തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എആർ ശ്രീകുമാറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക, സുഹൃത്ത് ലാൽ കൃഷ്ണ എന്നിവർക്കെതിരെയാണ് മതിലകം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ശ്രീകുമാറിനെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി വ്യാജമാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക മാധ്യമങ്ങളിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ശ്രീകുമാർ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഇത് ചോദ്യം ചെയ്തതോടെ തനിക്കെതിരെ നിരന്തരം ഗാർഹിക പീഡനം നടത്താറുണ്ടെന്നുമായിരുന്നു പ്രിയങ്കയുടെ ആരോപണം. സംഭവത്തെ തുടർന്ന് ശ്രീകുമാറിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയരുകയും ഇടതുസംഘടനകളും കോൺഗ്രസ് നേതൃത്വവും രംഗത്തെത്തുകയും ചെയ്തതോടെ അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് കാണിച്ച് ശ്രീകുമാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ശ്രീകുമാർ കൈമാറിയ വാട്‌സാപ്പ് ചാറ്റ് സന്ദേശങ്ങളും മറ്റ് തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വധശ്രമത്തിന് ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗാർഹിക പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതും എതിർകക്ഷികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates