തൃശൂർ: പുതിയൊരു നാട്ടിലെത്തി ഭാഷയറിയാതെ പകച്ചുനിന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിന് സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹത്തണലൊരുക്കി ഒരു ആശാ വർക്കർ. ബിഹാർ സ്വദേശികളായ ലാൽ ബിഹാർ കുമാറിന്റെയും ഭാര്യ ഗുഡിയ കുമാരിയുടെയും പ്രസവ രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യവസാനം തുണയായി നിന്ന് കാവൽമാലാഖയായത് തൃശൂർ മരത്താക്കരയിലെ ആശാ വർക്കർ പ്രീതിമോളാണ്. കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങിയ ആ നിമിഷത്തെക്കുറിച്ച് പറയുമ്പോൾ ഇന്നും പ്രീതിമോളുടെ കണ്ണുകൾ നിറയും. ആ കുഞ്ഞിന് സ്നേഹത്തോടെ പ്രീതിമോൾ ഒരു പേരും നൽകി—'കണ്ണൻ'. പിഐ മരത്താക്കര ബ്രാഞ്ച് അംഗവും കേരള മഹിളാസംഘം ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗവുമായ പ്രീതിമോൾ കാട്ടിയ ഈ കരുതൽ അസാധാരണമായ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറുകയാണ്.
തൊഴിൽ തേടി മരത്താക്കരയിലെത്തിയ ലാൽ ബിഹാർ കുമാറും കുടുംബവും മറ്റൊരു അതിഥി തൊഴിലാളി കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഒട്ടും മലയാളം അറിയാത്ത ഗുഡിയ കുമാരി അഞ്ചാം മാസം ഗർഭിണിയായിരുന്ന സമയം മുതലാണ് ആശാ വർക്കറായ പ്രീതിമോൾ ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. തുടർന്ന് പതിവ് പരിശോധനകളും പോഷകാഹാര വിതരണവുമടക്കം എല്ലാ കാര്യങ്ങളും പ്രീതിമോൾ ഉറപ്പുവരുത്തി.
ഗുഡിയയ്ക്ക് മലയാളം വശമില്ലായിരുന്നു, പ്രീതിമോൾക്ക് ഹിന്ദിയും അറിയില്ലായിരുന്നു. എന്നാൽ, നിസ്വാർത്ഥമായ പരിചരണത്തിന് ഭാഷയൊരു തടസ്സമായില്ല. ആംഗ്യങ്ങളിലൂടെയും ഹൃദയത്തിന്റെ ഭാഷയിലൂടെയും ഇരുവരും പരസ്പരം കാര്യങ്ങൾ മനസ്സിലാക്കി
നാടിന് അഭിമാനമായി മാറിയ ഈ നന്മയുടെ കഥയറിഞ്ഞ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജി ഗിരിജ, പി.എസ്. അഖിൽ, ഗീതാ രവീന്ദ്രൻ, വാർഡ് മെമ്പർ മാധവൻ കെ.എ, സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജു, മഹിളാ നേതാവ് സിനി പ്രദീപ് കുമാർ തുടങ്ങിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രീതിമോളുടെ വീട്ടിലെത്തി സ്നേഹാദരങ്ങൾ അറിയിച്ചു. പ്രീതിമോളുടെ ഈ സമർപ്പണം ആരോഗ്യപ്രവർത്തകർക്കും സമൂഹത്തിനും വലിയൊരു പ്രചോദനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates