

മനുഷ്യര്‍ക്കു മാത്രമല്ല, പുസ്തകങ്ങള്‍ക്കും തലയിലെഴുത്തുണ്ടെന്നു വിശ്വസിക്കാന്‍ വായനക്കാര്‍ നിര്‍ബ്ബന്ധിതരാകുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഭാഷ ഭംഗിയായി ഉപയോഗിക്കാനറിയാത്തവരുടെപോലും കൃതികള്‍ പ്രമുഖരുടെ ആശീര്‍വ്വാദത്തോടെയും നവമാധ്യമങ്ങളുടെ സഹായത്തോടെയും ചൂടപ്പംപോലെ വിറ്റ് പോകുമ്പോള്‍ മികച്ച പുസ്തകങ്ങള്‍ പലതും പുറമ്പോക്കിലേയ്ക്ക് തള്ളിക്കയറ്റപ്പെടുന്നു. അത്തരം പുസ്തകങ്ങളിലൊന്നാണ് കെ.ആര്‍. വിശ്വനാഥന്റെ ‘നാടിയാന്‍ കലാപങ്ങള്‍.’ ഈ നോവലിലെ കഥാപാത്രങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അവരുടെ നിശ്ശബ്ദമായ കലാപങ്ങള്‍ നാടിയാന്‍ മൂപ്പന്‍ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് ഇതിഹാസമാനത്തോടെയാണ് അവതരിപ്പിക്കുന്നത്.
ജീവിതകാലം മുഴുവന്‍ ശവക്കുഴി കുത്തിയിട്ടും നാടിയാന്‍ മൂപ്പന്‍ അന്വേഷിക്കുന്നത് തനിക്കവകാശപ്പെട്ട ആറടി മണ്ണാണ്. അത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിശ്ശബ്ദ കലാപങ്ങളായി മാറുന്നത്. അയാളുടെ പ്രതിഷേധങ്ങളും പ്രതികാരങ്ങളും അങ്ങനെത്തന്നെയായിത്തീരുന്നു. മൂപ്പന്റെ പേരക്കുട്ടിയായ തെയ്യാറാവട്ടെ, ആണോ പെണ്ണോ എന്ന് തീര്‍ത്ത് പറയാനാവാനും ഒരു പടപ്പാണ്. നാടിയാന്‍ പെണ്ണിന്റെ നാറ്റം കമ്പിമുനപോലെ കൂര്‍ത്തൊരായുധമാണെന്ന് മൂപ്പന്‍ ബോധ്യപ്പെടുത്തിയിട്ടും അവളുടെ പ്രതിരോധങ്ങളും പാളിപ്പോവുന്നു. സമൂഹം പുറത്ത് നിര്‍ത്തുന്നവരുടെ കഥ എവിടെയും എല്ലാക്കാലത്തും ഒരുപോലെയാണെന്ന് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ കാല്‍വരി യാത്രയ്ക്ക് സദൃശമായി ഒരു മരക്കമ്പുമേന്തി നാടിയാന്‍കുന്ന് കയറുന്ന മൂപ്പന്‍ എങ്ങോ മാഞ്ഞുപോവുകയാണ്. വികസനം അനാഥമാക്കുന്നതും ആധുനികവല്‍ക്കരണം അപ്രസക്തമാക്കുന്നതും അധഃകൃതരും ജീവിതത്തെത്തന്നെയാണ് എന്ന സത്യത്തിലേയ്ക്ക് ഈ നോവല്‍ വിരല്‍ചൂണ്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates