കണ്ണൂർ (മയ്യിൽ): ഒരുകാലത്ത് മൊട്ടക്കുന്നും വൻതോതിൽ ചെങ്കല്ല് ഖനനം നടത്തി ഉപേക്ഷിക്കപ്പെട്ടതുമായ ഒരു തരിശുഭൂമിയെ, ചോരനീരാക്കി ഫലഭൂയിഷ്ഠമായ കശുവണ്ടിത്തോട്ടമാക്കി മാറ്റി ഒരു കർഷകൻ. മയ്യിലിനടുത്ത് കായാരളം സ്വദേശിയായ 62-കാരൻ ലക്ഷ്മണൻ കിഴക്കേലാണ് ചെങ്കൽപ്പാറയിൽ വിജയഗാഥ രചിച്ചത്. ശാരീരിക പരിമിതികളെയും പ്രതിസന്ധികളെയും കാറ്റിൽപ്പറത്തി ലക്ഷ്മണൻ നടത്തിയ ഈ കാർഷിക വിപ്ലവം ഇന്ന് നാടിനാകെ മാതൃകയാണ്.
ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള 2.79 ഏക്കർ ഭൂമിയുടെ ചരിത്രം ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.
2008-ൽ ഈ പാറക്കെട്ടുകൾക്കിടയിലെ മണ്ണുള്ള ഭാഗങ്ങളിൽ 450-ഓളം റബ്ബർ തൈകൾ ലക്ഷ്മണൻ നട്ടുപിടിപ്പിച്ചു. എന്നാൽ റബ്ബർ വെട്ടാറാകുന്നതിന് മുൻപ് തന്നെ വില കുത്തനെ ഇടിഞ്ഞതോടെ ആ കൃഷി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് 2013-ൽ ഇവിടെ ചെങ്കൽ ഖനനം ആരംഭിച്ചു.
ഏതാനും വർഷത്തെ ഖനനത്തിന് ശേഷം വലിയ ആഴത്തിലുള്ള കുഴികളോടെ ഈ ഭൂമി പൂർണ്ണമായും തരിശായി ഉപേക്ഷിക്കപ്പെട്ടു. ആനയോളം പോന്ന കൂറ്റൻ ചെങ്കൽപ്പാറകളും ആറേഴ് മീറ്റർ ആഴമുള്ള കുഴികളും നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല.
2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് ലക്ഷ്മണൻ ഈ ഭൂമിയെ മാറ്റിയെടുക്കാൻ തീരുമാനിക്കുന്നത്. ഒരു സോയിൽ ടില്ലർ ഉപയോഗിച്ച് നീണ്ട 21 ദിവസത്തെ കഠിനപ്രയത്നം കൊണ്ടാണ് അദ്ദേഹം ഈ ദുർഘടമായ ഭൂമി നിരപ്പാക്കിയെടുത്തത്. ഖനനം കാരണം രൂപപ്പെട്ട വലിയ കുഴികൾ അവിടെത്തന്നെയുള്ള മണ്ണുപയോഗിച്ച് മൂടി കൃഷിയോഗ്യമാക്കി മാറ്റി.
കശുവണ്ടി കൃഷി ആരംഭിക്കുന്നതിന് മുൻപ് കാസർകോട് പിലിക്കോട്ടുള്ള റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ നിന്ന് ലക്ഷ്മണൻ ശാസ്ത്രീയ കശുവണ്ടി കൃഷിയിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നു. അഗ്രിക്കൾച്ചറൽ ഓഫീസർമാരുടെ പിന്തുണയും അദ്ദേഹത്തിന് തുണയായി.
2020-ൽ 150 ഹൈബ്രിഡ് ഗ്രാഫ്റ്റ് (ഒട്ടുതൈകൾ) കശുവണ്ടി തൈകളാണ് ഇവിടെ നട്ടത്. 2022-ൽ തന്നെ ആദ്യ വിളവെടുപ്പ് സാധ്യമായി. അതിനുശേഷം ഉൽപ്പാദനം വർഷം തോറും വർദ്ധിച്ചുവന്നു. 2025-ൽ 5 ക്വിന്റൽ കശുവണ്ടി ലഭിച്ച സ്ഥാനത്ത്, 2026-ൽ വിളവ് 8.5 ക്വിന്റലായി ഉയർന്നു.
2008-ലുണ്ടായ ഒരു അപകടത്തെത്തുടർന്ന് 50 ശതമാനം ശാരീരിക വൈകല്യം നേരിടേണ്ടി വന്നിട്ടും ലക്ഷ്മണൻ കാർഷിക മേഖലയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഭാര്യ ശ്രീജ സി.കെയും മക്കളും നൽകിയ പിന്തുണയാണ് ലക്ഷ്മണന്റെ വിജയത്തിന് പിന്നിൽ.
കൃഷിയിൽ വലിയ വിജയം നേടുമ്പോഴും ചില വെല്ലുവിളികൾ ലക്ഷ്മണൻ ചൂണ്ടിക്കാണിക്കുന്നു. മുള്ളൻപന്നികളും വവ്വാലുകളുമാണ് തോട്ടത്തിലെ പ്രധാന ശത്രുക്കൾ. കൂടാതെ, ഓരോ സീസണിലും കുറഞ്ഞത് 40 ക്വിന്റലിലധികം കശുവണ്ടിപ്പഴങ്ങളാണ് ഇവിടെ വീണു ചീഞ്ഞുപോകുന്നത്.
ഈ കശുവണ്ടിപ്പഴങ്ങളെ ജ്യൂസ്, ജാം തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സർക്കാർ തലത്തിലോ സഹകരണ മേഖലയിലോ കൃത്യമായ വലിയൊരു സംരംഭം ഉണ്ടായാൽ, കശുവണ്ടി കൃഷി കർഷകർക്ക് വൻ ലാഭകരമായ ഒന്നായി മാറുമെന്നും കൂടുതൽ അധിക വരുമാനം നേടിത്തരുമെന്നും ലക്ഷ്മണൻ ഓർമ്മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates