തൃശൂർ നഗരത്തിന്റെ നെഞ്ചകത്ത്, പത്തേക്കറിലധികം പരന്നു കിടക്കുന്ന ആ മനോഹരമായ തേക്കിൻകാട് മൈതാനത്തിലൂടെ അല്പം ശാന്തമായി നടന്നു നീങ്ങിയാൽ ചെന്നെത്തുന്നത് ചരിത്രവും വിശ്വാസവും പ്രകൃതിയും ഒന്നാകുന്ന ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലാണ്. പഴക്കം ചെന്ന കല്ലുകൾക്കും വന്മരങ്ങൾക്കും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ കാലങ്ങൾ പോലും നമ്മോട് കഥയായി പറയാനുണ്ട് എന്നാൽ, ഇവിടത്തെ കൂറ്റൻ ഗോപുര വാതിലുകൾ കടന്ന് ഉള്ളിലേക്ക് ചെല്ലുമ്പോൾ നമ്മെ കാത്തിരിക്കുന്നത് കേവലം ഒരു പ്രാചീന ക്ഷേത്രക്കാഴ്ച മാത്രമല്ല; ഏവരെയും വിസ്മയിപ്പിക്കുന്ന അപൂർവ്വങ്ങളായ ചുവർചിത്രങ്ങളുടെ ഒരു മായാലോകം കൂടിയാണ്!
കാലത്തിന്റെ ഒഴുക്കിൽ അടിയറവ് പറഞ്ഞും, പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്ന ഭയത്താൽ കുമ്മായമടിച്ച് മായ്ക്കപ്പെട്ടും പല ചിത്രങ്ങളും നഷ്ടമായെങ്കിലും, അവശേഷിക്കുന്ന ചിത്രങ്ങൾക്ക് പറയാനുള്ളത് കേട്ടാൽ ആരും ഒന്നുരണ്ട് നിമിഷം വിരൽ തുമ്പിൽ അത്ഭുതം ബാക്കി വെച്ചുനിന്നുപോകും!
വടക്കുന്നാഥനിലെ പഴയ തലമുറ കൈമാറിവന്ന ഐതിഹ്യങ്ങളിൽ ഏറ്റവും നിഗൂഢവും ഉദ്വേഗജനകവുമായ ഒന്നാണ് ക്ഷേത്രമതിലിലെ യക്ഷിചിത്രത്തിന്റെ കഥ. പണ്ടെന്നോ ക്ഷേത്രത്തിലെ മൂന്ന് പ്രധാന ശ്രീകോവിലുകളിലൊന്നിൽ ഒരു ചിത്രകാരൻ തന്റെ സർഗ്ഗവാസന മുഴുവൻ ആവാഹിച്ച് അത്യപൂർവ്വമായ ഒരു സ്ത്രീരൂപം വരച്ചുചേർത്തു. അസാമാന്യ സൗന്ദര്യമുള്ള ആ ചിത്രത്തിൽ യക്ഷിയുടെ രൂപമായിരുന്നു തെളിഞ്ഞുനിന്നത് .
വെറുമൊരു ചിത്രമല്ലിതെന്ന് തെളിയിക്കും വിധം അതിൽ ഒരതീന്ദ്രിയ ചൈതന്യം കുടികൊണ്ടിരുന്നുവെന്നാണ് കേട്ടറിവ് . ചിത്രത്തിന് മുന്നിൽ പോയിനിന്ന് "ഇന്ന് വരുമോ?" എന്ന് ആരെങ്കിലും ചോദിച്ചാൽ, അന്ന് രാത്രി ആ അപ്സരസ്സിന് തുല്യയായ രൂപം ആ വ്യക്തിയുടെ അരികിലെത്തുമായിരുന്നുത്രേ!
കഥകളിലെ കഥ കേട്ട് തമാശയാണെന്ന് കരുതിയ ഒരു നമ്പൂതിരി യുവാവിന് പക്ഷെ നേരിടേണ്ടി വന്നത് ആയുസ്സിലൊരിക്കലും മറക്കാത്ത അനുഭവമായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ഭജനത്തിനെത്തിയ അദ്ദേഹം, കൂട്ടുകാരുമായി വാതുവെച്ച് തമാശരൂപേണ യക്ഷിചിത്രത്തിന് മുന്നിൽ ചെന്നുചോദിച്ചു— "ഇന്ന് രാത്രി വരുമോ?"അന്ന് രാത്രി, ഉറങ്ങാൻ കിടന്ന നമ്പൂതിരിക്ക് മുന്നിൽ ഇരുട്ടിന്റെ മറനീക്കി ആ യക്ഷി പ്രത്യക്ഷപ്പെട്ടു! പരിഭ്രമിച്ചുപോയ നമ്പൂതിരി അർദ്ധപ്രാണനായി വിറച്ചു.
തന്റെ അമാനുഷിക ചൈതന്യത്തെ കളിയാക്കി വിളിച്ചതാണെന്ന് തിരിച്ചറിഞ്ഞ് ക്രുദ്ധയായ യക്ഷി, അയാളുടെ കവിളത്ത് ശക്തിയായി അടിക്കുകയും മുപ്പത്തിരണ്ട് പല്ലുകളും കൊഴിച്ചിട്ട് അപ്രത്യക്ഷയാവുകയും ചെയ്തത്രേ! ഈ സംഭവത്തിന് ശേഷമാണ് ജീവചൈതന്യവും അതിലേറെ അപകടവും നിറഞ്ഞ ആ അപൂർവ്വചിത്രം ചുവരിൽ നിന്നും മായ്ച്ചുകളയാൻ പഴമക്കാർ തീരുമാനിച്ചത്.
യക്ഷിയുടെ കഥ കേട്ട് ശ്വാസമടക്കി നിൽക്കുന്ന സഞ്ചാരിയെ വീണ്ടും അത്ഭുതപ്പെടുത്തും ഇവിടുത്തെ 'നൃത്തനാഥന്റെ' ചിത്രം. പടിഞ്ഞാറെ പ്രവേശന കവാടം കടന്ന് ഇടത്തോട്ട് തിരിയുമ്പോൾ ചുവരിൽ പ്രപഞ്ചം മുഴുവൻ ആവരണം ചെയ്തുനിൽക്കുന്ന 20 കൈകളുള്ള നടരാജരൂപം കാണാം. 350-ലേറെ വർഷങ്ങളുടെ പഴക്കമുള്ള ഈ ചിത്രത്തിന്റെ നേത്രോന്മീലന (കണ്ണു തുറപ്പിക്കൽ) വേളയിൽ വലിയൊരു ഭൂമികുലുക്കം തന്നെ ഉണ്ടായെന്നാണ് പഴമൊഴി! ആ ചിത്രത്തിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞ് അന്നാരംഭിച്ച നിത്യപൂജ ഇന്നും മുടങ്ങാതെ തുടരുന്നു.ഇതിനു തൊട്ടടുത്ത് തന്നെയാണ് ലോകത്ത് വേറെവിടെയും കാണാനാകാത്ത 'വാസുകീശായിയായ മഹാദേവന്റെ' അത്യപൂർവ്വ ശിവചിത്രവുമുള്ളത്.മനസ്സിൽ വിശ്വാസത്തിന്റെ ഭക്തിയോ, ചരിത്രത്തിന്റെ കൗതുകമോ ഏതുമാകട്ടെ, തൃശൂർ വടക്കുന്നാഥന്റെ നടയിൽ ചെന്നു നിൽക്കുമ്പോൾ ഈ അപൂർവ്വ ചുവർചിത്രങ്ങൾ നിങ്ങളോടും പുഞ്ചിരിയോടെ കഥകൾ പറഞ്ഞുതുടങ്ങും!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates