

ആഴിയുടെ ഭാവമാണ് തുറന്നെഴുത്തിന്. അതിലെ ജീവിതക്കാഴ്ചകളുടെ നിറവ് തിരകളായി അനുവാചക മനസ്സിനെ തൊടുമ്പോൾ ഇതുവരെ മനസ്സിൽ പതിഞ്ഞ പല ചിത്രങ്ങളും മാഞ്ഞുപോകും. പകരം പുതിയ ചിത്രങ്ങൾ തെളിയും.
രാജകീയ ജീവിതത്തിലെ പ്രഹേളികകളുടെ തിക്തതയിലേക്ക് തുറക്കുന്ന വായനാനുഭവമായി മാറുന്നു ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന്റെ ആത്മകഥയായ ‘Spare.’ 2023-ലെ വായനാനുഭവങ്ങളിൽ എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കരുത്തുറ്റ തുറന്നെഴുത്ത്. ഈ താളുകളിൽ അനാവൃതമാകുന്നത് ഒരു രാജകുമാരന്റെ ജീവിതത്തിലെ സങ്കീർണ്ണതകളാണ്. കുട്ടിക്കാലം മുതൽ സ്വന്തം കുടുംബത്തിൽ തനിക്ക് നേരിടേണ്ടിവന്ന അവഗണനയും വിവേചനവും മാനസിക സംഘർഷങ്ങളുമെല്ലാം ഗ്രന്ഥകാരൻ ഇവിടെ വെളിപ്പെടുത്തുന്നു. ഹാരി രാജകുമാരന് ശൈശവത്തിൽ സ്വന്തം പിതാവിനാൽ നൽകപ്പെട്ട വിശേഷണമാണ് ആത്മകഥയുടെ ശീർഷകത്തിന്റെ പൊരുൾ. കുലീന കുടുംബങ്ങളിൽ പ്രചാരത്തിലുള്ള ‘heir and a spare (അനന്തരാവകാശിയും പകരക്കാരനും)’ എന്ന ചൊല്ലിലാണ് ഈ വിശേഷണത്തിന്റെ വേരുകൾ.
രാജകുടുംബത്തിൽ ആദ്യജാതനാണ് കിരീടാവകാശം ലഭിക്കുക. ഇളയ പുത്രൻ ‘പകരക്കാരൻ (spare)’ ആയി നിർവ്വചിക്കപ്പെടുന്നു. തന്റെ ജ്യേഷ്ഠൻ വില്യം രാജകുമാരന്റെ ‘പകരക്കാരൻ’ ആയി താൻ നിർവ്വചിക്കപ്പെട്ടതിനെക്കുറിച്ച് ആത്മകഥയുടെ ആദ്യ താളുകളിൽ ഗ്രന്ഥകാരൻ എഴുതുന്നു. തന്റെ അമ്മയായ ഡയാന രാജകുമാരിയുടെ വിയോഗത്തെ അഭിമുഖീകരിച്ച സന്ദർഭവും ജീവിതത്തിലെ ഏകാന്തതയുടേയും പരിഭ്രാന്തിയുടേയും ഇരുൾവഴികളും സഹോദരനുമായുള്ള ബന്ധത്തിലെ സമസ്യകളുടെ രൂക്ഷതയും മാധ്യമങ്ങളുടെ കൂർത്ത നോട്ടങ്ങളാലും അവർ ചമച്ച വാസ്തവവിരുദ്ധമായ കഥകളാലും നിർദ്ദയം വേട്ടയാടപ്പെട്ട അനുഭവങ്ങളുമെല്ലാം ഈ താളുകളുടെ ഉള്ളടക്കമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates