മുപ്പതുകളില്‍ പാടിയ പ്രണയ ഗാനങ്ങള്‍ അതേ ഫീലോടെ പിന്നെയും സ്റ്റേജില്‍; എസ്പിബി എന്ന സംഗീത വിസ്മയം

പാട്ടുകളിലൂടെ ചിരിപ്പിക്കുകയും കരയിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത സംഗീതമാന്ത്രികന്‍ ഒരുപാട് ഈണങ്ങള്‍ ബാക്കിവെച്ചാണ് വിടപറഞ്ഞത്
മുപ്പതുകളില്‍ പാടിയ പ്രണയ ഗാനങ്ങള്‍ അതേ ഫീലോടെ പിന്നെയും സ്റ്റേജില്‍; എസ്പിബി എന്ന സംഗീത വിസ്മയം
Updated on
2 min read


ല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് വിഖ്യാത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത്. 74 വയസിലും തന്റെ ശബ്ദത്തില്‍ ചെറുപ്പം സൂക്ഷിച്ചിരുന്ന മഹാപ്രതിഭയുടെ വിടവാങ്ങല്‍ സംഗീത ലോകത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. പ്രണയ തീവ്രതയും വിരഹ ദുഃഖവും ആഘോഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. പാട്ടുകളിലൂടെ ചിരിപ്പിക്കുകയും കരയിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത സംഗീതമാന്ത്രികന്‍ ഒരുപാട് ഈണങ്ങള്‍ ബാക്കിവെച്ചാണ് വിടപറഞ്ഞത്. 

അഞ്ച് പതിറ്റാണ്ടില്‍ അധികം നീണ്ടു നില്‍ക്കുന്ന സംഗീത ജീവിതത്തില്‍ വിവിധ ഭാഷകളിലായി 40,000 ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ആന്ധ്ര പ്രദേശിലെ നെല്ലോര്‍ ജില്ലയില്‍ 1946 ജൂണ്‍ നാലിനാണ് ബാലസുബ്രഹ്മണ്യം ജനിക്കുന്നത്. 1966 ല്‍ 20ാം വയസിലായിരുന്നു തെലുങ്ക് സിനിമയായ ശ്രീ ശ്രീ മര്യാദ രാമനില്‍ പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. എസ് പി കോഡന്തപാണിയാണ് അദ്ദേഹത്തെ സിനിമാഗാന രംഗത്തേക്കു കൊണ്ടുവരുന്നത്. ആദ്യ സിനിമയുടെ റെക്കോഡിങ് കഴിഞ്ഞ് ആറാം ദിവസം തന്റെ ആദ്യത്തെ കന്നട ചിത്രത്തിലും അദ്ദേഹം പാടി. 1969 ലായിരുന്നു തമിഴ് സിനിമ രംഗത്തേക്ക് എത്തുന്നത്. ഹോട്ടല്‍ രംഭ എന്ന ചിത്രത്തിലൂടെ എല്‍ ആര്‍ ഈശ്വരിക്കൊപ്പം ഡ്യുവറ്റ് പാടിയായിരുന്നു തുടക്കം. ആ ചിത്രം വെളിച്ചം കണ്ടില്ലെങ്കിലും തമിഴ് സംഗീത രംഗത്തെ മുന്‍നിര ഗായകനായി മാറാന്‍ വളരെ പെട്ടെന്ന് അദ്ദേഹത്തിന് കഴിഞ്ഞു. കടല്‍ പാലം എന്ന ചിത്രത്തിലൂടെ ജി ദേവരാജന്‍ മാസ്റ്ററാണ് എസ്പിബിയെ മലയാളത്തിന് സമ്മാനിക്കുന്നത്. 

പാട്ടുപാടാന്‍ എസ്പിബിക്ക് ഭാഷ ഒരിക്കലും പ്രതിസന്ധിയായിരുന്നില്ല. 16 ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക്‌. തമിഴ് സിനിമാഗാനങ്ങളിലൂടെയാണ് എസ്പിബി ആരാധക ശ്രദ്ധയിലേക്ക് എത്തുന്നത്. ഇത് കൂടാതെ കന്നട, തെലുങ്ക്, മലയാളം ചത്രങ്ങളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. അതിനൊപ്പം ഹിന്ദിയിലും ശ്രദ്ധേയനായതോടെ ഇന്ത്യയുടെ ശബ്ദമായി അദ്ദേഹം മാറി. ആദ്യ ഹിന്ദി ചിത്രത്തിലൂടെ തന്നെ ദേശിയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 

തെലുങ്കു ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ്പിബി ലോകശ്രദ്ധനേടുന്നത്. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കര്‍ണാടിക് സംഗീത രംഗത്തെ അദ്ദേഹത്തിന്റെ പ്രാകല്‍ഭ്യം പുറത്തുകൊണ്ടുവരാന്‍ ഈ ചിത്രത്തിനായി. അതിനാല്‍ സിനിമാഗാനങ്ങളിലെ മാത്രമല്ല ക്ലാസിക്കല്‍ മ്യൂസിക്കിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിസ്മരിക്കാനാവാത്തവയാണ്. മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ പത്മഭൂഷന്‍, പത്മശ്രീ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായകന്‍ എന്ന ഗിന്നസ് റെക്കോഡും എസ്പിബിയുടെ പേരിലാണ്. 

ഗായകനായി മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സംഗീത ജീവിതം. സംഗീതസംവിധായകനായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായും
അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. തെലുങ്ക് കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 45 സിനിമകളിലെ ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം പകര്‍ന്നത്. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ 40 ചിത്രങ്ങളില്‍ അഭിനയിച്ചു.

പിന്നണിയില്‍ മാത്രമല്ല സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അമ്പരപ്പിക്കുന്ന ഗായകനാണ് എസ്പിബി. തന്റെ 30 കളില്‍ പാടിയ പ്രണയ ഗാനങ്ങള്‍ പോലും അതേ ഫീലോടെ ഓണ്‍സ്‌റ്റേജ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. സഹപ്രവര്‍ത്തകരോടും ആരാധകരോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നും ഓര്‍മിക്കപ്പെടുന്നതാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com