

ചാലക്കുടി: പതിറ്റാണ്ടുകൾക്ക് മുൻപ് ആരും കേട്ടുകേൾവി പോലുമില്ലാതിരുന്ന മത്സ്യക്കൂട് കൃഷിക്ക് തുടക്കമിട്ടപ്പോൾ പരിഹസിച്ചവരുടെയും കളിയാക്കിയവരുടെയും മുന്നിൽ ഇന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമായി അതിനെ മാറ്റിയെഴുതിയിരിക്കുകയാണ് ഡോ. ഫാ. ജോൺസൺ പങ്കേത്ത്. രണ്ട് പതിറ്റാണ്ട് മുൻപ് അദ്ദേഹം നടത്തിയ ആ പരീക്ഷണം ഇന്ന് കോട്ടപ്പുറം, കൊടുങ്ങല്ലൂർ കായലോരങ്ങളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കാനുള്ള വലിയൊരു ബിസിനസ് മോഡലായി വളർന്നുകഴിഞ്ഞു.
കൂട് കൃഷിയിലൂടെ തനിക്ക് ഇപ്പോൾ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഈ മേഖലയിൽ 20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കർഷകൻ കോട്ടപ്പുറം വലിയപറമ്പിൽ ജോസഫ് ഷിബു സാക്ഷ്യപ്പെടുത്തുന്നു. ഇത് ഫാ. പങ്കേത്തിന്റെ ദീർഘവീക്ഷണത്തിനുള്ള ഏറ്റവും വലിയ തെളിവാണ്.
തുടക്കം സുനാമി ദുരിതാശ്വാസത്തിൽ നിന്ന്
2004-ലെ സുനാമിക്ക് ശേഷം കടുത്ത ദുരിതത്തിലായ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സഹായിക്കാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള അന്വേഷണത്തിലാണ് കോട്ടപ്പുറം ലത്തീൻ രൂപതയുടെ സാമൂഹ്യസേവന സംഘടനയായ 'കിഡ്‌സ്' ഡയറക്ടറായിരുന്ന ഫാ. ജോൺസൺ പങ്കേത്ത് ന്യൂസിലൻഡിൽ പ്രചാരത്തിലുള്ള കൂട് കൃഷിയെപ്പറ്റി അറിയുന്നത്. വലിയ ഇരുമ്പ് ഫ്രെയിമുകളുണ്ടാക്കി അതിൽ വലകെട്ടി കായലിലിട്ട്, അതിനുള്ളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന ഈ രീതി ആദ്യകാലങ്ങളിൽ കർഷകർക്ക് പോലും സ്വീകാര്യമായിരുന്നില്ല.
തുടർന്ന് വിദഗ്ദ്ധരെ കൊണ്ടുവന്ന് ക്ലാസ്സുകൾ നൽകിയും ബോധവൽക്കരണം നടത്തിയും 25 ഉൾനാടൻ മത്സ്യത്തൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. ഇവർക്കാവശ്യമായ കൂടുകളും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകി 'കാളാഞ്ചി' മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചു. എന്നാൽ തുടക്കത്തിൽ മത്സ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന 25 പേരിൽ പലരും ഇതോടെ പദ്ധതി ഉപേക്ഷിച്ചു പോയെങ്കിലും തോറ്റുപിന്മാറാൻ പങ്കേത്തച്ചൻ തയ്യാറായില്ല. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രതിവിധി കണ്ടെത്തുകയും ശേഷിച്ച തൊഴിലാളികളെ ചേർത്തുനിർത്തി വീണ്ടും കൃഷിയിറക്കുകയും ചെയ്തു.
വലപൊട്ടിച്ച വിളവെടുപ്പ്; ഇപ്പോൾ പ്രധാന വരുമാനമാർഗ്ഗം
നീണ്ട കാത്തിരിപ്പിനൊടുവിൽ വലകൾ പൊട്ടിപ്പോകുന്ന തരത്തിൽ കാളാഞ്ചി മത്സ്യങ്ങൾ വളർന്നു വലുതായി. ആദ്യ വിളവെടുപ്പ് വൻ വിജയമായതോടെ നാട്ടുകാർക്കും മറ്റ് കർഷകർക്കും ഇത് വലിയ ആവേശമായി മാറി. ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ച് കിലോ വരെയുള്ള വമ്പൻ കാളാഞ്ചികളാണ് ഇവിടുത്തെ കൂടുകളിലുള്ളത്. ആവശ്യക്കാർക്ക് ഏത് തൂക്കത്തിലുള്ള മത്സ്യങ്ങളും എത്രയെണ്ണം വേണമെങ്കിലും ഒരേസമയം ജീവനോടെ നൽകാനാകുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. കിലോയ്ക്ക് 600 രൂപ നിരക്കിലാണ് ഇവിടെ കാളാഞ്ചി വിൽക്കുന്നത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ വെറും 45 ദിവസത്തിനുള്ളിൽ വിളവെടുക്കാനാകും. ഹാർബറുകളിൽ നിന്ന് ശേഖരിക്കുന്ന ചെറുമീനുകളാണ് ഇവയ്ക്ക് പ്രധാനമായും ഭക്ഷണമായി നൽകുന്നത്.
നിലവിൽ ഓരോ കർഷകർക്കും 15 ഓളം കൂടുകളുണ്ട്. എറണാകുളം, തൃശ്ശൂർ ഭാഗങ്ങളിലെ വൻകിട ഹോട്ടലുകളിലേക്കാണ് ഇവിടെനിന്നും പ്രധാനമായും മത്സ്യങ്ങൾ എത്തിക്കുന്നത്. ജീവനുള്ള കാളാഞ്ചി മത്സ്യങ്ങളെ പ്രത്യേകം തയ്യാറാക്കിയ ബോക്സുകളിലാക്കിയാണ് ഹോട്ടലുകളിൽ എത്തിച്ചു കൊടുക്കുന്നത്. സർക്കാർ നേരിട്ട് ഇടപെട്ട് ഫിഷറീസ് വകുപ്പ് വഴി കൂടുതൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഈ മേഖലയെ ഒരു പ്രധാന വ്യവസായമായി വികസിപ്പിക്കണമെന്നാണ് പങ്കേത്തച്ചന്റെ പ്രധാന ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates