

സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിൽ മൗനം വെടിഞ്ഞ് നടൻ ആമിർ ഖാൻ. സോനം വാങ്‌ചുകിന്റെ ആരോഗ്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആമിർ വ്യക്തമാക്കി.
അതോടൊപ്പം '3 ഇഡിയറ്റ്സി'ലെ തന്റെ കഥാപാത്രമായ റാഞ്ചു, സോനം വാങ്ചുകിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതാണെന്ന തരത്തിലുള്ള വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. സോനത്തിന്റെ ജീവിതത്തെ സ്ക്രീനിൽ പകർത്തിയ ആമിർ നിരാഹാരസമരത്തോട് മുഖം തിരിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.
ആ കഥാപാത്രം സോനത്തിന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ടതല്ലെന്ന് ആമിർ വ്യക്തമാക്കി. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ആമിർ ഖാൻ നായകനായെത്തിയ 'ലഗാൻ' എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രദർശനമുണ്ടായിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യോത്തര സെഷനിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് '3 ഇഡിയറ്റ്സി'ലെ കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചത്.
"അതൊരു തെറ്റിദ്ധാരണയാണ്. '3 ഇഡിയറ്റ്സ്' ചെയ്യുന്ന സമയത്ത് എനിക്ക് സോനത്തിനെ അറിയില്ല. ചിത്രത്തിനു വേണ്ടി കഥയെഴുതിയ രാജ്കുമാർ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. എന്നിരുന്നാലും സോനം ചെയ്തത് നല്ല കാര്യങ്ങളാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ '3 ഇഡിയറ്റ്സ്' എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല.
വസ്തുതകൾ പങ്കുവെക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോനം തന്നെ ഇക്കാര്യം മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല '3 ഇഡിയറ്റ്സ് ഒരുക്കിയിരിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓർത്ത് എല്ലാവർക്കും ആശങ്കയുണ്ട്. എനിക്കും. അദ്ദേഹം നിരാഹരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു". -ആമിർ ഖാൻ പറഞ്ഞു.
സിനിമാ ലോകത്തെ പലരും മൗനം തുടരുമ്പോഴും അഭയ് ഡിയോൾ, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനാക്ഷി സിൻഹ, അതുൽ കുൽക്കർണി, സയജി ഷിൻഡെ, ശ്രേയ ധന്വന്തരി, പ്രകാശ് രാജ് തുടങ്ങിയവർ സോനം വാങ്ചുകിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാങ്ചുകിന്റെ പ്രതിഷേധം. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates