

തൃശൂർ: ആദിവാസി പെൺകുട്ടികളുടെ സ്കൂളിന് കളിസ്ഥലം നിർമ്മിക്കാനെന്ന വ്യാജേന ചട്ടങ്ങൾ കാറ്റിൽപ്പറത്തി വനഭൂമി കൈമാറുകയും വൻതോതിൽ അനധികൃത പാറഖനനവും മരംമുറിയും നടത്തുകയും ചെയ്തതായി പരാതി. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കെതിരെ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനാണ് പരിസ്ഥിതി പ്രവർത്തകർ തെളിവുകൾ സഹിതം പരാതി നൽകിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ അനെക് ട്രസ്റ്റാണ് അഴിമതിയും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് പരാതി സമർപ്പിച്ചത്.
ചാലക്കുടി നായരങ്ങാടി മേഖലയിലെ 0.84 ഹെക്ടർ സംരക്ഷിത വനഭൂമിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ (എംആർഎസ്) കുട്ടികൾക്ക് കളിസ്ഥലമൊരുക്കാൻ എന്ന പേരിൽ വിട്ടുകൊടുത്തത്. നിർമ്മാണ സാമഗ്രികളും മണ്ണും പുറത്തുനിന്നെത്തിക്കണമെന്നും നിർദ്ദിഷ്ട സ്ഥലം വനഭൂമിയായി തന്നെ നിലനിർത്തണമെന്നും ഡിഎഫ്ഒയുടെ സ്വന്തം ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ നിബന്ധനകൾ പൂർണ്ണമായി കാറ്റിൽപ്പറത്തി പ്രദേശത്ത് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് വ്യാപകമായ കരിങ്കൽ ഖനനമാണ് നടക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
രണ്ടുകൈ വനസംരക്ഷണ സമിതിയുടെ (വിഎസ്എസ്) ഊരുകൂട്ടം വഴിയാണ് ഭൂമി കൈമാറ്റം ചെയ്തതായി രേഖകളുണ്ടാക്കിയിട്ടുള്ളത്. എന്നാൽ 2006-ലെ വനാവകാശ നിയമത്തിലെ സെക്ഷൻ 3(2) പ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള നിർദ്ദിഷ്ട വികസന ആവശ്യങ്ങൾക്ക് മാത്രമേ വനഭൂമി വകമാറ്റി നൽകാൻ വ്യവസ്ഥയുള്ളൂ. സ്കൂൾ കളിസ്ഥലങ്ങൾ ഈ വകുപ്പിന്റെ പരിധിയിൽ വരുന്നതല്ല. മാത്രമല്ല, രണ്ടുകൈ വിഎസ്എസ് പരിധിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിന്റെ പേരിലാണ് ഈ വിചിത്രമായ ഭൂമി അനുവദിക്കൽ. പ്രസ്തുത സ്കൂളിന് ഇതിനകം തന്നെ പത്തേക്കറോളം സ്വന്തമായി ഭൂമിയുണ്ട്. ഇത് മറച്ചുവെച്ച് ഇത്രയധികം ദൂരെയുള്ള വനഭൂമി കളിസ്ഥലത്തിനായി കൈമാറിയത് തികച്ചും നിയമവിരുദ്ധമാണെന്ന് അനെക് ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
പദ്ധതി പ്രദേശത്തുനിന്ന് വിലപിടിപ്പുള്ള ചന്ദനമരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയതായും ഗുരുതരമായ ആക്ഷേപമുണ്ട്. ഇതിൽ വെറും 35 മരങ്ങൾ മാത്രമാണ് ഡിഎഫ്ഒ പേരിന് ലേലം ചെയ്തത്. സർക്കാർ നിർദ്ദേശിച്ച ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ 'ക്വാർട്ടർ ഗിർത്ത് ഫോർമുല' മാത്രം ഉപയോഗിച്ച് മൂല്യനിർണ്ണയം നടത്തിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. സ്കൂളിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറുടെ ഭർത്താവിന് വേണ്ടി ബിനാമിയായി നിന്ന മുകേഷ് എന്ന ജീവനക്കാരനാണ് ഈ മരങ്ങൾ ലേലത്തിൽ പിടിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ആദിവാസി ക്ഷേമത്തിന്റെ പേര് മറയാക്കി ഉദ്യോഗസ്ഥർ വൻ കൊള്ളയും അഴിമതിയുമാണ് ചാലക്കുടിയിൽ നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ സമഗ്രാന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates