തൃശൂർ: പർപ്പടകപ്പുല്ലിന്റെ സുഗന്ധവും കുമ്മാട്ടിപ്പാട്ടുകളുടെ ഈണവും വാദ്യമേളങ്ങളുടെ താളവും ഒത്തുചേർന്നതോടെ സാംസ്കാരിക നഗരിയിൽ കുമ്മാട്ടിയാട്ടത്തിന് തുടക്കമായി. കുമ്മാട്ടിക്കളിയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കിഴക്കുംപാട്ടുകരയിൽ തിരുവോണദിനം മുതൽ കുമ്മാട്ടിക്കൂട്ടങ്ങൾ ഇറങ്ങി. നാട്ടുവഴികളിലൂടെ വീടുകൾ തോറും കയറിയിറങ്ങി നീങ്ങിയ സംഘങ്ങൾ നാടിന്റെ ഓണാഘോഷത്തിന് ഉത്സവച്ഛായ പകർന്നു.
തെക്കുംമുറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കിഴക്കുംപാട്ടുകരയിൽ കുമ്മാട്ടികൾ ചുവടുവെച്ചത്. നഗരത്തിന് ആവേശം പകർന്ന് തൃശൂർ നായ്ക്കനാലിലും വലിയ രീതിയിൽ കുമ്മാട്ടിക്കൂട്ടങ്ങൾ അണിനിരന്നു. വാഴച്ചാമ്പില മുതൽ കാട്ടിൽ നിന്ന് ശേഖരിക്കുന്ന പർപ്പടകപ്പുല്ല് വരെ ദേഹമാസകലം കെട്ടിയണിഞ്ഞാണ് കുമ്മാട്ടികൾ രംഗത്തെത്തുന്നത്. മുത്തശ്ശിയുടെ രൂപത്തിലുള്ള 'തള്ള' മുഖമാണ് കുമ്മാട്ടിക്കളിയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം. കുട്ടികൾക്ക് കൗതുകവും മുതിർന്നവർക്ക് ആവേശവുമാണ് തള്ളയുടെ സാന്നിധ്യം.
തള്ളയ്ക്ക് പുറമെ കിരാതമൂർത്തി, ഹനുമാൻ, പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി പുരാണ കഥാപാത്രങ്ങളുടെ തടിയിൽ തീർത്ത ചായം പൂശിയ വലിയ മുഖംമൂടികളും തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങളും കാഴ്ചക്കാരെ ആകർഷിച്ചു.കിഴക്കുംപാട്ടുകരയ്ക്ക് പുറമെ തൃശൂർ ജില്ലയിലെ പ്രധാന ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഓണനാളുകളിൽ കുമ്മാട്ടിക്കളി അരങ്ങേറുന്നുണ്ട്.
നെല്ലങ്കര, മുക്കാട്ടുകര, നെട്ടിശ്ശേരി, ഒല്ലൂക്കര, നടത്തറ, മൂർക്കനിക്കര, ചിറക്കോട്, നടുവിലാൽ, അയ്യന്തോൾ, പുതൂർക്കര, എടക്കുന്നി, ചേലക്കോട്ടുകര, കീരംകുളങ്ങര, ചേറൂർ, ഊരകം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വിവിധ ദേശക്കാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് കുമ്മാട്ടിക്കളി സംഘടിപ്പിച്ചിരിക്കുന്നത്. നാടൻ പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന കുമ്മാട്ടികളെ വരവേൽക്കാൻ വഴിയോരങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates