എം.പി. രമേഷ് എഴുതിയ കവിത 'മ'രണഘടന

Gandhi/illustration: KM Adimoolam
Gandhi/illustration: KM Adimoolam
Updated on
1 min read

'മ'രണഘടന

എം.പി. രമേഷ്

ഓരോ ദിനവും

കണ്ണാടിയിലെ,യെന്നെ കണ്ടുകൊണ്ടിരിക്കുമ്പോള്‍

നാദംപോലൊന്ന് എന്നിലൂടെ കയറി ഇറങ്ങുന്നുണ്ട്.

''ഹൈ, രാമ''മല്ലത്.

കാഴ്ച,

കേഴ്വി,

ഗന്ധം,

രുചി,

സ്പര്‍ശം,

ബോധം,

പ്രജ്ഞ

എല്ലാറ്റിലും നനവ് പടര്‍ത്തി

ഒരു മങ്ങിയ ചിത്രമായി

കോട്ടിട്ട മോഹന്‍ദാസന്‍

എന്നില്‍ നിന്നിപ്പോഴും വലിയാന്‍

ആയുന്നുണ്ടെങ്കിലും.

''അമ്പിളി അമ്മാമന്‍''

ഇങ്ങനെ ഉപഗ്രഹങ്ങളെപ്പോലും

വളരാന്‍ അനുവദിക്കുന്ന എത്ര ഭാഷകളുണ്ട്

എന്റേതല്ലാതെ, വേറെ?

എന്നിട്ടും,

എന്റെ അക്ഷരമാലയില്‍

മുളവടിയും

നാണം മാറ്റാത്ത മുണ്ടും

പല്ലില്ല, മോണയും

അരയിലൂടൂര്‍ന്നിറങ്ങുന്ന സമയബോധവും

കൂടിക്കുഴഞ്ഞ്

പിഞ്ഞിയ ഭൂപടമായി

ഒരാള്‍ രൂപം; ഭീഷണിയോടെ

തെളിഞ്ഞുവരികയാണ്,

അഭയാര്‍ത്ഥിയായി;

എല്ലാ കുറ്റങ്ങളും

ഏറ്റുപറയിക്കാന്‍,

തിരഞ്ഞു നടന്നു

പിടികിട്ടാപ്പുള്ളിയെപ്പോലെ.

കേള്‍ക്കാതിരുന്നാല്‍

പറയാതിരുന്നാല്‍

ഒന്നും ചെയ്യാതിരുന്നാല്‍

മതിയായിരുന്നല്ലോ?

ചെയ്തില്ല, ഒരുത്തനും.

വെടിയുണ്ട

കൊണ്ടല്ലെ,ങ്കിലു-

മാണെങ്കിലും

നിശ്ശബ്ദ മരണമുറപ്പിച്ച്

അയാളും പറഞ്ഞത് അതുതന്നെയാണ്.

''ഹൈ, രാമ''മല്ലത്.

മറ്റെന്തോ, യേതോരനക്കം,

ആരോട് ചോദിക്കാന,തെന്തെന്ന്.

ഓരോ ദിനവും

അതില്‍നിന്നടര്‍ന്ന് ദൂരേക്ക് പായുമ്പോള്‍,

കേട്ടവനത് പറയാതേയിരിക്കുമ്പോള്‍;

പാലിക്കാതേയിരിക്കുമ്പോള്‍,

ആരിലും നിറയാതെ

എല്ലാര്‍ക്കുമപ്പുറമത്

തൂവിപ്പോവുമ്പോള്‍.

ദിനംപ്രതി

ഞാന്‍ ഗാന്ധിവിരുദ്ധനായി

വളര്‍ന്നുകൊണ്ടിരിക്കത്തന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com