ഗുരുവായൂർ: 65 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. വയോധികയുടെ മൃതദേഹം കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ ഗുരുവായൂരിൽ വാടകയ്‌ക്കെടുത്ത വീടാണ് കൊലപാതകത്തിന് വേദിയായത്. ശനിയാഴ്ച രാത്രി ഇവിടെയെത്തിയ സെന്താനവല്ലിയുമായി സുരേഷ് കുമാറും കൂട്ടാളിയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടയിലുണ്ടായ പെട്ടെന്നുള്ള തർക്കം സംഘർഷത്തിലും ക്രൂരമായ കൈയേറ്റത്തിലും കലാശിച്ചു.
ക്രൂരമായ മർദ്ദനത്തിനൊടുവിൽ അബോധാവസ്ഥയിലായ സെന്താനവല്ലി മരിച്ചെന്ന് പ്രതികൾ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് കൊലപാതകവിവരം മറച്ചുവെക്കാനായി മൃതദേഹത്തിന്റെ കഴുത്തിൽ കനത്ത കല്ല് കെട്ടിവെച്ച ശേഷം ഇരുവരും ചേർന്ന് വീട്ടുപറമ്പിലെ കിണറ്റിലേക്ക് എടുത്തെറിയുകയായിരുന്നു.
കൊലപാതകം നടത്തി ആരും അറിയാതെ രക്ഷപ്പെട്ട പ്രതികൾ, പിന്നീട് സുഹൃത്തുക്കളോടൊപ്പമിരുന്ന ഒരു മദ്യപാന സദസ്സിലാണ് തങ്ങൾ ചെയ്ത ക്രൂരകൃത്യം അബദ്ധത്തിൽ വെളിപ്പെടുത്തിയത്.
സംഭവം കേട്ട ഞെട്ടിയ സുഹൃത്തുക്കൾ ഉടൻ തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഉടനടി സ്ഥലത്തെത്തി നടത്തിയ വിപുലമായ തിരച്ചിലിലാണ് കിണറ്റിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതികളെ നിലവിൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates