

ചാലക്കുടി: വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഉൾക്കാട്ടിലേക്ക് ഓടിച്ചുവിട്ട കാട്ടാനകളിൽ ഒരെണ്ണം ജനവാസമേഖലയിലേക്ക് വീണ്ടും തിരിച്ചെത്തി. ഏഴാറ്റുമുഖം-വെറ്റിലപ്പാറ റോഡിൽ പ്ലാന്റേഷൻ ഭാഗത്താണ് കാട്ടാന വീണ്ടും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരന്തരം ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും കാടുകയറ്റുകയും ചെയ്ത ഉപദ്രവകാരികളായ ആനകളിൽ ഒന്നാണിത്. വനംവകുപ്പ് സ്ക്വാഡും ദൗത്യസംഘവും ചേർന്ന് നാട്ടുകാർക്ക് ശല്യമാകുന്ന ആനകളെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് ഓടിച്ചു വിടുന്നുണ്ടെങ്കിലും, ഇവ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്നത് പ്ലാന്റേഷൻ മേഖലയിൽ വലിയ ഭീതിയുണർത്തുകയാണ്.
പ്രദേശവാസികൾ ഇപ്പോൾ കാട്ടാനഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ആനകളെ കാട്ടിലേക്ക് തുരത്തുന്നതിനപ്പുറം ഇവ വീണ്ടും കൃഷിയിടങ്ങളിലേക്കും റോഡിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.