തൃശൂർ: 'പുലിക്കൊട്ടും പനംതേങ്ങേം' മുഴങ്ങുന്ന അസുരവാദ്യത്തിന്റെ താളവിസ്മയത്തിൽ ആറാടാൻ സാംസ്കാരിക നഗരി സജ്ജമായി. നാലോണ നാളിൽ തൃശൂർ സ്വരാജ് റൗണ്ടിനെ ആവേശത്തിലാഴ്ത്തി വിശ്വപ്രസിദ്ധമായ തൃശൂർ പുലിക്കളി അരങ്ങേറും. പുലിമടകളിലെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഒമ്പത് ദേശങ്ങളാണ് ഇത്തവണ ശക്തന്റെ തട്ടകത്തിൽ ചുവടുവെക്കാനെത്തുന്നത്.വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ പുലിക്കളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നടക്കും. പെൺപുലികളും കുട്ടിപ്പുലികളും ഉൾപ്പെടെ ഓരോ സംഘത്തിലും മുപ്പത്തഞ്ചോളം പുലികൾ അണിനിരക്കും.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നീ ഒമ്പത് ദേശങ്ങളാണ് ഇത്തവണ നഗരത്തിൽ ചുവടുവെക്കുന്നത്.
കുട്ടൻകുളങ്ങര ദേശമാണ് ആദ്യം നഗരത്തിലേക്ക് പ്രവേശിക്കുക. എം.ജി റോഡ് വഴി ആറ് സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളുമാണ് സ്വരാജ് റൗണ്ടിലേക്കും തേക്കിൻകാട് മൈതാനത്തേക്കും എത്തിച്ചേരുക. നടുവിലാൽ, ബിനി, പാറമേക്കാവ് എന്നിവിടങ്ങളിലാണ് വിധികർത്താക്കൾ സ്ഥാനമുറപ്പിക്കുക. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കായി പ്രത്യേക പവലിയനുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളേക്കാൾ ഉയർന്ന തുകയാണ് ഇത്തവണ സംഘങ്ങൾക്ക് നൽകുന്നതെന്ന് മേയർ അറിയിച്ചു. ഓരോ പുലിക്കളി സംഘത്തിനും മൂന്നര ലക്ഷം രൂപ വീതം നഗരസഭ ധനസഹായം നൽകും. തുകയുടെ ആദ്യഗഡു ഇതിനകം വിതരണം ചെയ്തു. ഇതിനുപുറമെ ഓരോ സംഘത്തിനും 250 ലിറ്റർ കുടിവെള്ളവും ശരീരത്തിലെ ഇനാമൽ പെയിന്റും ചായങ്ങളും നീക്കം ചെയ്യുന്നതിനായി 120 ലിറ്റർ മണ്ണെണ്ണയും നൽകും.
മികച്ച പുലിക്കളി സംഘത്തിന് 70,000 രൂപയും രണ്ടാം സ്ഥാനത്തിന് 60,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് ക്യാഷ് പ്രൈസ്. മികച്ച ചമയത്തിന് യഥാക്രമം 10,000, 7,500, 5,000 രൂപ വീതവും സമ്മാനമുണ്ട്. ഇതുകൂടാതെ വിവിധ വിഭാഗങ്ങളിലായി ഏഴ് ഇനങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ നൽകും. ഒമ്പത് ദേശങ്ങളിലുമായി നടന്ന പുലിച്ചമയ പ്രദർശനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
പുലിക്കളി മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്കിൽ സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates