ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
 ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’
Updated on
1 min read

രു

മരണവീട്ടിലെ

മഴയ്ക്ക് ഞാന്‍ വെറുതെ ശാന്തി എന്നു പേരിട്ടു

ഉള്‍പ്പതിഞ്ഞ

ശബ്ദത്തില്‍

ശാന്തിയും

ആരുടെയൊക്കെയോ

കരച്ചിലിനൊപ്പം കൂടി

ഇടയ്ക്ക് പെട്ടെന്നൊരലര്‍ച്ചയില്‍

ശാന്തി ചിലരുടെ

കരച്ചിലിന് ശമനം വരുത്തും

എടുക്കാന്‍

രാവിലെ വരെ കാക്കണ്ടേ

എന്നൊരു സംസാരത്തിന്റെ

അവസാന വരി

മുറിച്ചുകൊണ്ട്

പെട്ടെന്ന് മൂലയോട്

പൊട്ടിച്ച് ശാന്തി അടുക്കളയിലേക്ക്

ചൊരിഞ്ഞു

ചോറും ചെമ്പില്‍

നിറഞ്ഞ് ഒരു തുമ്പപ്പൂകാലം

വിരിച്ചിട്ടു

കുടം പുളിയിട്ട് വച്ച

കുഞ്ഞിമീനുകളെ

പുഴയിലേക്ക് ഇറക്കിവിട്ടു

അരിക് പൊട്ടിയ തവകള്‍,

ആരെയോ തേടുന്നപോലെ

അടുക്കളയില്‍ ഒഴുകിനടന്നു

കരിപിടിച്ചൊരു അടുപ്പൂതിയെ ശാന്തി

വെളുപ്പിച്ചെടുത്തു

ഇറയത്തെ മതിലിനോട്

ചേര്‍ന്ന് വിടര്‍ന്നുനിന്ന

ഒരു പൂവിനെ ശാന്തി

ചാഞ്ഞുനിന്ന

ഒരു വാഴയിലകൊണ്ട് മറച്ചു

കുത്തിവരഞ്ഞ കലണ്ടറില്‍ ഇടയ്ക്ക്

തെളിഞ്ഞ കടക്കണക്കുകളുടെ

നിറം കെടുത്തി

ഉടുക്കാനാവാതെ മടക്കിവെച്ചൊരു

കോടിത്തുണി നനച്ച്

നശിച്ചൊരു മഴ

എന്ന പതംപറച്ചിലുകളെ

കാറ്റ്‌കൊണ്ട് ആഞ്ഞടിച്ചു

അനാഥയായ ഒരു പൂച്ചയെ മാത്രം

നനയ്ക്കാതെ ശാന്തി

മരണവീട്ടില്‍ നിന്നിറങ്ങി

ചിതയ്ക്ക് വഴിയൊരുക്കി.

 ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’
രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com