ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത ‘ഇര’

image of Shukoor Pedayangod
ഷുക്കൂര്‍ പെടയങ്ങോട്Samakalika Malayalam
Updated on
1 min read

മീനമാസത്തിലെ

ഉച്ചച്ചൂടിൽ

ഇനിഗ്ഗീലേരി കുന്നിലേക്ക് നോക്കിയിരിക്കെ

കുന്നിൽ

വെയിൽ തിളച്ച് പൊങ്ങുന്നത് കാണാം.

കുന്നിൻ നെറുകയിൽനിന്ന്

വേട്ടനായ്ക്കളുടെ

തൊണ്ടകീറിയ നെടുങ്കൻ ഒച്ച

ഇക്കരെ പാലക്കുണ്ടംകുന്നിൽ തട്ടി വിറക്കും.

എത്ര വേഗമാണ്

പന്നിയുടേയും

വേട്ടനായ്ക്കളുടേയും

നായാട്ടുകാരുടേയും കിതപ്പ്

കുന്നുകളിൽനിന്ന് കുന്നുകളെ കീഴടക്കുന്നത്.

ഞാൻ

ഓർമകളിൽനിന്ന്

നായാട്ടുകാരുടെ ഒച്ചകളെ

അണ്ടി കൊട്ടയിൽ പെറുക്കി

എളുപ്പം കയറാവുന്ന മരത്തിലേക്ക് വലിഞ്ഞ് കയറും

ഇരയുടെ ശരവേഗവും

വേട്ടനായ്ക്കളുടെ അണപ്പും

നായാട്ടുകാരുടെ ആർപ്പുവിളിയും

എനിക്ക് നേരെ വഴിവെട്ടുമ്പോൾ

എന്റെ ബാല്യം മറ്റൊരു

നായാട്ടിന്നിരയായ്

മരക്കമ്പുകളിൽനിന്ന്

മറ്റൊരു മരക്കമ്പിലേക്ക് ഒളിക്കും

ഓടുന്നവന്റെ ഒരേയൊരു പിഴവാണ്

എല്ലാവേട്ടക്കാരുടേയും ഉന്നം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com