തൃശൂർ: ചായ വിൽക്കുന്ന 'ജയന്' സ്വാതന്ത്ര്യദിനത്തിൽ പതിവ് ചായക്കച്ചവടമുണ്ടായിരുന്നില്ല; കാരണം ആ ദിനത്തിൽ അദ്ദേഹം തികച്ചും സ്വതന്ത്രനായിരുന്നു! തൃശൂരുകാരുടെ സ്വന്തം 'അഷറഫിക്ക' സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ത്രിവർണ്ണ വസ്ത്രങ്ങളണിഞ്ഞും തന്റെ ഇരുചക്രവാഹനം നിറയെ ദേശീയ പതാകകളും അലങ്കാരങ്ങളും ചാർത്തിയുമാണ്. നഗരത്തിലെത്തിയ വടൂക്കര സ്വദേശിയായ അഷറഫ് ജയൻ, തേക്കിൻകാട് മൈതാനിയിലെത്തിയ കുട്ടികൾക്ക് പതാകകളും മിഠായികളും സമ്മാനിച്ച് സ്വാതന്ത്ര്യദിനാഹ്ലാദം പങ്കിട്ടു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരജവാന്മാരെയും ഉറ്റസുഹൃത്തായ നേവൽ ഓഫീസർ ജെയിംസിനെയും ഓർമ്മിക്കാനാണ് താൻ ഈ ദിനം പൂർണ്ണമായും മാറ്റിവെച്ചതെന്ന് അഷറഫ് പറഞ്ഞു. ചായക്കച്ചവടം മാറ്റിവെച്ച് രാജ്യത്തിനായി ഒരു ദിനം സമർപ്പിച്ച അഷറഫിനൊപ്പം സെൽഫിയെടുക്കാനും തേക്കിൻകാട് മൈതാനത്ത് ആളുകളുടെ വൻ തിരക്കായിരുന്നു.
"രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ ധീരജവാന്മാർക്കും എന്റെ പ്രിയ സുഹൃത്തായ നേവൽ ഓഫീസർ ജെയിംസിനും വേണ്ടിയാണ് ഈ ദിനം മാറ്റിവെച്ചത്. ഒരു ദിവസത്തെ കച്ചവടം ഉപേക്ഷിച്ചാണെങ്കിലും ഈ സന്തോഷം എല്ലാവരുമായി പങ്കിടുന്നതിലാണ് എന്റെ സംതൃപ്തി." — അഷറഫ് പറഞ്ഞു.
പഴയകാലത്ത് കോമഡി ഷോകളിലും മിമിക്രി വേദികളിലും നിറസാന്നിധ്യമായിരുന്ന കലാകാരനായിരുന്നു അഷറഫ്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ കടുത്തതോടെ വേദികളോട് വിടപറഞ്ഞ് അദ്ദേഹം പ്രവാസിയായി. പതിനഞ്ചു വർഷത്തോളം ഗൾഫിൽ കഠിനാധ്വാനം ചെയ്ത് മൂന്ന് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചുവിട്ടു. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി വീണ്ടും ഒമാനിലേക്ക് പോയെങ്കിലും കോവിഡ് മഹാമാരി തിരിച്ചടിയായി. വിസ റദ്ദായതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുടുംബച്ചെലവുകളും വാടകയും ഉൾപ്പെടെയുള്ള ബാധ്യതകൾ താങ്ങാൻ മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് അദ്ദേഹം തെരുവിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് ചായ വിൽക്കാൻ തുടങ്ങിയത്. നടൻ ജയനുമായുള്ള അസാധാരണ രൂപസാദൃശ്യം കാരണം 'ജയാ, ഒരു ചായ തരൂ' എന്ന ജനങ്ങളുടെ സ്നേഹവിളി അദ്ദേഹത്തിന്റെ ബിസിനസിനും ജീവിതത്തിനും വലിയ വഴിത്തിരിവായി. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലും ജനങ്ങളുടെ ഇഷ്ടതാരമായിരുന്നു ഈ അഭിനവ ജയൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates