ഹെര്‍സോഗിന്റെ നോവല്‍

ഹെര്‍സോഗിന്റെ നോവല്‍
Updated on
1 min read

വെർണർ ഹെർസോഗ് ദശകങ്ങളായി എന്നെപ്പോലെ അനേകർ ഉറ്റുനോക്കുന്ന സിനിമാ സംവിധായകനാണ്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ അത്ര ശുഭ്രമല്ലാത്ത എന്നാൽ, അത്ര മങ്ങിയതുമല്ലാത്ത കട്ടിത്തുണി തിരശ്ശീലയിൽ നോസ് ഫെറാതു, ദി വാംപയറും അഗ്വിറ, ദി റാത്ത് ഒഫ് ഗോഡും കണ്ട നാൾതൊട്ടു തുടങ്ങിയതാണ് ആ ഉറ്റുനോട്ടം. പിന്നീട് ഫിറ്റ്‌സ് കറാൾഡോയും കോബ്രാ വെർദയുമൊക്കെ കാണാൻ കഴിഞ്ഞപ്പോൾ ആ നോട്ടത്തിന് ആഴം കൂടി. ലോകം എന്നു നാം വിളിക്കുന്നത് ഒരു എന്‍ജിനീയറിംഗ് നിർമ്മിതിയാണെന്ന് ഹെർസോഗ് വെളിപ്പെടുത്തി തന്നു.

ആ ഹെർസോഗിന്റെ ആദ്യനോവൽ ‘ട്വിലൈറ്റ് വേൾഡ്’ ആണ് 2023-ൽ എന്റെ വായനയെ കൗതുകപ്പെടുത്തിയത്. ചരിത്രം വിട്ട് ഹെർസോഗിന് ഒരു കളിയുമില്ല. രണ്ടാംലോക യുദ്ധത്തിൽ ഫിലിപ്പൈൻസിലെ ലബാങ്ങ് എന്ന ദ്വീപിൽ എത്തിപ്പെട്ട ഹിറൂ ഒനോഡ എന്ന ജപ്പാൻ പട്ടാളക്കാരന്റെ അസാധാരണ കഥയാണിത് പറയുന്നത്. ആ ദ്വീപ് തന്റെ ഒളിപ്പോർ വൈദഗ്ദ്ധ്യം കൊണ്ട് സംരക്ഷിക്കണം എന്ന കല്പന കൊടുത്ത് ജപ്പാൻ സേന, അയാളെ ദ്വീപിൽ നിർത്തി മടങ്ങുകയാണ്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതും യുദ്ധം തീർന്നതും ലോകം പുതിയ ക്രമങ്ങളിലേയ്ക്ക് അതിന്റെ അക്ഷാംശ രേഖാംശങ്ങൾ മാറ്റിയതും അറിയാതെ, അയാൾ ആ ദ്വീപിൽ ഒറ്റയ്ക്ക് ഇല്ലാത്ത യുദ്ധം നയിക്കുന്നു; ദശകങ്ങളോളം. അതിന്റെ അർത്ഥമോ അസംബന്ധമോ അന്വേഷിക്കുന്ന നോവൽ ആണത്. ജർമനിയിൽ നേരത്തെ ഇറങ്ങിയ ഈ പുസ്തകം ഇംഗ്ലീഷിലായി പെൻഗ്വിൻ റാൻഡം ഹൗസിലൂടെ പുറത്തിറങ്ങിയത് 2023-ലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com