തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത സംഭവം വൻ വിവാദമാകുന്നു. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ ഔദ്യോഗിക വാഹനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നിയമവിരുദ്ധമായി യാത്ര ചെയ്തത്.
ഡെപ്യൂട്ടി മേയർ വാഹനത്തിൽ ഉണ്ടായിരുന്നില്ല. കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ, വാഹനത്തിലുണ്ടായിരുന്നവർ വണ്ടിയിലെ ഔദ്യോഗിക ബോർഡ് തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചതും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രനും സംഘവുമാണ് ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി ; പ്രതിരോധത്തിലായി ഭരണസമിതി
മാനദണ്ഡങ്ങൾ പ്രകാരം ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന ജനപ്രതിനിധികൾക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഈ ചട്ടങ്ങൾ പൂർണ്ണമായി കാറ്റിൽപ്പറത്തിക്കൊണ്ടാണ് കോർപ്പറേഷന്റെ വാഹനം പാർട്ടി നേതാക്കളുടെ യാത്രയ്ക്കായി വിട്ടുനൽകിയത്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഓടുന്ന സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോർപ്പറേഷൻ ഭരണസമിതിയും ഡെപ്യൂട്ടി മേയറും വലിയ രീതിയിൽ പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates