

ഞാൻ 2023-ൽ വായിച്ച ആഴമുള്ള ഒരു കവിതാസമാഹാരമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ്.’ കവിതയെ ആത്മാർത്ഥമായി സമീപിക്കുന്നൊരു കവിയാണ് അനിത. നമ്മുടെ പൂർവ്വകാല കവികൾ പോയ വഴികളിലൂടെയും അവരുടെ സ്വപ്നലോകത്തിലൂടെയും നടന്നലഞ്ഞ കവി. അത്യപൂർവ്വമായ കാവ്യശ്രദ്ധയിലൂടെ ഉരുത്തിരിഞ്ഞ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കത്തിയടങ്ങിയ ഒരു പുരാതന വനത്തിനു മുകളിലുള്ള ആലപ്പുഴത്തിണയിൽ ജനിച്ചുവളർന്ന് ആ തിണയിൽ നട്ടുവളർത്തി ശ്രദ്ധയോടെ പാകം ചെയ്തെടുത്ത മുരിങ്ങയുടേയും വാഴയുടേയും കറിവേപ്പിലയുടേയും രുചിയുള്ള സമാഹാരം. തീരാക്കൊതിയോടെ കഴിക്കേണ്ട മുരിങ്ങപ്പൂത്തോരനും കൊല്ലും രുചിയോടെ കഴിക്കേണ്ട പിണ്ടിപ്പച്ചടിയും ഒഴിച്ചുണ്ണേണ്ട കറിവേപ്പിലക്കറിയുമൊക്കെ കവിതയുടെ വിഭവങ്ങളാക്കുന്നു. കർക്കിടകപ്പത്ത്, മുരിങ്ങ വാഴ കറിവേപ്പ്, ഗൗരി, അപ്പം ചുട്ടവളുടെ അമ്മ തുടങ്ങിയ ഈടുറ്റ കവിതകളുടെ സമാഹാരമാണിത്. ഈ കവിത എഴുതിയ കാലം മരണവും രോഗങ്ങളുംകൊണ്ട് അനിത അടയാളപ്പെടുത്തുന്നു. ഈ കാലവും കടന്നുപോകുമെന്നു പ്രത്യാശപ്പെടുത്തുന്ന കവിതകൾ. എല്ലാം മറഞ്ഞുപോകും. ആഴമേറിയവയുടെ മാത്രം കലകൾ അവശേഷിക്കും.
ഈ സമാഹാരത്തിലെ മട്ടാഞ്ചേരി കവിതകൾ പ്രസക്തമാണ്. മനുഷ്യരുടെ ഇൻസ്റ്റലേഷൻ പോലെ മനോഹരമായ കവിതകൾ.
ഈ ലേഖനം കൂടി വായിക്കാം: നിശ്ചല ചിത്രങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates