടെ ലഭിക്കുന്ന വരുമാനവും നേട്ടങ്ങളും പ്രാദേശിക ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates