ടി. ശ്രീവത്സന്‍ എഴുതിയ കഥ ഒറ്റച്ചക്കിലിയൻ

ടി. ശ്രീവത്സന്‍ എഴുതിയ കഥ ഒറ്റച്ചക്കിലിയൻ
Updated on
13 min read

1

ഉറക്കത്തിലാണ്ട പള്ളൂർ ഗ്രാമത്തെ ഉണർത്തുന്ന ആദ്യത്തെ ശബ്ദം വീരമണികണ്ഠന്റെ

വെള്ളത്തിലേയ്ക്കുള്ള എടുത്തുചാട്ടമാണ്. ഉരുണ്ടുതടിച്ച അയാളുടെ ശരീരഭാരം ഏതു മഞ്ഞിലും മഴയിലും എന്നും വെളുപ്പിനു കൃത്യം നാലേകാലിന് പുതുക്കുളത്തിൽ വലിയ ഒച്ചയുണ്ടാക്കിക്കൊണ്ട് ചെന്നുവീഴും. തണുപ്പുതാങ്ങാനായി “ശിവശിവാ ശിവശിവാ” എന്ന് ഉറക്കെ ജപിച്ചുകൊണ്ട് അയാൾ കുളിച്ചെന്നുവരുത്തി അതിവേഗം അമ്പലത്തിലേക്കു നടക്കും. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നാലരയ്ക്ക് പാട്ടുവെക്കുന്ന പതിവ് കടുത്ത പനിപിടിച്ചുകിടന്ന ദിവസങ്ങളിൽപ്പോലും അയാൾ മുടക്കിയിട്ടില്ല.

നിത്യവും നാലരയ്ക്ക് പ്ലേയറിൽ ആദ്യത്തെ പാട്ട് ‘കണികാണുംനേരം’ ആയിരിക്കും. വിഷുക്കാലത്തു മാത്രം റേഡിയോവിലും ടീവിയിലും കേൾക്കാറുള്ള ഈ പാട്ട്, വീരമണികണ്ഠൻ വന്നതിനുശേഷം എന്നും കേൾപ്പിക്കാറുണ്ട്. അതിനായി തയ്യാറാക്കിവെച്ച പെൻഡ്രൈവിൽ ഒരേയൊരു പാട്ടുമാത്രം! പി. ലീലയും രേണുകാദേവിയും ചേർന്നുപാടിയ അറുപതുകളിലെ ആ പാട്ട് പള്ളൂർക്കാരെ എന്നും വിഷുക്കണിയിലേയ്ക്ക് ഉണർത്തിയിരുന്നു. രാഗമാലികയിലെ പല രാഗങ്ങളിലൂടെ പൂന്താനത്തിന്റെ വരികൾ അകലേയ്ക്ക് ഒഴിവുപാറമുകളിൽ വരെ ചെന്നലയ്ക്കും. അതുകഴിഞ്ഞാൽപ്പിന്നെ വീരമണികണ്ഠന്റെ മനോധർമ്മം പ്രവർത്തിച്ചു തുടങ്ങും. ബുധനും ശനിയും അയ്യപ്പഭക്തി ഗാനങ്ങൾ, വെള്ളിയാഴ്ച ഭഗവതി, വ്യാഴാഴ്ച ഗുരുവായൂരപ്പൻ അങ്ങനെയങ്ങനെ. വൃശ്ചികം തുടങ്ങിയാൽ പിന്നെ എന്നും അയ്യപ്പൻ തന്നെ.

വീരമണികണ്ഠന്റെ

പാട്ടുകേട്ടാണ് അമ്പലത്തിലെ തിരുമേനിപോലും എഴുന്നേൽക്കാറ്. മണ്ഡലകാലത്തെ പ്രത്യേക ഉഷഃപൂജയ്ക്കല്ലെങ്കിൽ അമ്പലം അഞ്ചരയ്ക്കു തുറന്നാലും കുഴപ്പമൊന്നുമില്ല. നേരത്തെ വന്നു തൊഴുന്നവരുടെ തലമുറയൊക്കെ തീർന്നുപോയി. ഇപ്പോൾ അപൂർവ്വം ചില പ്രഭാതസവാരിക്കാരല്ലാതെ മറ്റാരും ആ സമയത്ത് ഉണരാറില്ല.

പുലർച്ചയുടെ നിഷ്‌കളങ്കമായ നിശ്ശബ്ദതയും ആസ്വദിച്ച്, ‘കിരാതമൂർത്തിസഹായം’ വാട്‌സാപ്പ് ഗ്രൂപ്പിൽ, അന്നത്തെ നാളും പക്കവും തിഥിയും മുഹൂർത്തങ്ങളുമൊക്കെ പോസ്റ്റിടലാണ് ആദ്യത്തെ പണി. പഞ്ചാംഗം നോക്കി തലേന്നുരാത്രിതന്നെ അതു തയ്യാറാക്കിവച്ചിരിക്കും.

ഇന്ന്

27/04/2020

1195 മേടം 14

തിങ്കളാഴ്ച

നക്ഷത്രം: മകയിരം

തിഥി: ചതുർത്ഥി

സൂര്യോദയം 06:11 AM സൂര്യാസ്തമയം 06:28 PM

രാഹുകാലം 07:43 AM to 09:15 AM

ഉച്ചഭാഷിണിയിൽ “കണികാണും നേരം” പാടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ഗ്രാമത്തിലെ നൂറുകണക്കിന് മൊബൈലുകളിൽ ആദ്യത്തെ നോട്ടിഫിക്കേഷൻ ശബ്ദമായി ആ പോസ്റ്റ് വന്നുവീണിരിക്കും.

രാജ്യം മുഴുവൻ കൊവിഡിന്റെ ഭീതിയിൽ അടച്ചിട്ടിരിക്കുന്ന ഈ ലോക്ക്ഡൗൺ കാലത്തും വീരമണികണ്ഠനുമാത്രം ഒഴികഴിവുകളില്ല. ആളുകൾ വീടുകളിൽ അടങ്ങിയിരിക്കാത്ത പള്ളൂരുപോലൊരു നാട്ടിൽ മാർച്ചുമാസം പകുതി മുതൽ ശ്മശാനമൂകതയാണ്. എല്ലാവരേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായ ക്ഷേത്രംപോലും അടച്ചിട്ടിരിക്കുന്ന അവസ്ഥ. നിത്യപൂജ മാത്രം മുടങ്ങിയില്ലെന്നു പറയാം. മാസ്‌ക്കിട്ടു നടക്കാൻ മടിയും പേടിയുമുണ്ടായിരുന്ന ആദ്യകാലത്തുനിന്നു കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ടു. നാട്ടുകാരുടെ മുന്‍പിൽ പുതിയ ഹനുമാൻ മുഖവുമായി പ്രത്യക്ഷപ്പെടാൻ മടിച്ചവർ ആരോഗ്യവകുപ്പിന്റേയും പൊലീസിന്റേയും ഇടപെടൽകൊണ്ട് പതുക്കെ മാസ്‌ക്കുകൾ ധരിച്ചുതുടങ്ങി.

വീരമണികണ്ഠനാകട്ടെ, മാസ്‌ക്ക് ഊരി വളപോലെ കൈത്തണ്ടയിൽ അണിഞ്ഞു നടക്കും.

നേരം വൈകിയെന്നുകരുതി, ധൃതിയിൽ തലതുവർത്തുന്നതിനിടയിൽ എവിടെനിന്നോ പാട്ടും താളവും കേട്ടതുപോലെ തോന്നി, അയാൾ തുവർത്തുന്നതു നിർത്തി. നേരാംവണ്ണമാണെങ്കിൽ കഴിഞ്ഞ നാലു രാത്രികൾ മുഴുവൻ നീണ്ടുനിൽക്കുന്ന കണ്യാർകളി കഴിഞ്ഞ് ഗ്രാമം അതിഗാഢമായി ഉറങ്ങുന്ന അഞ്ചാംദിവസം പുലർച്ചെയായിരിക്കും അത്. രാവെളുക്കുവോളം ഗ്രാമം ആർത്തുല്ലസിച്ച്, രണ്ടു ദേശങ്ങളും മത്സരിച്ച് പൊറാട്ടുകൾ അവതരിപ്പിച്ച്, അരങ്ങുതകർക്കുന്ന അഭ്യാസപ്രകടനങ്ങളുമായി നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഹാങ്ഓവറിലായിരിക്കും അന്ന്. ഇതിപ്പോൾ സർക്കാർ നിയന്ത്രണങ്ങൾ കാരണം രാത്രി ഒന്‍പതു മണിക്ക് ഏഴുപേർ ഇരുകൈ അകലത്തിൽനിന്ന്, ശാസ്ത്രത്തിനു വട്ടക്കളി മാത്രം കളിച്ച് അവസാനിപ്പിക്കുകയായിരുന്നല്ലോ. ആചാരം മുടങ്ങരുതെന്നു കരുതിമാത്രം കഴിച്ചുകൂട്ടിയ ചടങ്ങ്. എന്നിട്ടും ഇലത്താളത്തിന്റേയും ചെണ്ടയുടെ വലന്തലയുടേയും ശബ്ദം ഇപ്പോൾ എങ്ങനെ കേൾക്കാനാണ്? അയാൾ ആശ്ചര്യപ്പെട്ടു. തിടുക്കത്തിൽ പടവുകൾ കയറി അമ്പലത്തിലേക്കു നടക്കുമ്പോൾ പാട്ടിന്റെ ഒച്ച കൂടിക്കൂടി വരുന്നതായി അയാളറിഞ്ഞു. ദൂരേനിന്നേ ഉച്ചത്തിൽ കേൾക്കുന്നത് ഇലത്താളത്തിന്റെ ഇടവിട്ടുള്ള വീഴ്ചകളാണ്. അതാണ് കണ്യാർകളിപ്പാട്ടിന്റെ മുദ്ര. ഇലഞ്ഞിത്തറ കഴിഞ്ഞ് പന്തൽ കാണാറായപ്പോൾ വീരമണികണ്ഠൻ ഒന്നുനിന്നു. ഇല്ല, പന്തലിൽ ആരുമില്ല, കളിയുടെ അവസാനചടങ്ങായ പൂവാരൽ കഴിഞ്ഞ് പുണ്യാഹം തളിച്ച് പന്തൽക്കാലുകൾ തമ്മിൽ ചരടുകൊണ്ട് ബന്ധിച്ചുവെച്ചതാണ്. ഇനി ഇത് ഏഴു ദിവസം ഇങ്ങനെ കിടക്കും.* താനിത് കുട്ടിക്കാലം മുതലേ കാണുന്നതാണ്. തിമിർത്തുകളിച്ച നാലു രാത്രികളുടെ ആലസ്യംപൂണ്ട ഓർമ്മകളുമായി, കുരുത്തോലകൾകൊണ്ട് സമൃദ്ധമായി അലങ്കരിച്ച ആ പന്തലങ്ങനെ നിന്ന് ഉണങ്ങിയുണങ്ങിപ്പോകുന്നത്. പക്ഷേ, ഇപ്പോഴിതാ ഉച്ചത്തിൽ അതിനകത്തുനിന്നു പാട്ടുകേൾക്കുന്നു. കാൽച്ചിലങ്കയുടെ ശബ്ദം പന്തലിൽ അടുത്തും അകന്നും കേൾക്കുന്നു. വീരമണികണ്ഠനു കാലിന്റെ പെരുവിരലിൽനിന്ന് ഒരു തരിപ്പു പടർന്നു.

“തിനതേന്തിന തിനതേന്തിന തിനതേന്തിന തിനനാ

തിനതേന്തിന തിനതേന്തിന തിനതേന്തിന തിനനാ...”

ക്ലബ്ബിന്റെ മുന്നിലെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്നു മതിലിലേയ്ക്കു വലിച്ചുകെട്ടിയ ഫ്ലക്സിൽ തെളിഞ്ഞുകാണുന്ന ചിത്രത്തിലേയ്ക്ക് വീരമണികണ്ഠൻ പാളിനോക്കി. “പള്ളൂരിന്റെ ഒരേയൊരു ഒറ്റച്ചക്കിലിയന് വിട.” മേക്കപ്പും തലപ്പാവും ചുരുളും വേയ്സ്റ്റ്‌കോട്ടും കയ്യലകുമായി ചിരിച്ചുനിൽക്കുന്ന കുളങ്ങര മഠത്തിൽ രവീന്ദ്രനാഥൻ നായർ എന്ന രവിയേട്ടന്റെ കണ്യാർകളി വേഷത്തിലുള്ള ആ ചിത്രം പുലരിക്കാറ്റിൽ ‘പടപടാ’ ശബ്ദമുണ്ടാക്കിക്കൊണ്ട് ആടിയുലഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായതുകൊണ്ട് സംസ്ഥാനാതിർത്തി കടത്തി ബോഡി കൊണ്ടുവരാൻ കഴിയാതെ കർണ്ണാടകത്തിൽത്തന്നെ സംസ്കരിക്കേണ്ടിവന്നതോടെ രവിയേട്ടന്റെ സാന്നിധ്യം ഒന്നുകൂടി രൂക്ഷമായി. തിരുമേനി കുളികഴിഞ്ഞുവന്ന് നടതുറക്കാൻ ഇനിയും സമയമെടുക്കും. അതുവരെ ഇവിടെയിങ്ങനെ നിൽപ്പ് പന്തിയല്ലെന്നുകണ്ട് വീരമണികണ്ഠൻ അന്നു ക്ഷേത്രത്തിൽ പാട്ടുവയ്ക്കാതെ മടങ്ങി.

2

റെയിൽവേ സർവ്വീസിൽനിന്നു റിട്ടയർ ചെയ്തു വന്നു നാട്ടിൽ ഒരു വീടുവയ്ക്കണമെന്നു തീരുമാനിച്ചപ്പോൾ രവിയേട്ടന് ഒരു കാര്യത്തിൽ വാശിയുണ്ടായിരുന്നു. പുതുക്കുളത്തിനു ചുറ്റുമുള്ള ഏതെങ്കിലുമൊരു പ്ലോട്ടിലായിരിക്കണം തന്റെ വീട്. വലിയ കുളത്തിനു ചുറ്റുമാവുമ്പോൾ ധാരാളം കാറ്റും വെളിച്ചവും കിട്ടും. അമ്പലവും ആളുകളും ഉത്സവവുമൊക്കെ ഇവിടെയിരുന്നേ ആസ്വദിക്കാം.

അയ്യപ്പൻവിളക്കിന്റെ താലപ്പൊലിക്ക് നൂറുകണക്കിനു പെൺകുട്ടികൾ ഇരുവരിയായി നിന്നു. താലത്തിൽ വിളക്കുമേന്തി കുളത്തിനെ പ്രദക്ഷിണം വെയ്ക്കുമ്പോൾ അതിന്റെ പ്രതിഫലനം കുളത്തിൽ സൃഷ്ടിക്കുന്ന ദീപജാലം കണ്ട് കൺകുളിർക്കാം. ഓണപ്പിറ്റേന്ന് അവിട്ടത്തല്ലിന് പടിഞ്ഞാറേ മുറിക്കാർ കച്ചകെട്ടി ഭസ്മംപൂശി ആർത്തലറി: “ധൂ... ധൂ... ധൂ... ധൂയ്...” എന്ന് ഉച്ചത്തിൽ ആക്രോശിച്ച് കുളംചുറ്റി ഓടിയെത്തുന്ന കാഴ്ച അത്ഭുതത്തോടെ കാണാം. പള്ളൂരിന്റെ മാനസസരോവരം എന്നു കൊതിപ്പിക്കുന്ന നീലനിശ്ചലത കണ്ടുകണ്ട് നേരംപോക്കാം!

അങ്ങനെ നോക്കിനോക്കി അദ്ദേഹത്തിന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ നേരെ എതിർക്കരയിലുള്ള ഉയർന്ന പ്ലോട്ടുകിട്ടി. അവിടെ രണ്ടര വർഷമെടുത്താണ് ‘പ്രതീക്ഷ’ എന്നു തന്നെ പേരിട്ട ഇരുനില ബംഗ്ലാവ് അദ്ദേഹത്തിനു പണിയാൻ കഴിഞ്ഞത്. വീടുപണി സമയത്തു മുഴുവൻ - ഓരോ കല്ലുവയ്ക്കുമ്പോഴും എന്ന മട്ടിൽ - കൂടെനിന്ന് തന്റെ ആത്മാവ് ഊതിയൂതി ആ വീട്ടിൽ അദ്ദേഹം നിറച്ചിട്ടുണ്ട്. കർണ്ണാടകത്തിലെ ഹുബ്ലിയിലായിരുന്നു തന്റെ സർവ്വീസിന്റെ മുക്കാൽ പങ്കും. കന്നടത്തിൽ ജനിച്ചുവളർന്ന ഒരു മലയാളിയെത്തന്നെ വിവാഹം കഴിച്ച്, വീടുവെച്ച്, രണ്ടാൺമക്കളെ വളർത്തി, അവർക്കു ജോലിയാക്കുംവരെ രവിയേട്ടൻ മുപ്പത്തേഴ് വർഷമായി ഹുബ്ലിയിൽതന്നെയാണ്. ഭാര്യ രാധ കന്നട സാഹിത്യത്തിന്റെ കടുത്ത ആരാധികയാണ്. മലയാളം നേരെ സംസാരിക്കാൻപോലുമറിയില്ല. മക്കളാണെങ്കിൽ കന്നടത്തുകാരികളെ വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. നാട്ടിലേയ്ക്കുള്ള വരവ് അപ്പോൾ രവിയേട്ടൻ മാത്രമായി. വീടുപണി സമയത്ത് കന്നട യാത്രകൾ വളരെ വിരളമായിരുന്നു. ആദ്യമൊക്കെ തറവാട്ടിൽ താമസിച്ചെങ്കിലും ഒന്നാംനിലയുടെ വാർപ്പു കഴിഞ്ഞതു മുതൽ അദ്ദേഹം ജനാലയും വാതിലുമില്ലാത്ത, കെട്ടിക്കൊണ്ടിരിക്കുന്ന ആ വീട്ടിൽത്തന്നെയാണ് അന്തിയുറങ്ങിയത്. ‘ഇങ്ങനെയൊരു വീട്ടുപ്രാന്തൻ’ എന്നു നാട്ടുകാർ നേരിട്ടുതന്നെ അദ്ദേഹത്തെ അധിക്ഷേപിക്കും. അദ്ദേഹം അതൊരു പ്രശംസയായിട്ടാണെടുക്കുക.

ഗൃഹപ്രവേശം കഴിഞ്ഞ് അടച്ചിട്ട വീട് പിന്നീട് അടുത്ത വർഷം കണ്യാർകളി സമയത്താണ് തുറന്നത്. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായതുകൊണ്ട് ഗ്രാമവാസികൾക്ക് ദിവസത്തിലൊരിക്കലെങ്കിലും പുതുക്കുളത്തിനെ ചുറ്റിയുള്ള ആ വഴിയിലൂടെ കടന്നുപോകേണ്ടിവരും. കാലങ്ങളെടുത്ത് രവിയേട്ടൻ നാഗമാണിക്യംപോലെ ഊതിയുണ്ടാക്കിയ ‘പ്രതീക്ഷാ’വീട്, ജീവന്റെ അനക്കത്തിനായി പ്രതീക്ഷിച്ചിരിക്കുന്നത് കണ്ട് ആളുകൾ കഷ്ടംവെയ്ക്കും. മുറ്റത്തെ മാവിൽ തേനീച്ചക്കൂടുപോലെ

പൊതിഞ്ഞിരിക്കുന്ന മാങ്ങകൾ വരുന്നവരും പോകുന്നവരും കല്ലെറിഞ്ഞുവീഴ്ത്തി എടുത്തുകൊണ്ടുപോവും. ഉണങ്ങിവീഴുന്ന തേങ്ങകൾ നാട്ടുകാർക്കുള്ളത്. വരിക്കപ്ലാവിലെ തേൻവരിക്കകൾ അനാഥമായി നിന്ന് ജന്തുജാലങ്ങൾ തിന്നു താഴെ വീണുകിടന്ന് അളിയും. മുറ്റത്തും തൊടിയിലും കരിയിലകളും തെങ്ങോലകളും മടലുമൊക്കെ വീണുനിറഞ്ഞ് ‘പ്രതീക്ഷ’, നിരാശയുടെ നെടുവീർപ്പുതിർക്കും. ഓരോ തവണ രവിയേട്ടൻ നാട്ടിലേയ്ക്കു വരുമ്പോഴും മൂന്നും നാലും ദിവസമെടുത്താണ് ആ വീട് ഒന്നു ശ്വസിക്കാൻ പാകത്തിലാകുന്നത്.

ആറുമാസം കൂടുമ്പോൾ ഒരാഴ്ച നിൽക്കാൻ പാകത്തിൽ രവിയേട്ടൻ നാട്ടിലേയ്ക്കു വരും. റെയിൽവേ ഹോസ്പിറ്റലിൽ ചെന്ന് സൗജന്യമായ ഹെൽത്ത് ചെക്കപ്പ് കഴിഞ്ഞുവരുന്ന വഴി, തേങ്കുറിശ്ശി ബിവറേജസിന്റെ പ്രീമിയം കൗണ്ടറിൽ കയറി തന്റെ ഇഷ്ടബ്രാന്റുമായി അദ്ദേഹം തിരിച്ചെത്തും. ലൈസൻസായല്ലോ. വീട്ടിലെത്തി, മുകളിലെ ബാൽക്കണിയിൽ ചാരുകസേരയും ടീപ്പോയും എടുത്തുവെച്ച്, അണ്ടിപ്പരിപ്പും ബദാമും കൊറിച്ച്, കയ്യിലെ ഗ്ലാസ്സിലെ അമൃത് നുണഞ്ഞ്, മുന്നിലെ വിശാലമായ നാട്ടിൻപുറക്കാഴ്ചയിൽ സ്വയം മറന്ന്, ഓർമ്മകൾക്ക് വലിച്ചുപറിച്ചു തിന്നാനായി തന്നെ പച്ചയ്ക്കിട്ടുകൊടുത്ത് അങ്ങനെയങ്ങനെ അദ്ദേഹം ആ രാത്രി കഴിച്ചുകൂട്ടും. പിറ്റേന്നു മുതൽ വീടുവൃത്തിയാക്കലും അറ്റകുറ്റപ്പണികളും തന്നെ.

സ്വന്തം ശരീരത്തെപ്പോലും ആരും ഇത്രയ്ക്കു ശുശ്രൂഷിക്കില്ലെന്ന് കാണുന്നവർ അസൂയപ്പെടും. അത്രയ്ക്ക് ഗാഢമാണ് രവിയേട്ടന് ‘പ്രതീക്ഷ’യോടുള്ള ബന്ധം.

3

ജനുവരി, ഫെബ്രുവരി മാസങ്ങളായാൽത്തന്നെ രവിയേട്ടൻ നാട്ടിലേയ്ക്കുള്ള ഒരുക്കങ്ങളാരംഭിക്കും. വിഷുകഴിഞ്ഞ് പിറ്റേന്ന് വിഷുവേല. പിന്നെ ഇടക്കളി എന്ന നാലുനാൾ അഭ്യാസം. പത്താംനാൾ വേട്ടക്കരുമൻ പാട്ടും കളമെഴുത്തും. പിറ്റേന്ന് കണ്യാർകളി ആരംഭിക്കും. അതിൽ രണ്ടാംദിവസമാണ് കാലങ്ങളായി താൻ കളിച്ചുവരുന്ന ‘ഒറ്റച്ചക്കിലിയൻ’ എന്ന പൊറാട്ട്. അത് ആർക്കും വിട്ടുകൊടുക്കാറില്ല. അമ്മാവൻ കളിച്ച് പേരെടുത്ത ഒന്നായിരുന്നു ആ പൊറാട്ട്. അമ്മാവൻ ജീവിച്ചിരിക്കെത്തന്നെ തനിക്കു ചുവടുകളും പാട്ടും പറഞ്ഞുതന്നു. ഈ പൊറാട്ടിനു പ്രധാനം അതിന്റെ നെടുനെടുങ്കൻ സംഭാഷണങ്ങളാണ്. ‘വാണാക്ക്’ എന്നാണ് അതിന് കണ്യാർകളിയിൽ പറയുക. സഭയിലേയ്ക്കു വന്ന അപരിചിതനോട് ഊരും പേരും ഉദ്ദേശ്യവും ചോദിച്ചറിയുന്നതും അതിനു കളിക്കാരൻ തന്റേതായ ഭാഷയിൽ മറുപടി പറയുന്നതുമാണത്. ഈ കളിയിൽ അത് കടുകട്ടി തത്ത്വചിന്തതന്നെയാണ്. അത്രയും ദൈർഘ്യമുള്ള വാക്യങ്ങൾ - ചക്കിലിയനായതുകൊണ്ട് തമിഴിലാണ് ചോദ്യവും ഉത്തരവുമൊക്കെ-കാണാതെ, തെറ്റാതെ പറയാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് ഈ വയസ്സിലും രവിയേട്ടൻതന്നെ അതു വർഷംതോറും കെട്ടുന്നത്. പ്രത്യേക ഈണത്തിൽ ഉച്ചത്തിൽ താളത്തിൽ അദ്ദേഹം അതു പറയുന്നതു കേൾക്കാൻ നല്ല രസമാണ്. വലിയ ശരീരംകൊണ്ടു കളിക്കുമ്പോൾ ചലനങ്ങളെല്ലാം അതിശയോക്തിപരമായി മാറും. ശരീരഭാരംകൊണ്ട് ഓരോ ചുവടും ഭൂമികുലുക്കിക്കൊണ്ടും പൊടിപറത്തിക്കൊണ്ടും താണ്ഡവമാടും. ഒറ്റയ്ക്കൊരാൾ അരങ്ങുനിറയ്ക്കുന്ന അത്ഭുതപ്രതിഭാസം. ഇടതടവില്ലാതെ, ഒന്നരമണിക്കൂറിലേറെ സമയം കളിപ്പന്തലിൽ, എല്ലാവരുടേയും നോട്ടപ്പാടിൽ ചുവടുപിഴയ്ക്കാതെ കളിച്ചുതീർക്കാൻ അസാമാന്യമായ സിദ്ധിതന്നെവേണം. ഓരോ വട്ടവും കാലുകളുടെ വിന്യാസത്തിൽ രവിയേട്ടൻ പുതുമകൊണ്ടുവരാൻ ശ്രമിക്കും. അത് മനോധർമ്മമാണ്. കണ്യാർകളിയിൽ മുഖഭാവത്തിനു പ്രാധാന്യമില്ല. പക്ഷേ, താളക്കണക്കുകളെ കാലുകൾകൊണ്ടു വ്യാഖ്യാനിക്കുന്നതിലാണ് ഓരോരുത്തരുടേയും വ്യക്തിത്വം. രവിയേട്ടന്റെ ഒറ്റച്ചക്കിലിയൻ കാലുകൾ കാണാൻ നെന്മാറയിൽനിന്നും മഞ്ഞളൂരിൽനിന്നുമൊക്കെ കളിപ്രേമികൾ വന്നെത്താറുണ്ട്.

പഴകിപ്പിഞ്ഞിയ ഒരു നോട്ടുബുക്കിലാണ് രവിയേട്ടൻ കളിയുടെ പാട്ടും വാണാക്കുമൊക്കെ എഴുതിവച്ചിരുന്നത്. ഓരോ തവണയും അതദ്ദേഹം ഉരുവിട്ടുപഠിക്കും. വീടുകെട്ടിപ്പൂർത്തിയാക്കിയതിൽപ്പിന്നെ അതിന്റെ മുകളിലെ ബാൽക്കണിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഉച്ചത്തിൽ തമിഴ് കലർന്ന ഭാഷയിൽ ചോദ്യോത്തരങ്ങൾ പറയുന്നത് പള്ളൂരുകാർ പലതവണ കണ്ടിട്ടുണ്ട്.

“സാപ്പൂസലാം...”

“അടേ നീയാർ?”

“ചക്കിലിയപ്പയ്യനയ്യാ സ്വാമീ...”

“നീ എന്ത ഊർ ചക്കിലിയനെടാ?”

“കൊങ്കുനാട്ടുമാതാരി മലയാളത്ത് ചക്കിലിയപ്പയ്യനയ്യാ സ്വാമീ...”

“നീങ്കൾ ആരെല്ലാം കൂടി വന്തിരിക്ക്ത്?”

“നാങ്കൾ അണ്ണൻ തമ്പി, മാമൻ മച്ചാൻ നാലുപേരോടു വന്തിരിക്ക്ത് സ്വാമീ...”

“അവാളെല്ലാം എങ്കെ പോയിരിക്ക്?”

“അവാൾ നാലുദിശൈക്ക് പോയിരിക്ക് സ്വാമീ...”

“ഏതെല്ലാം ദിശൈയ്ക്ക് പോയിരിക്ക്?”

“തെക്കെൻറ് ഒരു ദിശൈ, വടക്കെൻറ് ഒരു ദിശൈ, മേർക്കെൻറ് ഒരു ദിശൈ, കിഴക്കെൻറ് ഒരു ദിശൈ. ഇപ്പടി നാലു ദിശൈയ്ക്ക് പോയിരിക്ക്തയ്യാ സ്വാമീ...”

ചക്കിലിയന്റെ ഭാഷയ്ക്ക് അസാമാന്യ വ്യാകരണശുദ്ധിയും പ്രയോഗവൈഭവവുമുണ്ടാവണമെന്ന് രവിയേട്ടന് നിർബ്ബന്ധമാണ്. മുഴക്കവും ഗാംഭീര്യവും തെറിച്ചുവീഴുന്ന ഭാഷകൊണ്ട് സദസ്സിനെ പിടിച്ചിരുത്തണം. ജാതിയിൽ അതിനീചനും തൊഴിൽകൊണ്ട് ചെരുപ്പുകുത്തിയും സംസ്കാരംകൊണ്ട് ചത്തപശുവിനെ തിന്നുന്നവനുമാണെങ്കിലും ഇവൻ സാക്ഷാൽ പരമശിവന്റെ അവതാരവും വേദോപനിഷത്തുകളും ശാസ്ത്രങ്ങളുമെല്ലാം അരച്ചുകലക്കി കുടിച്ചവനും ആണെന്നാണ് കളിയിൽ സ്ഥാപിക്കാൻ പോകുന്നത്. നിസ്സാരനായ താൻ നാട്ടുപ്രമാണിമാരേയും കാണികളേയും തത്ത്വോപദേശം ചെയ്ത് ഉദ്ധരിക്കാനെത്തിയവനാണെന്നു ബോധ്യപ്പെടണമെങ്കിൽ അതിനുള്ള ഗാംഭീര്യം തന്റെ പ്രകടനത്തിലുണ്ടായിരിക്കണം. പള്ളൂർ ഗ്രാമത്തിൽ അത്രയ്ക്കു ശാസ്ത്രജ്ഞാനം രവിയേട്ടനെ കഴിഞ്ഞേ മറ്റാർക്കെങ്കിലുമുള്ളൂ. അഭ്യാസവേളയിൽ കളിയാശാൻ രവിയേട്ടനോടാണ് ഉപദേശം തേടാറുള്ളത്. പാട്ടും വിരുത്തവും സംഭാഷണങ്ങളും എഴുതിവെച്ച നോട്ടുപുസ്തകവുമായി കളിയച്ഛൻ കുഞ്ഞിക്കുട്ടനാശാൻ, അഭ്യാസത്തിനു നേതൃത്വം നൽകുമ്പോൾ രവിയേട്ടൻ അദ്ദേഹത്തെ പരിഹസിക്കും.

“ഏട്ടേ, പത്തറുപതു കൊല്ലമായില്ലേ ഈ കളിയുംകൊണ്ടു നടക്കുണൂ? ന്നീം പുസ്തകം ഉപേക്ഷിക്കാറായില്ലേ?”

“അതുപിന്നെ, സംഗതി ഒറ്റച്ചക്കിലിയനാ രവീ... മൂന്നരമണിക്കൂർ കളിക്കുന്ന ‘മാരിയമ്മ’യും ‘വേട്ടുവക്കണക്കരും’ എനിക്ക് നിസ്സാരമാണ്. ഇതങ്ങനെയല്ല. ലോകശാസ്ത്ര കാവ്യതത്ത്വങ്ങൾ മുഴുവൻ മനഃപാഠമാക്കണം. ഇവൻ ചില്ലറക്കാരനല്ല.”

“ഏതുറക്കത്തിലും എന്നോടു ചോയിച്ചോളൂ. ഞാൻ തെറ്റാതെ പറയാം. കളികഴിഞ്ഞാലും കുറേ ദിവസത്തേയ്ക്ക് ചക്കിലിയൻ എന്നിൽനിന്ന് ഇറങ്ങിപ്പോകാറില്ല.”

അപ്പറഞ്ഞതു ശരിയാണെന്നു ബോധ്യപ്പെടുത്തും വിധത്തിൽ, പുതുക്കുളത്തിന്റെ വക്കത്തുകൂടി നടക്കുന്ന പള്ളൂരുകാർ, അക്കൊല്ലത്തെ കണ്യാർകളി കഴിഞ്ഞിട്ടും അടുത്ത ചില രാത്രികളിൽ ‘പ്രതീക്ഷാ’വീടിന്റെ മട്ടുപ്പാവിൽനിന്ന് ഉച്ചത്തിലുള്ള രവിയേട്ടന്റെ വാണാക്കുകൾ കേൾക്കാറുണ്ട്:

“ആനാൽ സ്വാമീ... അതെപ്പടിയെന്റാൽ...”

“പരാപരങ്കളിൽ പരം തോന്റീ...”

“പരത്തിൽ ശിവൻ തോന്റി, ശിവനിൽ ശക്തി തോന്റി, ശക്തിയിൽ പുത്തി തോന്റി, പുത്തിയിൽ ഭൂതാവി തോന്റി, ഭൂതാവിയിൽ ബിന്ദു തോന്റി, ബിന്ദുവിൽ വായു തോന്റി, വായുവിൽ ആകായം തോന്റി, ആകായത്തിൽ ഇരവി തോന്റി, ഇരവിക്ക് പരവി തോന്റി, പരവിയിൽ പക്ഷി തോന്റി, പക്ഷിയിൽ അന്നം തോന്റി, അന്നത്തിൽ രസം തോന്റി, രസത്തിൽ ശുക്ലം തോന്റി, ശുക്ലത്തിൽ ശോണിതം തോന്റി, ശോണിതത്തിൻ നടുവിലേ ഒരു ചുഴിയുണ്ടായി, മെയ്യപ്രമാണമെന്റ് ഒരു ദ്വാരവും അഞ്ച് പഞ്ചഭൂതവും ഒന്‍പതു ദ്വാരവും തൊണ്ണൂറ്റിയാറു തത്ത്വവും കുടിയിരുക്കിറ ഒരു കട്ടയിരുക്കുത്, അന്ത കട്ടയിലേ വന്തു പിറന്തിരുക്കിറത്...”

താഴെ വഴിയരികിൽ അതു കേട്ടുനിൽക്കുന്നവർ കോരിത്തരിക്കും. ജീവന്റെ ഉല്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. തമിഴ് ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ. ഇതൊക്കെ അരച്ചുകലക്കിക്കുടിച്ചവനാണ് ഒറ്റച്ചക്കിലിയൻ. അതിന്റെ മുപ്പൊരുളുകളായ ‘പതി, പശു, പാശം’ എന്നിവയെക്കുറിച്ച് ആഴത്തിൽ അറിയാൻ രവിയേട്ടൻ പല നാളുകളായി പഠിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡം മുഴുവൻ നിർമ്മിച്ചിരിക്കുന്നത് ഈ മൂന്നു പൊരുളുകളാലാണ്. ഈശ്വരൻ എന്ന പ്രാഥമിക ശക്തി, ജീവൻ എന്ന രണ്ടാംപൊരുൾ, അറിവില്ലാത്ത ജഡങ്ങളായ മൂന്നാംപൊരുൾ. ഇതല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. പതിനാല് ശൈവശാസ്ത്ര ഗ്രന്ഥങ്ങളിൽ തലയായ ‘ശിവജ്ഞാനബോധ’മാണ് രവിയേട്ടൻ ആവർത്തിച്ചു വായിച്ചു പഠിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ മെയ്കണ്ടാർ എന്ന മഹായോഗി രചിച്ച ഈ ഗ്രന്ഥത്തിൽ 12 സൂത്രങ്ങളിലായി ആകെ നാൽപ്പതു വരികളേയുള്ളൂ. പക്ഷേ, പ്രപഞ്ചതത്ത്വങ്ങൾ മുഴുവൻ ഈ കുറച്ചുവരികളിലായി അദ്ദേഹം സംഗ്രഹിച്ചിരിക്കുന്നു. ചിദംബരം നടരാജരെ മനസ്സിൽ ധ്യാനിച്ച് ഓരോ തവണ വായനയ്ക്കിരിക്കുമ്പോഴും രവിയേട്ടൻ ‘തിരുച്ചിറ്റമ്പലം’ എന്നു പ്രാർത്ഥിക്കും. വായന മുഴുമിക്കുമ്പോഴും ശിവസാന്നിധ്യം ഉറപ്പാക്കാനായി ‘തിരുച്ചിറ്റമ്പലം’ എന്നു പ്രാർത്ഥിച്ച് എഴുന്നേൽക്കും.

വർഷത്തിലൊരിക്കൽ ഒന്നരമണിക്കൂർ അവതാരമെടുക്കുന്ന ഒറ്റച്ചക്കിലിയൻ പിന്നെ പള്ളൂരുകാരെ അടുത്ത ഒരു വർഷത്തേയ്ക്കു മുഴുവൻ ആത്മീയമായി സ്വാധീനിക്കണമെന്ന് രവിയേട്ടനു നിർബ്ബന്ധമാണ്. കണ്യാർകളിയിൽ മുന്നൂറിലധികം പൊറാട്ടുകളുള്ളതിൽ ഇതുമാത്രം തനിക്ക് ആകർഷകമായി തോന്നിയത്, ആളുകളെ രസിപ്പിക്കുക എന്ന ലക്ഷ്യം തന്നെ പലപ്പോഴും മറക്കുന്ന ഒരു കളിയാണ് ഒറ്റച്ചക്കിലിയന്റേത് എന്നതിനാലാണ്. രസിപ്പിക്കലല്ല, പഠിപ്പിക്കലാണ്, പലതും ഓർമ്മിപ്പിക്കലാണ്, മയക്കത്തിൽനിന്നു ജനങ്ങളെ ഉണർത്തിയെടുക്കലാണ് ഒറ്റച്ചക്കിലിയന്റെ അവതാരദൗത്യം.

4

മൂന്നര വർഷത്തെ സർവ്വീസ് ബാക്കിനിൽക്കുമ്പോഴാണ് രവിയേട്ടൻ വളണ്ടറി റിട്ടയർമെന്റിന് എഴുതിക്കൊടുക്കുന്നത്. ജോലി മടുത്തിട്ടോ വെറുത്തിട്ടോ ഒന്നുമായിരുന്നില്ല. ശ്രദ്ധ കിട്ടുന്നില്ല. ഭയം കൂടിക്കൂടിവരുന്നു. ഇല്ലാത്ത പലതും കണ്ണിൽക്കാണുന്നു. ആയിരക്കണക്കിനു ജീവനുംവെച്ചുള്ള കളിയായതുകൊണ്ട്, ഡോക്ടർതന്നെ ഉപദേശിച്ചതായിരുന്നു റിട്ടയർമെന്റ്. വിരമിക്കൽ ഒന്നാം മരണമാണെന്നാണ് പറയാറ്. രവിയേട്ടന് അതു പൂർണ്ണമായും സത്യമായിരുന്നു. അത്രയ്ക്ക് സംഭവബഹുലവും സങ്കീർണ്ണവുമായിരുന്നു ആ മുപ്പതിറ്റാണ്ട്. ചത്തുജീവിച്ച വലിയൊരു കാലഘട്ടം. പക്ഷേ, നിവൃത്തിയില്ലാതായപ്പോൾ പിരിയാൻതന്നെ തീരുമാനിച്ചു. സാമ്പത്തിക നേട്ടങ്ങൾ കുറേയേറെ ഇല്ലാതാകുമെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ താക്കീതു ചെയ്തെങ്കിലും ഉറക്കമൊഴിഞ്ഞ രണ്ടു രാത്രികൾകൊണ്ട് രവിയേട്ടൻ തന്റെ ജോലി മതിയാക്കാൻ തന്നെ തീരുമാനിച്ചു. ഭാര്യയും മക്കളുമൊക്കെ അതിനെ പിൻതാങ്ങി.

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ലോക്കോ പൈലറ്റായാണ് 32 വർഷമായി രവിയേട്ടന്റെ റയിൽവേ ജന്മം. ആയിരക്കണക്കിനു യാത്രക്കാരെ വഹിക്കുന്ന ഉരുക്കുരാക്ഷസനേയും കൊണ്ട് 130 കിലോമീറ്റർ സ്പീഡിലൊക്കെ അനന്തമായ നൂൽപ്പാളങ്ങളിലൂടെ വർഷങ്ങളോളം സഞ്ചരിച്ചിട്ടുണ്ട്. വളവുതിരിയുമ്പോൾ മുന്നിലൊരു മലയിടിഞ്ഞു വീണിട്ടുണ്ടെങ്കിൽ, സിഗ്നൽതെറ്റി സ്വന്തം പാളത്തിലൂടെ എതിരേനിന്ന് മറ്റൊരു വണ്ടി പാഞ്ഞുവരുന്നുണ്ടെങ്കിൽ, നിർത്താത്ത സ്റ്റേഷനുകളിൽ ട്രാക്കു മാറ്റുന്നതിൽ പാളിച്ചപറ്റി, നിർത്തിയിട്ട ഗൂഡ്‌സ് ട്രെയിനിന്റെ അതേ ട്രാക്കിൽ കയറിയാൽ, കാഴ്ച തിരിച്ചറിയുന്ന ഇടവേളയ്ക്കുമുന്നേ എല്ലാം തീർന്നിരിക്കും. നിയന്ത്രണമില്ലാത്ത ഒരു ‘റോളർകോസ്റ്റർ യാത്ര’യായി മുപ്പതിലധികം വർഷം രാപ്പകൽ തന്റെ ഔദ്യോഗിക ജീവിതം നയിച്ച രവിയേട്ടൻ ഒടുവിൽ സ്വയം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിനു കിലോമീറ്ററുകൾ യാത്ര ചെയ്തിട്ടും എങ്ങുമെത്താത്ത യാത്രികൻ. വിരമിക്കുന്ന അവസാനത്തെ യാത്ര പുറപ്പെടുമ്പോഴും ‘പൊന്നിൻകിരാതമൂർത്തി’യെ മനസ്സാധ്യാനിച്ച്, മരിച്ചുപോയ അച്ഛനമ്മമാരേയും സ്വന്തം കുടുംബത്തേയും ഓർത്ത്, ആങ്ക്‌സൈറ്റി കുറയ്ക്കാനായി ഡോക്ടർ നിർദ്ദേശിച്ച മരുന്നു കഴിച്ച്, അദ്ദേഹം ക്യാബിനിൽ കയറി. മൊബൈൽ വാൾപേപ്പറായി കിരാതമൂർത്തിയുടെ ചിത്രം തന്നെയാണ് വെച്ചിട്ടുള്ളത്, എപ്പോഴും തൊട്ടുതൊഴാനും നെഞ്ചോടു ചേർക്കാനും. അതൊരു ധൈര്യമാണ്. മൂപ്പര് വിളിച്ചാൽ വിളിപ്പുറത്താണ്. അത്രയ്ക്കു ശക്തിയാണ്. അസിസ്റ്റന്റ് കൃഷ്ണപ്പ രവിയേട്ടനു വേണ്ടതെല്ലാം ചെയ്തുകൊണ്ട് കൂടെയുണ്ട്.

ലോക്കോ പൈലറ്റുമാരുടെ ജീവിതകഥകൾ ഇപ്പോൾ ധാരാളമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രവിയേട്ടനും ഉണ്ട് മാസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തിയ സംഭവങ്ങൾ. എണ്ണമറ്റ ‘റൺഓവറു’കൾ! (പാളത്തിൽ അപകടമായോ ആത്മഹത്യയായോ മനുഷ്യജീവൻ പൊലിയുന്നതിനു റയിൽവേ നൽകിയ ഓമനപ്പേരാണ് ‘റൺഓവർ’). ആത്മഹത്യകൾ അധികവും സ്ത്രീകളുടേതാണ്. എഞ്ചിന്റെ മുന്നിലുള്ള ക്യാറ്റിൽഗാർഡിൽ നീണ്ട തലമുടി കുടുങ്ങി ശരീരഭാഗങ്ങളും വലിച്ചുകൊണ്ട് വണ്ടി കുറേ നീങ്ങും. അസിസ്റ്റന്റിനെ വണ്ടിയിൽത്തന്നെയിരുത്തി, താൻതന്നെ ഇറങ്ങിച്ചെന്ന് അറ്റന്റ് ചെയ്യുകയാണ് പതിവ്. അസാമാന്യ മനക്കരുത്തുള്ളവർക്കേ ഇതൊക്കെ കണ്ടുനിൽക്കാൻ തന്നേ പറ്റൂ. രവിയേട്ടൻ പറയും, സ്ത്രീകളുടെ ഓമനത്തം മുഴുവൻ അവരുടെ നെറ്റിയിലായിരിക്കും. അറ്റുപോയ തലയിലാണെങ്കിൽപ്പോലും അവിടം ഒന്നു തലോടാൻ തോന്നിപ്പോകുമെന്ന്.

അടുത്ത സ്റ്റേഷനിൽ അറിയിച്ച് പൊലീസെത്തി ബോഡി ക്ലിയർ ചെയ്തിട്ടേ അവിടെനിന്നു നീങ്ങാൻ പറ്റൂ. ദമ്പതിമാരുടെ ആത്മഹത്യയൊക്കെ വിചിത്രമായ രീതിയിലായിരിക്കും. ഒരു രാത്രിയിൽ വളവുതിരിഞ്ഞുവന്ന വണ്ടി അവ്യക്തമായ ഒരു കാഴ്ചകണ്ട് ബ്രേക്കിടേണ്ടിവന്നു. പാളത്തിന്റെ നടുക്ക് ഇലകളും പൂക്കളുംകൊണ്ട് ഒരു മെത്തയുണ്ടാക്കി, പരിപൂർണ്ണ നഗ്നരായി ഇണചേരുന്ന നിലയിൽ ഒരാണും പെണ്ണും. അബദ്ധമല്ല, ആ നിലയിൽ മരിക്കാൻ തീരുമാനിച്ച് വന്നിരിക്കുകയാണവർ. ആദ്യം എന്തോ വിചിത്രജീവിയാണെന്നാണ് രവിയേട്ടൻ വിചാരിച്ചത്. സ്ത്രീയുടെ രണ്ടുകാലുകളും ‘വി’ ആകൃതിയിൽ ആകാശത്തേയ്ക്ക് ഉയർന്നുനിൽക്കുന്നു. പുരുഷൻ അവളിലേയ്ക്ക് ആണ്ടിറങ്ങിയിരിക്കുന്നു. ബ്രേക്ക് അപ്ലൈ ചെയ്യാനുള്ള ഇടവേള കിട്ടുംമുന്‍പേ വലിയ ശബ്ദത്തിൽ അവരെ വണ്ടി തട്ടിക്കഴിഞ്ഞു. ആ പ്രദേശമാകെ ചോര ചീറ്റിത്തെറിച്ച്, ശരീരഭാഗങ്ങൾ എമ്പാടും ചിതറി, ഹോ... രവിയേട്ടൻ പിന്നെ ദിവസങ്ങളോളം ഉറക്കമില്ലാതെ കഴിച്ചുകൂട്ടി. ഭാര്യയെ തൊടുമ്പോഴൊക്കെ രവിയേട്ടൻ ആ ദൃശ്യം ഓർത്ത് പിൻവാങ്ങും. രവിയേട്ടന്റെ മുടിയിൽ തഴുകി, അവർ സമാധാനിപ്പിക്കും.

ഒരിക്കൽ രവിയേട്ടൻ അവരോട് ഒരു സംഭവം പറഞ്ഞിരുന്നു. പെരുമഴയുള്ള ഒരു രാത്രി. ഷണ്ടിംഗിനായി എന്‍ജിനുമോടിച്ച് സ്റ്റേഷനിൽനിന്നു നീങ്ങിയതാണ്. വെളിച്ചം കുറഞ്ഞ അറ്റത്തെത്തിയപ്പോൾ പാളത്തിന്റെ നടുക്ക് ഒരു പെൺകുട്ടി മഴ മുഴുവൻ നനഞ്ഞ് കരഞ്ഞൊലിച്ചുകൊണ്ട് നിൽക്കുന്നു. പലതവണ ഹോൺമുഴക്കി. വണ്ടി അടുത്തെത്തിയിട്ടും അവൾ മാറുന്ന വട്ടമില്ല. വയലറ്റു വെളിച്ചത്തിൽ ആകാശം പൊട്ടിപ്പെയ്യുന്ന മഴയത്ത് അവൾ അതേ നിൽപ്പ്. യമധർമ്മനെപ്പോലെ മുന്നിൽ അലറിനിൽക്കുന്ന തീവണ്ടിയെ അവൾ കാമം പൂണ്ട കൈകളുമായി മാടിവിളിക്കുകയായിരുന്നു. രവിയേട്ടന് ഇറങ്ങിച്ചെന്ന് പിടിച്ചുമാറ്റേണ്ടിവന്നു. അവൾ വാശിപിടിച്ച് കുതറി, നിലവിളിച്ചു കരയാൻ തുടങ്ങി. രവിയേട്ടന്റെ കൈകളിൽ കടിച്ചും മാന്തിയും അവൾ ആക്രമിക്കാൻ തുടങ്ങി. ബലിഷ്ഠമായ തന്റെ കൈകൾകൊണ്ട് അദ്ദേഹം അവളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു വീഴ്ത്തി. പിന്നെ നനഞ്ഞുകുതിർന്ന അവളെ വാരിയെടുത്ത്

ക്യാബിനിൽ കയറ്റി, സ്റ്റേഷനിലെത്തിക്കേണ്ടിവന്നു. പിന്നീടാണ് രസം, രവിയേട്ടനെതിരെ സ്ത്രീപീഡനത്തിന് അവൾ കേസുകൊടുത്തു. റെയിൽവേ ജീവിതത്തിലെ ആദ്യത്തെ പ്രഹരമായിരുന്നു അത്. വർഷങ്ങളെടുത്തു, അതിൽനിന്നു കഷ്ടി ഊരിയെടുക്കാൻ. പെൺകുട്ടിക്ക് മാനസികരോഗമാണെന്നും ആത്മഹത്യാശ്രമത്തിനു കേസെടുക്കണമെന്നും ഡോക്ടർ വിധിയെഴുതിയാണ് അന്നു രക്ഷപ്പെട്ടത്. പക്ഷേ, കൊടുംമഴയത്തുള്ള ആ പെൺകുട്ടിയുടെ നിൽപ്പ് രതിയും മൃതിയും തമ്മിലുള്ള പുതിയ പാഠങ്ങൾ രവിയേട്ടനെ പഠിപ്പിക്കുന്നതായിരുന്നു. സ്ത്രീകളുടെ നിത്യകാമുകനാണ് തീവണ്ടിയെന്ന് അദ്ദേഹം വിധിയെഴുതിയത് അങ്ങനെയാണ്. രതിക്ക് സന്നദ്ധയായി മലർന്നു കണ്ണടച്ചുകിടക്കുന്ന ഓരോ സ്ത്രീയും ആത്മഹത്യയ്ക്കു തയ്യാറായി പാളത്തിൽകിടക്കുന്നതുപോലെയാണെന്ന് രവിയേട്ടനു വെറുതേ തോന്നും.

5

എന്തുകൊണ്ടാണ് തനിക്ക് ഒറ്റച്ചക്കിലിയനോട് ഇത്രയ്ക്കു താദാത്മ്യമെന്ന് രവിയേട്ടൻ പലപ്പോഴും ഓർത്തുനോക്കാറുണ്ട്. തന്റെ സാഹചര്യവുമായോ ജോലിയുമായോ ഒന്നും പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത ഏതോ കാലത്തും ദേശത്തും മാനസികാവസ്ഥയിലുമുള്ള കഥാപാത്രം. എന്നിട്ടുമെന്തേ “തിനതേന്തിന... തിനതേന്തിന...” എന്ന വായ്ത്താരി കേൾക്കുമ്പോഴേക്കും വെളിച്ചപ്പാട് ആവേശിക്കുമ്പോലെ തന്നിലേയ്ക്ക് ചക്കിലിയൻ ആവേശിക്കുന്നത്?

ചക്കിലിയന്റെ വംശാവലി പറയുമ്പോൾ രവിയേട്ടൻ നിന്നുവിറയ്ക്കും. താൻ ആരാണെന്നും തന്റെ ഉത്ഭവം എവിടെനിന്നാണെന്നും ഊറ്റംകൊള്ളുന്ന സന്ദർഭം!

“മുന്ന്ക്ക് പിറന്തത് യമൻ

അത്ക്കും പിറക് യമധർമ്മൻ

അത്ക്കും പിറക് ജാംബവാൻ

അത്ക്കും പിറക് തിരുവള്ളുവർ

അത്ക്കും പിറക് അമ്പലാര്

അത്ക്കും പിറക് പാക്കനാര്

ഇപ്പടി ആറുപിറപ്പും കഴിന്ത് ഏഴാമത് പിറപ്പിൽ അടിയൻ ചക്കിലിയനായ് വന്ത് പിറന്തിരുക്ക്തയ്യാ സ്വാമീ...”

എന്നാൽ, അടുത്ത നിമിഷം എല്ലാ അഹന്തകളുടേയും കടയ്ക്കൽ തീകൊളുത്തിക്കൊണ്ട് ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചു ചക്കിലിയൻ ബോധിപ്പിക്കും.

“ആനാൽ സ്വാമീ, വെടിയറ്ത്ക്ക് മുന്നേ അന്ത കറുകനാമ്പിൻ തലൈയിലേ മഞ്ചത്തണ്ണി എപ്പടി നിപ്പാർ സ്വാമീ...”

സൂര്യോദയവേളയിൽ വജ്രംപോലെ തിളങ്ങുന്ന മഞ്ഞുതുള്ളിയിൽ അത്ഭുത മഹാസൗന്ദര്യം മുഴുവൻ ദർശിച്ച് അടുത്തനിമിഷം ഒരു ഇളംകാറ്റിൽ ആ മഞ്ഞുകണം താഴെവീണു പൊലിയുംപോലെ അല്പായുസ്സാണ് ജീവിതമെന്ന്. ഇങ്ങനെ രണ്ടറ്റവും തൊടുന്ന ദാർശനിക ചിന്തയാണ് ചക്കിലിയന്റെ കരുത്ത്. അതൊക്കെ വിശദീകരിക്കുമ്പോൾ രവിയേട്ടന്റെ കണ്ണുകൾ തിളങ്ങും. അമ്മയുടെ ഗർഭത്തിലിരിക്കുമ്പോൾ താൻ കണ്ട സ്വപ്നമാണ് താനെന്ന് ചക്കിലിയൻ പറയുന്നു. അഞ്ചിന്ദ്രിയങ്ങളും ത്രിഗുണങ്ങളും ഷഡാധാരങ്ങളും ഒക്കെയടങ്ങുന്ന തന്റെ തത്ത്വം നെഞ്ചിൽ അന്‍പത്തൊന്നക്ഷരങ്ങളാൽ കുറിച്ചിട്ടിരിക്കുന്നുവെന്നാണ് പറയുന്നത്. നിറുകയിൽ സഹസ്രാരപത്മം വിടർത്തുന്ന മഹാശക്തി. തന്റെ ജന്മദൗത്യം സ്വപ്നത്തിൽ ദർശിച്ച് ജന്മമെടുത്ത മഹായോഗിയാണ് ഈ ചക്കിലിയൻ.

എന്നാൽ, തനിക്കായി നീക്കിവച്ച ദൗത്യം എന്നു പൂർത്തിയാക്കുന്നുവോ അന്ന് യമകിങ്കരന്മാർ വന്നു തിരിച്ചുവിളിക്കുമ്പോൾ താൻ പകച്ചുനിൽക്കില്ലെന്നും പിന്തിരിഞ്ഞോടില്ലെന്നും അവൻ ആണയിടുന്നു. മരണത്തെ തന്റേടത്തോടെ നേരിടേണ്ടതെങ്ങനെയെന്ന് ചക്കിലിയൻ നമ്മളോട് പറയുകയാണ്.

രവിയേട്ടൻ ഈ ഭാഗങ്ങളൊക്കെ ആടുമ്പോൾ മഹാശിവഭക്തൻ നന്തനാരുടെ പുനർജ്ജന്മമാണെന്നു തോന്നിപ്പോകും. ചിദംബരക്ഷേത്രത്തിൽ അഗ്നിപരീക്ഷയ്ക്കിരയായ മറ്റൊരു ചക്കിലിയൻ. രവിയേട്ടൻ പെരിയപുരാണത്തിൽ നന്തനാർ ചരിതം വായിച്ചിട്ടുണ്ട്. ചിദംബരം ക്ഷേത്രത്തിലേയ്ക്ക് പറവാദ്യമുണ്ടാക്കാൻ വേണ്ട തോലുകൊണ്ടുവരുന്നതും യാഴ് എന്ന വാദ്യത്തിൽ കെട്ടിവരിയാനുള്ള തോൽക്കയർ ഉണ്ടാക്കുന്നതും നന്തനാരാണ്. പൂജയ്ക്ക് ആവശ്യമുള്ള ഗോരോചനം എന്ന വാസനാദ്രവ്യം കൊണ്ടുവരുന്നതും അദ്ദേഹമാണ്. ഊണിലും ഉറക്കത്തിലും

ശ്വാസത്തിൽപ്പോലും പരമശിവനെ പ്രാർത്ഥിച്ചുകഴിയുന്ന മഹാഭക്തനായ നന്തനാർ. പക്ഷേ, അദ്ദേഹത്തിന്റെ ജാതി അദ്ദേഹത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കി. എന്നും ക്ഷേത്രനടയിൽ വന്നുനിന്ന് അദ്ദേഹം ഉള്ളുരുകി വിളിക്കും. എല്ലാ ശിവക്ഷേത്രങ്ങളിലും നടയ്ക്കൽ നിന്നാൽ നേരെ ശിവനെ കാണാനാവില്ല. സാക്ഷാൽ നന്ദികേശൻ ശ്രീകോവിലിനു മുന്നിൽ നടയടച്ച് ഇരിക്കുന്നുണ്ടാവും. തിരുപ്പൺകൂറിലുള്ള ശിവലോകനാഥർ സ്വാമികോവിലിൽ ഒരിക്കൽ നന്തനാർ ചെന്നു തൊഴാൻ നേരം മുന്നിലെ നന്ദികേശനെ കണ്ട് മനമുരുകി കരഞ്ഞുവിളിച്ചു. ഈ നന്ദികേശൻ കാരണം തനിക്ക് അങ്ങയെ ഒരുനോക്കു കാണാൻപോലും കഴിയാതെവന്നല്ലോ എന്ന്. ശിവൻ ആ വിളികേട്ടു. നന്ദികേശനോട് തന്റെ നടയ്ക്കൽ നിന്ന് അല്പം മാറിയിരിക്കാൻ ആജ്ഞാപിച്ചു. ദേവനെ കൺകുളിർക്കെ കണ്ട് നന്തനാർ നിർവൃതിയടഞ്ഞു (ഇപ്പോഴും ആ ക്ഷേത്രത്തിൽ നന്ദികേശൻ വടക്കോട്ടുമാറിയാണ് ഇരിക്കുന്നത്).

ചിദംബരദർശനം എന്നും സ്വപ്നം കണ്ടുകിടക്കുന്ന നന്തനാർ ഉറങ്ങാൻ നേരം മനസ്സിലുറപ്പിക്കും: നാളെ ഞാൻ എന്തായാലും തില്ലൈ നടരാജനെ നേരിൽ ദർശിക്കും എന്ന്. ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നറിയാമെങ്കിലും എല്ലാവരോടും നന്തനാർ “നാളെപ്പോവും നാളെപ്പോവും” എന്ന് ഉറപ്പിച്ചു പറയും. ആളുകൾ ഇതുകണ്ടു കളിയാക്കിയാണ് അദ്ദേഹത്തെ ‘തിരുനാളൈപ്പോവാർ’ എന്നു വിളിച്ചുതുടങ്ങിയത്. ശൈവനായനാർമാരിൽ ഇന്നദ്ദേഹം അറിയപ്പെടുന്നതുതന്നെ ആ പേരിലാണ്.

പക്ഷേ, ആ സ്വപ്നം ഒരുനാൾ നടരാജൻ നിവർത്തിക്കുക തന്നെ ചെയ്തു. എന്നും നന്തനാരുടെ സ്വപ്നത്തിൽ വരാറുള്ള ഈശ്വരൻ ഒരു ദിവസം ക്ഷേത്രപുരോഹിതന്മാരുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. എന്റെ ഒരു മഹാഭക്തൻ നാളെ ക്ഷേത്രം ദർശിക്കാനെത്തുന്നുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട അവനെ നിങ്ങൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചാനയിക്കണം എന്നു കല്പിച്ചു. പിറ്റേന്ന് എല്ലാ സജ്ജീകരണങ്ങളോടും കൂടി നന്തനാരുടെ ക്ഷേത്രദർശനത്തിനുള്ള വേളയായി. ഇവനെയൊക്കെ കാണാൻ നിൽക്കുന്ന ശിവനെ വെറുതെയല്ല ‘പിത്തൻ’ എന്നു വിളിക്കുന്നത് എന്ന് കൂട്ടത്തിലാരോ പുലമ്പി. ശിവന് അത്രയ്ക്കു പ്രിയപ്പെട്ടവനാണ് ഇവനെങ്കിൽ അതു തെളിയിക്കട്ടെ എന്നായി മറ്റൊരുവൻ. ഏത് അഗ്നിപരീക്ഷയും താൻ നേരിടുമെന്ന് നന്തനാർ ഉള്ളുരുകി പറഞ്ഞു. നടരാജന്റെ കൈകാര്യകർത്താക്കൾ അവനായി ഒരു അഗ്നികുണ്ഡമൊരുക്കി. ആകാശം മുട്ടുന്ന തീജ്വാലകളിലേയ്ക്ക് പഞ്ചാക്ഷരീമന്ത്രം ഉച്ചത്തിൽ ജപിച്ച് നന്തനാർ നടന്നടുത്തു. അഗ്നികുണ്ഡത്തിൽനിന്നു പിന്നെ പുറത്തുവന്നത് ഒരു നേർത്ത തീനാളം മാത്രമായിരുന്നു. അത് ശ്രീകോവിലിലെ ആകാശലിംഗത്തിൽ ചെന്നലിഞ്ഞുചേർന്നു.

പെരിയപുരാണം അടച്ചുവയ്ക്കുമ്പോൾ രവിയേട്ടന്റെ മനസ്സിൽ ഏഴോ എട്ടോ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ പഴയ ഒറ്റച്ചക്കിലിയന്റെ രൂപം നിറഞ്ഞുനിൽക്കും. കളിയുടെ അവസാനവട്ടങ്ങളിൽ ആദിപരമേശ്വരിയും ശിവകാമിയുമായവളെ മനസ്സിൽ ധ്യാനിച്ച് വായ്ത്താരികൾ പാടും.

താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ

താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ

മുച്ചാൺനീളമല്ലോ എന്നുടല് തധീംതതാതൈ

ഒരുപിടിമണ്ണല്ലോ എൻവയറ് തധീംതതാതൈ

മൂൻറുമുഴംതുണ്ടല്ലോ എൻ വസ്ത്രം താൻ തധീംതതാതൈ

മാതാവേ വിട്ടുനാൻ പോകുമോ തധീംതതാതൈ

മരംവിട്ടുപോകുമോ നിഴലുതാൻ തധീംതതാതൈ

ശിലവിട്ടുപോകുമോ ഈശൻതാൻ തധീംതതാതൈ

താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ...

രവിയേട്ടനിൽ ആവേശിച്ച ഒറ്റച്ചക്കിലിയന്റെ ആത്മാവിനു തിരിച്ചിറക്കം സാധ്യമല്ലാതായി തൊഴുതുകലാശം കഴിഞ്ഞ് വാരിക്കൂട്ടിത്തൊഴുത് പന്തലിൽനിന്ന് ഇറങ്ങുമ്പോഴേക്കും അദ്ദേഹത്തിനു നിലത്ത് കാലുറയ്ക്കാതായി. കളിച്ചതിന്റെ ക്ഷീണമായിരിക്കുമെന്നു കരുതി ആരൊക്കെയോ അദ്ദേഹത്തെ താങ്ങി. ചെറിയ ഉടലിൽ വലിയ തത്ത്വം താങ്ങുന്നതിന്റെ അസന്തുലിതത്വമാണ് അതെന്ന് ആർക്കും അറിയാനായില്ല.

6

പള്ളൂരുകാരായ വിദേശികളിൽ ഏറ്റവും സമ്പന്നനും അതുകൊണ്ടുതന്നെ സ്വീകാര്യനുമായ. വിജയൻ ഡോക്ടർ പിന്നീടൊരിക്കൽ പറഞ്ഞു,

രവിയേട്ടന്റെ മരണം ശരിക്കും ഒരു ‘സ്‌കെയറി ഡെത്താ’യിരുന്നു. കൊവിഡ് മരണങ്ങളിൽ ഒരു ശതമാനത്തിലധികം ഇത്തരം ‘പേടിച്ചുതൂറി’ മരണങ്ങളാണ്. മരിച്ചുപോകുമല്ലോ എന്നു പേടിച്ചുപേടിച്ചുള്ള മരണം. അതൊരു വിരോധാഭാസമാണെങ്കിലും യാഥാർത്ഥ്യമാണ്. ഹൃദയസ്തംഭനങ്ങളിൽ വലിയൊരു ശതമാനം അങ്ങനെയുള്ളതല്ലേ?

ഹേയ്... രവിയേട്ടനെപ്പോലെ കരുത്തനായ ഒരാൾക്കോ? എത്രകാലം ഒറ്റയ്ക്ക് ദിവസങ്ങളോളം വണ്ടിയോടിച്ചയാളാണ് അദ്ദേഹം? പാതിരാനേരങ്ങളിൽ കൊടുംകാട്ടിനു നടുവിലൂടെ പാഞ്ഞുപോകുമ്പോൾ അദ്ദേഹം ഒരിക്കൽ, ആ മാദകമുഹൂർത്തം ശരിക്കും ആസ്വദിക്കാനായി, ട്രെയിനിന്റെ ഹെഡ്‌ലൈറ്റും ക്യാബിൻ ലൈറ്റുകളും മുഴുവൻ ഓഫാക്കിയിരുന്നു. 120 കിലോമീറ്റർ സ്പീഡിൽ കണ്ണുപൊട്ടുന്ന ഇരുട്ടത്ത് അടുത്ത സിഗ്നൽ വരെ ഓടിച്ച ഒരു സംഭവമുണ്ടായി.

ആണോ? അത് അപകടമല്ലേ?

സിഗ്നലിംഗ് സെഗ്മെന്റുകൾക്കിടയ്ക്ക് ലൈറ്റില്ലാതേയും യാത്ര സേഫാണ്. ലൈറ്റുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ! പിന്നെ രവിയേട്ടന്റെ കാലക്കേടിന് ഏതോ ലെവൽക്രോസിൽ ഒരു ജേണലിസ്റ്റ് അസ്വസ്ഥനായി നിൽപ്പുണ്ടായിരുന്നു. അയാൾ ഈ അത്യത്ഭുതം റിപ്പോർട്ടുചെയ്തു. അർദ്ധരാത്രിയിൽ ഹെഡ്‌ലൈറ്റുകളില്ലാതെ ഒരു ട്രെയിൻ അതിവേഗം പാഞ്ഞുപോവുക ഒന്നാലോചിച്ചുനോക്കൂ! അതു വാർത്തയായി. അന്വേഷണമായി. ചെക്കിംഗിനു വന്ന എന്‍ജിനീയർ, രവിയേട്ടന്റെ സമശീർഷനായൊരു കലാകാരനായതുകൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഛെ, ആ യാത്രയിൽ തന്റെയൊപ്പം ക്യാബിനിൽ ഞാനുണ്ടാവാതെ പോയല്ലോ!” അങ്ങനെ ആ അന്വേഷണം ക്ലോസ് ചെയ്തു.

വല്ലാത്ത ജന്മംതന്നെ!

പള്ളൂരെത്തിയാൽ ഒറ്റയ്ക്കല്ലേ ഈ പ്രതീക്ഷാ വീട്ടിൽ അങ്ങേര് താമസിക്കാറ്? വീടിനു മുന്നിലുള്ള പുതുക്കുളത്തിൽ എത്രയെത്ര ദുർമ്മരണങ്ങൾ നടന്നിട്ടുള്ളതാണ്! അമ്പലത്തിൽ അടിച്ചുതളിക്കാറുള്ള അമ്മിണിയമ്മയുടെ ശവം കുളത്തിന്റെ ഒത്തനടുക്ക് കമിഴ്ന്നു പാറിക്കിടക്കുന്നത് രവിയേട്ടന്റെ ബാൽക്കണിയിൽനിന്നാണ് ഞാൻ കണ്ടിട്ടുള്ളത്. പൊലീസ് ഇൻക്വസ്റ്റ് വൈകിയതുകൊണ്ട് ഒരു രാത്രി മുഴുവൻ ആ കിടപ്പുകിടന്നതാണ്. പായൽ വൃത്തിയാക്കാൻ കൊളുത്തിട്ടുകോരുമ്പോഴാണ് അഴകത്തെ സിന്ധുവിന്റെ മുടിയിൽ കുരുങ്ങിയത്. മീൻകൊത്തിപ്പറിച്ച കണ്ണുകളുമായി അവളുടെ ഭീകരരൂപം ഇന്നും കണ്ണിൽക്കാണാം. അതിനൊക്കെ സാക്ഷിയായിട്ടും ഇവിടെ യാതൊരു കൂസലുമില്ലാതെ വീടുകെട്ടി അതിന്റെ മട്ടുപ്പാവിൽ ഏതു നട്ടപ്പാതിരയ്ക്കും ഒറ്റച്ചക്കിലിയന്റെ വിരുത്തം പാടി നടക്കാറുള്ളത് നമ്മൾ കണ്ടിട്ടില്ലേ?

മറ്റുള്ളവരുടെ മരണം ഉൾക്കൊള്ളുന്നതുപോലെയല്ല

സ്വന്തം മരണത്തിന്റെ സാധ്യത തിരിച്ചറിയുമ്പോഴുള്ള ഞെട്ടൽ! ലോകത്താകമാനം ഇതുവരെ കൊറോണ മൂലം മരിച്ചവർ 70 ലക്ഷത്തിലധികം പേരാണ്. അതിൽ എത്ര പേർക്ക് ശരിക്കും കൊറോണ ബാധിച്ചിരുന്നു എന്നു നമുക്കറിയാമോ?

അതെന്താ? ആശുപത്രി റെക്കോർഡുകളിൽ മരണകാരണം രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ?

ഉണ്ടാവും. പക്ഷേ, അത് ക്ലിനിക്കലി പ്രൂവ് ചെയ്യണമെന്നൊന്നുമില്ല. അക്കാലത്തുള്ള എല്ലാ അസ്വാഭാവിക മരണങ്ങളും കൊറോണയുടെ കണക്കിൽ എഴുതിത്തള്ളുകയായിരിക്കും. നോക്കൂ, റെക്കോർഡുകൾ പ്രകാരം 2020 മാർച്ച് 11-നാണ് തുർക്കിയിൽ ലോകത്താദ്യമായി കൊറോണാമരണം സ്ഥിരീകരിച്ചത്. പക്ഷേ, ജനുവരിമുതലേ മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞതല്ലേ?

അജ്ഞാതരോഗം, അകാരണമായ മരണം... ഇതായിരുന്നല്ലോ ആദ്യമൊക്കെ.

അതെ, അകാരണമായ മരണം, വാർത്തകളിൽ നിറയുമ്പോൾ അതുണ്ടാക്കുന്ന ഉൽക്കണ്ഠ പതുക്കെ ദിനംതോറും വളരുകയായിരുന്നു. പിന്നെയത് നമ്മുടെ രാജ്യത്തെത്തുന്നു ജില്ലയിൽ, നാട്ടിൻപുറങ്ങളിൽ, പിന്നെ ബന്ധുക്കളിൽ, ഉറ്റവരിൽ, അങ്ങനെയങ്ങനെ നമ്മളെ മരണം നോട്ടമിട്ടു എന്ന

തോന്നൽ ശക്തമാവുന്നു. രോഗം പകരാതിരിക്കാനായി നിർദ്ദേശിച്ച സോഷ്യൽ ഐസൊലേഷൻ, ഒരുപാടു വിധത്തിലുള്ള ഉൽക്കണ്ഠാരോഗങ്ങൾക്കും വിഷാദരോഗങ്ങൾക്കും കാരണമായിട്ടുണ്ട്. നമ്മളൊക്കെ അടിസ്ഥാനപരമായി വ്യക്തികളാണെങ്കിലും നമുക്കാർക്കും തികച്ചും തനിച്ചു ജീവിക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ. ഒട്ടും മനുഷ്യപ്പറ്റില്ലെന്ന് നമ്മൾ എഴുതിത്തള്ളുന്ന ആളുകൾപോലും ഒറ്റപ്പെടലിന്റെ ആഘാതം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന കേസുകളുണ്ട്.

കൊറോണ നമ്മളെ ശരിക്കും ഒറ്റപ്പെടുത്തി അല്ലേ?

സത്യം. രണ്ടാം ലോകമഹായുദ്ധകാലത്തെ മരണങ്ങളുടെ അസംബന്ധതയാണ് അസ്തിത്വവാദം പോലുള്ള ചിന്താരീതികൾക്കു കാരണമായത് എന്നു പറയാറുണ്ട്. യുദ്ധം ഒരുതരത്തിൽ മനുഷ്യർ സൃഷ്ടിച്ച അസംബന്ധതയാണ്. എന്നാൽ, കൊവിഡോ?

അതും മനുഷ്യസൃഷ്ടിയാണെന്ന് ഒരു വാദമുണ്ടല്ലോ?

വാസ്തവം ഇനിയും കണ്ടെത്തിയിട്ടില്ലല്ലോ.

അതിനി എന്തു പുതിയ ദർശനമാണ് നമുക്കു സംഭാവനചെയ്യുക എന്നാർക്കറിയാം?

രവിയേട്ടൻ ജോലിയിൽനിന്ന് സ്വയം വിരമിക്കാൻ കാരണം അകാരണമായ ഉൽക്കണ്ഠയാണെന്നു പറഞ്ഞിട്ടുണ്ട്. അതിനു ധാരാളം സ്റ്റിറോയ്ഡുകളടക്കമുള്ള മരുന്നുകൾ കഴിക്കുകയും അതു കാഴ്ചയെ ബാധിക്കുകയും ചെയ്തപ്പോഴാണ് തന്റെ മൂന്നുപതിറ്റാണ്ടു കാലത്തെ സാഹസികതയ്ക്ക് വിരാമമിട്ടത്. പക്ഷേ, അത് അദ്ദേഹത്തെ കൂടുതൽ തളർത്തുകയാണ് ചെയ്തത്.

ഇത്തവണത്തെ കണ്യാർകളി ഉത്സവത്തിന് അവസാനമായി ഒറ്റച്ചക്കിലിയൻ കെട്ടി കളിയിൽനിന്നു വിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പലതവണ കളിയാശാനേയും ദേവസ്വം സെക്രട്ടറിയും ഫോണിൽവിളിച്ച് ഇക്കാര്യം ഉറപ്പിച്ചിരുന്നു. ഇത് അവസാനത്തേതാണെന്ന് ഒരു ഉൾവിളി ലഭിച്ചതുപോലെ.

പക്ഷേ, അതിനിടയ്ക്കല്ലേ കാര്യങ്ങൾ ഇത്രയധികം വഷളായി, കളിതന്നെ ശാസ്ത്രത്തിനു മാത്രമായി ചുരുക്കിയത്?

നാട്ടിലെത്താൻ കഴിയില്ലേ എന്ന് അവസാനത്തെ ആഴ്ചപോലും രവിയേട്ടൻ ശങ്കിച്ചിരുന്നു. കൊവിഡ് വാർത്തകൾ പരക്കുമ്പോഴും തന്റെ യാത്രയെ അതു ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു. തൊട്ടടുത്ത വീട്ടിലെ സുധാകരനെ വിളിച്ച്, ആളെ വിട്ട് തന്റെ വീടും പറമ്പും വൃത്തിയാക്കി വെക്കാൻ ഏല്പിച്ചിരുന്നു. ചക്കിലിയന്റെ രാജാപ്പാർട്ട് വേഷം, പച്ചയും ചുവപ്പും നിറത്തിലുള്ള ചുരുളും വേയ്സ്റ്റ്കോട്ടും പുതുതായി തുന്നിക്കാൻ ടെയിലർ മണിയെ വിളിച്ചേല്പിച്ചു. കൊടുവായൂർ ടൗണിൽച്ചെന്ന് വിലകൂടിയ തുണിവാങ്ങി തന്റെ അളവിന് തുന്നിവയ്ക്കാൻ പറഞ്ഞുകൊണ്ട് രവിയേട്ടൻ മണിയെ പലതവണ വിളിച്ചിരുന്നു. രണ്ടാം കളിയുടെ പ്രധാന ഹൈലൈറ്റ് താനായിരിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ എല്ലാവർക്കും തോന്നിച്ചത്. അതിൽ ആർക്കും അസ്വാഭാവികതയൊന്നും തോന്നിയില്ല. അമ്പലക്കമ്മിറ്റി ഇക്കൊല്ലത്തെ പിരിവ് ആരംഭിക്കും മുന്‍പേത്തന്നെ രവിയേട്ടന്റെ സംഭാവനയായ വലിയൊരു തുക അയച്ചുകിട്ടിയിരുന്നു. രണ്ടാം ദിവസം കളി പന്തലിൽ പ്രവേശിക്കും മുന്‍പ് മുതിർന്ന കളിക്കാരേയും വാദ്യക്കാരേയും ആദരിക്കുന്ന ചടങ്ങിൽ അവർക്കു കൊടുക്കാനുള്ള മുണ്ടും വേഷ്ടിയും കുത്താമ്പുള്ളിയിൽ പോയി വാങ്ങിവരണമെന്ന് ക്ലബ്ബ് സെക്രട്ടറിയെ പ്രത്യേകം വിളിച്ച് രവിയേട്ടൻ ചട്ടംകെട്ടിയിരുന്നു. പതിവുകാര്യങ്ങളായിരുന്നതുകൊണ്ട് ആരും അതിലൊന്നും ഒരു പ്രത്യേകതയും കണ്ടില്ല. പക്ഷേ, പിന്നീടാണ് കാര്യങ്ങളെല്ലാം തകിടംമറിഞ്ഞതും തിരിഞ്ഞുനോക്കുമ്പോൾ എല്ലാം കണക്കുകൂട്ടിയതുപോലെ സൂചനകൾ വായിച്ചെടുക്കാനായതും.

എത്തിച്ചേർന്നയിടത്തുനിന്ന് തിരിച്ചുവായിക്കുമ്പോഴാണ് ഓരോ യാത്രയ്ക്കും ലക്ഷ്യമുണ്ടാവുന്നത്. പള്ളൂർ ഗ്രാമത്തിൽ ഓരോ ദിവസവും കേൾക്കുന്ന മരണവാർത്തകൾ ഇങ്ങനെ പിന്നിലേയ്ക്കു വായിച്ച് മരിച്ചയാളുടെ കണക്കുകൂട്ടലുകളിലെത്തിച്ചേരാറുണ്ട്. നിലത്തിറക്കിക്കിടത്തിയ ശരീരത്തിനരികെ കരഞ്ഞും പിഴിഞ്ഞുമിരിക്കുന്ന സ്ത്രീകൾ മരണദിവസത്തെ ഓരോ സംഭവങ്ങളും എണ്ണിയെണ്ണിപ്പറയും. എന്നിട്ടു തീരുമാനിക്കും, “മൂപ്പര് എല്ലാം കണക്കുകൂട്ടിയിട്ടു തന്നെയാ. ഞാൻ പൊട്ടത്തി, അതൊന്നും മനസ്സിലാക്കിയില്ല. പോകാൻനേരത്തുകൂടി മൂപ്പരെ ചൊടിപ്പിച്ചല്ലോ ഈശ്വരാ...” വീണ്ടും കരച്ചിൽ. കൂടെയുള്ളവർ സമാധാനിപ്പിക്കും, “ഇതൊന്നും നമ്മടെ കയ്യിലല്ലല്ലോ... മോളിലൊരാൾ എല്ലാം നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.” അതിലും വലിയ ഒരു വിധിപ്രസ്താവന വേറെയില്ല. അതിനെതിരെ അപ്പീൽ കൊടുക്കാൻ ആർക്കും ധൈര്യമില്ല.

നാട്ടിൻപുറങ്ങളിൽ വിവാഹംപോലെ, കാതുകുത്തും തിരണ്ടുകല്യാണവുംപോലെ, ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ് മരണം. നാട്ടുകാർക്ക് ഒത്തുകൂടാനും നാട്ടുവർത്തമാനം പറയാനുമുള്ള വെറുമൊരു കാരണം. മരിച്ചുകിടക്കുന്നയാളെ നോക്കി ‘പരമഭാഗ്യവാൻ’ എന്നൊക്കെ അസൂയയിലും സംതൃപ്തിയിലും വിശേഷിപ്പിക്കാൻ അവിടങ്ങളിലേ കഴിയൂ. “കിടക്കുന്ന കിടപ്പുകണ്ടില്ലേ... കള്ളച്ചിരിയും ചിരിച്ച്...” ഇരിപ്പും നടപ്പുംപോലെ സ്വാഭാവികമായ ഒരു പ്രവൃത്തിയാണ് ഈ മരിച്ചുകിടപ്പും അവർക്ക്.

പക്ഷേ, രവിയേട്ടന്റെ മരണം പള്ളൂരുകാർക്ക് അത്തരം അവസരങ്ങളൊന്നും നൽകിയില്ല. മന്ദത്തും പൂവ്വത്തുംചോട്ടിലും ചെറാക്കോട് മുക്കിലും കൂട്ടംകൂടിനിന്നു പറഞ്ഞുതീർക്കാമെന്നുവെച്ചാൽ അതിനും ഈ നശിച്ച കൊവിഡ് സമ്മതിക്കുന്നില്ല. പിന്നെയുള്ളത് ഫോൺവിളികളും വാട്‌സാപ്പ് ഗ്രൂപ്പുകളും മാത്രം. മഹാമാരികളുടെ ഭയാശങ്കകൾക്കിടയിൽ രവിയേട്ടന്റെ മരണം പള്ളൂരാകാശത്തിൽ കട്ടികൂടിയ ഒരു കരിമേഘമായി അടഞ്ഞുകിടന്നു.

7

വീരമണികണ്ഠൻ അമ്പലം തുറക്കാതെ തിരിച്ചുപോയതറിയാതെ തിരുമേനി കുളികഴിഞ്ഞ് ഉച്ചത്തിൽ നാമംജപിച്ചുകൊണ്ട് നടതുറക്കാനെത്തി. വാതിൽക്കൽ താക്കോൽക്കൂട്ടം വെച്ചിരിക്കുന്നതു കണ്ട് ഒന്നു സംശയിച്ചെങ്കിലും നാമജപം നിർത്താതെതന്നെ അതുമെടുത്ത് മുഖമണ്ഡപത്തിലേയ്ക്കു കയറി. ശ്രീകോവിലിന്റെ മണിച്ചിത്രപ്പൂട്ട് പണിപ്പെട്ടു തുറന്ന്, രണ്ടുതവണ മണിമുഴക്കി വാതിൽ തള്ളിത്തുറന്ന് തലതട്ടാതിരിക്കാൻ നല്ലവണ്ണം കുനിഞ്ഞ് അകത്തുകയറി.

ആഖേടായ വനേ ചരസ്യ ഗിരിജാസക്തസ്യ ശംഭോഃ സുതഃ

ത്രാതും യോ ഭുവനം പുരാ സമജനിഖ്യാതഃ കിരാതാകൃതിഃ

കിരാതാഷ്ടകം ഉറക്കെ ചൊല്ലിക്കൊണ്ട് തിരുമേനി നിർമ്മാല്യത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു. വായുസഞ്ചാരവും വെളിച്ചവും കുറഞ്ഞ ശ്രീകോവിലിനകത്തെ വീർപ്പുമുട്ടലുമായി ഒന്നു പാകപ്പെടാൻ അദ്ദേഹം കുറച്ചുസമയമെടുത്തു. നടയടച്ചുപൂജയ്ക്കായി താൻ അകത്തിരിക്കുമ്പോൾ ശ്വാസംകിട്ടാതെ വിഷമിക്കാറുണ്ടെങ്കിലും ചടങ്ങും മന്ത്രങ്ങളും മുഴുവൻ തീർത്തേ ദീപാരാധന നടത്താറുള്ളൂ. അകത്തുള്ളയാൾ മഹാപോക്കിരിയാണെന്നു കേട്ടിട്ടുണ്ട്. സമരപ്രിയനാണ്. അർജ്ജുനന്റെ അഹന്തയകറ്റി പാശുപതാസ്ത്രം വരംകൊടുക്കാൻ പരമേശ്വരനും പാർവ്വതിയും രൂപമെടുത്ത കിരാതനും കിരാതിയ്ക്കും പിന്നീട് കാട്ടിൽ കഴിയുന്ന കാലത്ത് ജനിച്ച പുത്രനാണ്. ശരിക്കും കാട്ടാളക്കുഞ്ഞ്. അതിന്റെ വെറിയും ശൗര്യവുംകൊണ്ട് പൊറുതിമുട്ടി മഹാവിഷ്ണു നേരിട്ടു പ്രത്യക്ഷപ്പെട്ട് ദിവ്യമായ ഛുരിക സമ്മാനിച്ച് പണികൊടുത്തതാണ്. ഛുരിക സമ്മാനിക്കുമ്പോൾ അദ്ദേഹം ഒരു വ്യവസ്ഥയേ പറഞ്ഞുള്ളൂ, അത് ഒരിക്കലും കയ്യിൽനിന്നു താഴെവയ്ക്കരുത്. ഇടംകയ്യിലാണെങ്കിൽ അമ്പും വില്ലും കൂട്ടിപ്പിടിച്ചിരിക്കുന്നു. ഇനിയെന്തുചെയ്യും? ദിവ്യായുധങ്ങൾ കയ്യിലുണ്ടായിട്ടും അതു പ്രയോഗിക്കാനാവാതെ ഈ കിരാതസൂനു അടങ്ങിയിരിക്കുകയാണ്. പക്ഷേ, ആ മുഖത്തെ ശൗര്യവും ക്രോധവും കാൺകെ ദുഷ്ടശക്തികൾ ഭയന്ന് അകന്നുമാറും. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായതുകൊണ്ട് നാട്ടുകാരുടെ മഹാശ്രയമാണ്. അതുകൊണ്ട് ഭയഭക്തിയോടെ വിധിയാംവണ്ണം മാത്രമേ എല്ലാ കർമ്മങ്ങളും ചെയ്യാറുള്ളൂ. തന്റെ ജന്മദേശമായ തുളുനാട്ടിൽനിന്ന് ഈ ഓണംകേറാമൂലയിൽവന്നു കഷ്ടപ്പെടണമെങ്കിൽ അതിനുമാത്രം ഗതികേട് ജീവിതത്തിലുണ്ടെന്ന് ഓർക്കണമല്ലോ. കിരാതമൂർത്തിയും വടക്ക് ബാലുശ്ശേരി കോട്ടയിൽനിന്ന് ഇവിടെ വന്നെത്തിയ പരദേശിയാണെന്നു കേട്ടുകേൾവിയുണ്ട്. പക്ഷേ, ഇദ്ദേഹത്തെ സേവിക്കാൻ തുടങ്ങിയ അന്നുമുതൽ തന്റെ വേവലാതികൾ ശമിക്കുന്നതായി തിരുമേനിക്ക് അനുഭവപ്പെട്ടിരുന്നു. ജീവിതത്തെ നേരിടാൻ ഒരു ബലം കിട്ടുന്നത് ഇവിടെ വന്നതുമുതൽക്കാണ്. ദക്ഷിണ വെച്ചു നമസ്കരിക്കുന്ന പ്രജകളെ ഇരുകയ്യുമുയർത്തി അനുഗ്രഹിക്കുമ്പോൾ ഉള്ളിൽ അജ്ഞാതമായ ഒരു പ്രകാശം തെളിയും.

പുറത്ത് എന്തോ ഒച്ചകേട്ട് തിരുമേനി തിരിഞ്ഞുനോക്കി. മേടമാസക്കാറ്റിൽ ഇളകിയാടുന്ന മരക്കൊമ്പുകളും തെങ്ങോലകളും മാത്രം. പക്ഷേ, മുറ്റത്തെ ഒന്‍പതുകാൽ പന്തലിൽനിന്ന് എന്തോ തെറിച്ചുവീഴുന്ന ശബ്ദം വീണ്ടും കേട്ടു. ശ്രദ്ധിച്ചപ്പോൾ അത് കണ്യാർകളിയിലുപയോഗിക്കുന്ന കാൽച്ചിലമ്പും കയ്യലകുമാണെന്നു കണ്ടു.

ഞെട്ടിത്തരിച്ച് സോപാനപ്പടവുകളിറങ്ങി തിരുമേനി പുറത്തെത്തി. മുഖമണ്ഡപത്തിലെ തൂണുചാരിനിന്നു കിതയ്ക്കുമ്പോൾ ഓരോന്നോരോന്നായി അഴിഞ്ഞുവീഴുന്ന കാഴ്ച കാണായി.

വീതിയിൽ കസവുവെച്ച തലപ്പാവ്.

മിന്നിത്തിളങ്ങുന്ന കഴുത്താരം.

സാറ്റിൻതുണിയിൽ തീർത്ത ചുരുളും വേയ്സ്റ്റ്‌കോട്ടും.

ചുവന്ന ഇടുപ്പുപട്ട.

ഒന്നൊന്നായി പന്തലിനു പുറത്തേക്കു തെറിച്ചുവീഴുന്നു.

സൂക്ഷ്മത്തിൽ സൂക്ഷ്മമായി ഇലത്താളത്തിന്റെ ശബ്ദം കേൾക്കാകുന്നു...

അതുമാത്രം ശ്രദ്ധിക്കെ, ഉരുക്കും ഉരുക്കുമായി താളംകൊട്ടുന്ന ഒരു തീവണ്ടിയുടെ ഒച്ചയായി അത് തിരുമേനിക്കു തോന്നി. പള്ളൂരിന്റെ അടുത്ത പ്രദേശങ്ങളിലൊന്നും തീവണ്ടിപ്പാളമില്ലെങ്കിലും ഇലത്താളത്തിന്റെ സ്ഥായിയിൽ അത് ദൂരേക്കു ദൂരേക്കു പാഞ്ഞുപോകുന്ന ഒരു വണ്ടിയുടെ പ്രതീതിയുണ്ടാക്കി തേങ്ങിത്തേങ്ങിയകന്നു.

* പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള നാടൻ അനുഷ്ഠാന കലാരൂപമാണ് കണ്യാർകളി. മൂന്നോ നാലോ രാത്രികളിലായി നടന്നുവരാറുള്ള ഈ കലാരൂപത്തിന്റെ പരിസമാപ്തിയോടെ, കളിപ്പന്തൽ ചരടുകൊണ്ടു ബന്ധിച്ച് ഏഴു ദിവസത്തോളം അതേപടി നിലനിർത്തും. കളിച്ചു മതിവരാതെ ഇഹലോകവാസം വെടിയേണ്ടിവന്ന കളിക്കാരും യക്ഷഗന്ധർവ്വന്മാരും ഈ ദിവസങ്ങളിൽ വന്ന് അദൃശ്യമായി കണ്യാർകളി കളിക്കുന്നു എന്നാണ് സങ്കല്പം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com