

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമയും കുടുംബവും പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് കവർച്ച നടന്നത്. പ്രാഥമിക വിവരമനുസരിച്ച് അഞ്ചര പവൻ സ്വർണ്ണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കള്ളന്മാർ കവർന്നത്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ അബ്ദുൽ കരീമും ഭാര്യയും മരുമകളും തൃശ്ശൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ സമയത്താണ് കവർച്ച നടത്തിയത്. രാത്രി ഒമ്പത് മണിയോടെ വിവാഹം കഴിഞ്ഞ് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലെ ഇരുമ്പ് ഗ്രില്ല് തകർത്ത്, അകത്തെ വാതിലും പൊളിച്ചാണ് കള്ളന്മാർ താഴത്തെ മുറിയിലേക്ക് എത്തിയത്. വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയിരിക്കുന്നത്.
വീടിന്റെ താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. പ്രാഥമികമായി തിട്ടപ്പെടുത്തിയ അഞ്ചര പവൻ സ്വർണ്ണത്തിന് പുറമെ കൂടുതൽ പണമോ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കുടുംബത്തിന് സംശയമുണ്ട്.
കവർച്ച നടന്ന വിവരം അറിഞ്ഞയുടൻ തന്നെ ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസിന്റെ നിർദ്ദേശപ്രകാരം വീട് ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തന്നെ അലമാരകളിൽ നിന്ന് നഷ്ടപ്പെട്ട സാധനങ്ങളുടെ കൃത്യമായ മുഴുവൻ വിവരങ്ങളും പൂർണ്ണമായി ലഭ്യമായിട്ടില്ല.
ഇന്ന് രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും അടങ്ങുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് ചാവക്കാട് സി.ഐ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates