പി.എൻ. ഗോപീകൃഷ്ണൻ രചിച്ച 750 പുറങ്ങളുള്ള ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’യാണ് 2023-ലെ എന്റെ പുസ്തകം. ഗ്രന്ഥത്തിന്റെ പുറംചട്ടയിലെ ബ്ലർബ് ഇങ്ങനെ തുടങ്ങുന്നു: ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബനിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രകാശമാനമാക്കുന്നു: സത്യപ്രകാശ(ന)ത്തിന്റെ പുസ്തകമാണിത്.
62 അധ്യായങ്ങളിലൂടെ ഇന്ത്യയിലെങ്ങും ഹിംസാത്മകമായി മാത്രം പ്രവർത്തി(ച്ച)ക്കുന്ന ‘ഹിന്ദുത്വ’യുടെ ‘സവർക്കർ ചരിത്രത്തെ’ ഏറ്റവും ആഴത്തിൽ ഗ്രന്ഥകർത്താവ് തുറന്നു കാണിക്കുന്നു. (ഇതിനായി സവർക്കറുടെ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാത്ത മറാഠി രചനകൾ പരിശോധിക്കാൻ ഗോപീകൃഷ്ണനു കഴിഞ്ഞു. മറാഠി ഭാഷയേയും ഗോഡ്‌സെയേയും ഗാന്ധി വധത്തിന് എങ്ങനെ ഉപയോഗപ്പെടുത്തി, ഇതേ പ്രവർത്തനത്തിൽ മഹാരാഷ്ട്രയിലെ ചിത്പവൻ ബ്രാഹ്മണരും തിലകും നേരിട്ടും അല്ലാതെയും എങ്ങനെ ഭാഗമായി എന്നതിനെക്കുറിച്ചും പുസ്തകം വിശദമാക്കുന്നു. കപൂർ കമ്മിഷൻ റിപ്പോർട്ടിലെ സവർക്കറെ ഇതുപോലെ മറ്റൊരിടത്തും മലയാളത്തിൽ അധികം കണ്ടിട്ടുമില്ല.).
കൈവിറയ്ക്കാതെ എഴുതിയ ഈ ഗ്രന്ഥത്തിൽ ഭയത്തിന്റെ മാർജിനുകളില്ല, വിടവുകളും ബാലൻസിങ്ങ് കോമാളിത്തവുമില്ല. ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് വ്യാജ ചരിത്രത്തെ നിർവ്വീര്യമാക്കാനുള്ള ഏക വഴി. ഈ തിരിച്ചറിവ് 2023-ലെ ഏറ്റവും അർത്ഥ പൂർണ്ണമായ മലയാള പുസ്തകത്തെയുണ്ടാക്കി. ഇന്ന് ആഘോഷിക്കപ്പെടുന്ന വ്യാജ ഇന്ത്യൻ ചരിത്രം ഈ പുസ്തകത്തിന്റെ വിചാരണമുറിയിൽ ഉരിയാടാനൊന്നുമില്ലാതെ തലകുനിച്ചു നാണംകെട്ടു നിൽക്കുന്നു.
ഈ ലേഖനം കൂടി വായിക്കാം
കാഫ്കയുടെ കഥാലോകം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ