ഭാവനയെ വെല്ലുവിളിക്കുന്ന നോവല്‍
ഈ വർഷത്തെ വായനയിലെ പ്രധാനപ്പെട്ട പുസ്തകങ്ങൾ രണ്ട് നോവലുകളാണ്. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്‌പൊദിനോവിന്റെ ‘ടൈം ഷെൽട്ടറും’ കൊറിയക്കാരൻ ചിയോ മിയോങ് ക്വാന്റെ ‘Whale’ ഉം. അതിൽ എന്റെ പ്രിയപ്പെട്ട പുസ്തകം ആദ്യത്തേതാണ്. ഇന്നത്തെ ഏറ്റവും അതിജീവിച്ച സാഹിത്യരൂപം നോവലാണ്. ഏറ്റവും പരിണാമത്തിനു വിധേയമാകുന്നതും അതുതന്നെ. ഓരോ ഭാഷകളിലും സംസ്കാരങ്ങളിലും വലിയ കഥപറച്ചിൽ പുതിയ പരീക്ഷണങ്ങൾക്കും മാറ്റങ്ങൾക്കും വഴങ്ങുന്നു. ആത്മകഥയും ജീവചരിത്രവും ചരിത്രവുമൊക്കെ അതിന്റെ വഴിക്കു വരുന്നു. പലരും പറയുന്നതുപോലെ നോവൽ എല്ലാത്തരം എഴുത്തിനേയും ഉൾക്കൊള്ളുന്നു.
ഈ വർഷത്തെ നൊബേൽ സമ്മാനിതനായ യോൻ ഫോസെ വലിയ ശബ്ദമുണ്ടാക്കാതെ കഥ പറയുന്നയാളാണ്. എന്നാൽ, ആ രീതി ഇന്നത്തെ നോവലിന്റെ പൊതുസ്വഭാവമല്ലെന്നു തെളിയിക്കുന്ന നോവലാണ് Whale. വലിയ കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും അതിനാടകീയതയും തന്ന് ചിയോ മിയാങ് ക്വാൻ നമ്മെ രസിപ്പിക്കുന്നു. കഥയില്ലായ്മയെ വിസ്തരിക്കുകയല്ല, പൊലിപ്പിച്ച് കഥ പറയുകയാണ് അദ്ദേഹം. എന്നാൽ, നമ്മുടെ ഭാവനയെ വെല്ലുവിളിക്കുകയും മനസ്സിനെ വ്യഥയിലാഴ്ത്തുകയും ചെയ്യുന്ന പുസ്തകമാണ് ടൈം ഷെൽട്ടർ. ഈ വർഷത്തെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് അതിനുതന്നെയായിരുന്നു. മറവി
രോഗികൾക്കുവേണ്ടി ഒരു ആശുപത്രി തുടങ്ങുകയാണ് അതിലെ ചികിത്സകനായ Gaustine. അയാൾ അവർക്കുവേണ്ടി ഭൂതകാലം പുനർനിർമ്മിച്ച മുറികളും കെട്ടിടങ്ങളുമുണ്ടാക്കുന്നു. അവിടെ കഴിഞ്ഞകാലത്തെ ജീവിതം അണുവിട തെറ്റാതെ ആവർത്തിക്കുന്നു. റേഡിയോ സ്റ്റേഷനുകളും പത്രങ്ങളും സംഗീതവും രാഷ്ട്രീയവുമുൾപ്പെടെ എല്ലാം. അസംബന്ധവും ആക്ഷേപഹാസ്യവും പഴയകാല നിർമ്മിതിയിൽ ഒന്നിക്കുന്നു. നമ്മൾ ഒരു ടൈം ഷെൽട്ടറിലാണെന്ന തോന്നലിലേക്കോ തിരിച്ചറിവിലേക്കോ നയിക്കുന്നു. എല്ലാക്കാലത്തും ഈ സമയത്ത് പ്രത്യേകിച്ചും പ്രസക്തമായ പുസ്തകം. ഈ വർഷത്തെ തൂവൽ അതിനുതന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

