

“അവൻ നിനയ്ക്കുമ്പോൾ നിനയ്ക്കുമ്പോൾ പണമല്ലയോടീ ഭഗവാന് പണമെന്തിനാടീ” എന്നൊരു പഴയ പാട്ടുണ്ട്. ആ പാട്ടിലെ യുക്തി തന്നെയായിരുന്നു പണ്ട് ‘ഭഗവാനെന്തിനാണ് പാറാവ്’ എന്നു ചോദിച്ചു പുലിവാല് പിടിച്ച പഴയ ഒരു മുഖ്യമന്ത്രിയുടെ ചോദ്യത്തിലുമുണ്ടായിരുന്നത്.
ഭഗവാനല്ലായിരുന്നു ഭഗവാന്റെ ഭണ്ഡാരത്തിനായിരുന്നു പാറാവ് ആവശ്യം.
പണ്ടാരമടങ്ങി എന്ന നാടൻശൈലി മുതൽ ബി നിലവറ എന്ന പുതുകാല പ്രയോഗം വരെ സമ്പത്തുമായി എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നു എന്ന ആലോചന ഭാഷാശാസ്ത്രം പഠിക്കുന്നവർക്കു മാത്രമല്ല, സാമ്പത്തികശാസ്ത്രവും സാമൂഹ്യശാസ്ത്രവുമൊക്കെ പഠിക്കുന്നവർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്. സമ്പത്തിന്റെ ചരിത്രം പലരും ആഴത്തിൽ പഠിച്ചിട്ടുണ്ട്. മനുഷ്യർ കായ്‌കനികൾ പെറുക്കിത്തിന്നുനടന്ന കാലം മുതൽ ക്രിപ്‌റ്റോ കറൻസിയുടെ കാലം വരെ സ്വത്തായി പരിഗണിക്കപ്പെട്ടു പോന്നിരുന്ന കാര്യങ്ങൾ പലതായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ മനുഷ്യപരിണാമത്തിന്റെ ചരിത്രമെന്നത് അധികാരപരിണാമത്തിന്റെ ചരിത്രം കൂടിയാണല്ലോ. അതിനെ നിയാമകമായി സ്വാധീനിക്കുന്നത് സമ്പത്ത് എന്ന ഘടകം തന്നെ. സ്വത്തിന്റേയും സമ്പത്തിന്റേയും പരിണാമത്തിന്റെ നാൾവഴികൾ ഫിക്ഷന് ഇന്ധനമാകുന്നത് ഞാനിതുവരെ കാര്യമായി പരിചയിച്ചിട്ടില്ലായിരുന്നു. വിനോയ് തോമസിന്റെ മുതൽ എന്ന പുതുനോവൽ ഒരൊന്നൊന്നര മുതൽ ആകുന്നത് അങ്ങനെയാണ്. 2023-ൽ മികച്ച വായനാനുഭവം സമ്മാനിച്ച ഈ കൃതി വായനക്കാർക്ക് ഏതു തരത്തിലും മുതലാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
